335 കോടി രൂപ വിലമതിക്കുന്ന സാമ്രാജ്യം, 100 ഏക്കർ വിസ്തൃതിയുള്ള ഫാംഹൗസ്, ആഡംബര കാറുകൾ; ധർമേന്ദ്രയുടെ ആസ്തി ഇങ്ങനെ...
text_fieldsമുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ധർമേന്ദ്ര മികച്ച ബോളിവുഡ് താരം എന്നതിലുപരി 335 കോടി രൂപ വിലമതിക്കുന്ന സാമ്രാജ്യത്തിന്റെ അധിപനാണ്. പാചക, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പടർന്നു പന്തലിച്ചുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ്. 2015ൽ ന്യൂഡൽഹിയിലെ ഗരം ധരം ധാബയിലൂടെയാണ് അദ്ദേഹം ആദ്യമായി റസ്റ്റാറന്റ് ബിസിനസിലേക്ക് കാലെടുത്തുവെച്ചത്. 2022ൽ കർണാൽ ഹൈവേയിൽ ഹെ മാൻ എന്ന പേരിൽ മറ്റൊരു റസ്റ്റാറന്റ് കൂടി തുറന്നു. ബിസിനസ് കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അദ്ദേഹം അസുഖബാധിതനായത്.
ധർമേന്ദ്ര കുടുംബത്തോടൊപ്പം മുംബൈ നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറിയുള്ള ലോണാവാലയിലെ 100 ഏക്കർ വിസ്‍തൃതിയുള്ള ഫാംഹൗസിൽ ഇടക്കിടെ താമസിക്കാൻ എത്താറുണ്ട്. ആധുനിക സൗകര്യങ്ങൾ നിറഞ്ഞതാണ് ഈ ഫാംഹൗസ്. ലോണാവാലയിലെ തന്റെ ഫാം ഹൗസിന് സമീപം റിസോർട്ട് വികസിപ്പിച്ചുകൊണ്ട് ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക് കൂടുതൽ വ്യാപിപ്പിക്കാനായിരുന്നു താരത്തിന്റെ പദ്ധതി. ഇതിന് സമീപമുള്ള 12 ഏക്കർ സ്ഥലത്ത് 30 കോട്ടേജ് റിസോർട്ടുകൾ നിർമിക്കാനായി അദ്ദേഹം ഒരു റസ്റ്റാറന്റ് ശൃംഖലയുമായി ധാരണയിലെത്തിയിരുന്നു.
സി.എ നോളജ് റിപ്പോർട്ട് അനുസരിച്ച് മഹാരാഷ്ട്രയിൽ ധർമേന്ദ്രക്ക് 17 കോടിയിലേറെ വിലവരുന്ന സ്വത്തുക്കൾ ഉണ്ട്. 88 ലക്ഷം രൂപയിലധികം വിലമതിക്കുന്ന കൃഷിഭൂമിയും 52 ലക്ഷം രൂപ വിലമതിക്കുന്ന കാർഷികേതര ഭൂമിയും അദ്ദേഹത്തിന്റെ നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നു.
അതിനു പുറമെ ഒരുപാട് ആഡംബര കാറുകളുടെയും ശേഖരമുണ്ട്. കാറുകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പ്രസിദ്ധമാണ്. വിന്റേജ് ഫിയറ്റ് ആണ് ആദ്യമായി ധർമേന്ദ്ര സ്വന്തമാക്കിയ കാർ എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ
85.74 ലക്ഷം രൂപ വിലയുള്ള റേഞ്ച് റോവർ ഇവോക്ക്, 98.11 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ബെൻസ് എസ്.എൽ500 പോലുള്ള ആധുനിക ആഡംബര കാറുകൾ വരെ അദ്ദേഹത്തിന്റെ ഗാരേജിൽ ആഡംബരത്തിന്റെ പ്രതീകമായുണ്ട്.
അഭിനയത്തിനു പുറമേ നിർമാതാവ് എന്ന നിലയിലും ധർമ്മേന്ദ്ര വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
1983ലാണ് അദ്ദേഹം നിർമാണ കമ്പനിയായ വിജയത ഫിലിംസ് തുടങ്ങിയത്. ഈ കമ്പനിയുടെ ബാനറിലായിരുന്നു മക്കളായ സണ്ണി ഡിയോളിനെയും ബോബി ഡിയോളിന്റെയും ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. യഥാക്രമം ബീതാബ് (1983), ബർസാത്ത് (1995) എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. കൊച്ചുമകൻ കരൺ ഡിയോളിന്റെ ആദ്യ ചിത്രമായ പാൽ പാൽ കേ പാസ് നിർമിച്ചതും വിജയത ഫിലിംസ് ആയിരുന്നു.
1960-ല്‍ 'ദില്‍ ഭി തേരാ ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര അരങ്ങേറ്റം കുറിച്ചത്. 1960-കളില്‍ 'അന്‍പഥ്', 'ബന്ദിനി', 'അനുപമ', 'ആയാ സാവന്‍ ഝൂം കെ' തുടങ്ങിയ സിനിമകളില്‍ സാധാരണവേഷങ്ങള്‍ ചെയ്താണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് 'ഷോലെ', 'ധരം വീര്‍', 'ചുപ്കെ ചുപ്കെ', 'മേരാ ഗാവ് മേരാ ദേശ്', 'ഡ്രീം ഗേള്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ നായക വേഷങ്ങളിലേക്ക് മാറി.
ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച 'തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ' എന്ന ചിത്രത്തിലാണ് ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാവുന്ന 'ഇക്കിസ്' ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ചിത്രം ഡിസംബര്‍ 25ന് പുറത്തിറങ്ങും.


