ഇഷ്ടമാണ് നൂറുവട്ടം, ഈ നടനെ...
text_fieldsസലിംകുമാർ ദേശീയ അവാർഡ് ലഭിച്ച വാർത്ത അറിഞ്ഞപ്പോൾ
കൊച്ചി: സ്കൂൾ പഠന കാലത്തുതന്നെ ലോകം അറിയപെടുന്ന വലിയ ആളാകണമെന്ന ആഗ്രഹം സലിംകുമാറിനുണ്ടായിരുന്നു. ഏറ്റവും പ്രിയപ്പെട്ട ആൾ അമ്മയായിരുന്നു. വളരെ ഏറെ തമാശകൾ പറയുമായിരുന്ന അമ്മയിൽ നിന്നാകാം തനിക്കും ഹ്യൂമർ സെന്‍സ് ലഭിച്ചതെന്ന് സലീംകുമാർ പറയുമായിരുന്നു. സിനിമാ നടനാകണമെന്ന ആഗ്രഹം സലിംകുമാർ ആദ്യമായി പറഞ്ഞത് അമ്മയോടായിരുന്നു. മമ്മൂട്ടിയും റഹ്മാനും ഒക്കെ അഭിനയിക്കുന്ന സിനിമയിൽ നീ എങ്ങനെയാണ് ഈ രൂപവും വെച്ച് സിനിമ നടനാകുന്നതെന്നായിരുന്നു അമ്മയുടെ മറുപടി. പിന്നീട് എഴുത്തുകാരനാകാൻ ശ്രമിച്ചു. ചില കഥകളും കവിതകളുമൊക്കെ എഴുതി അധ്യാപകരെ കാണിച്ചപ്പോൾ അവർ ഞെട്ടിയെന്നാണ് സലിംകുമാർ പറഞ്ഞിട്ടുള്ളത്.
പിന്നീട് മിമിക്രിയിലേക്ക് തിരിയുകയായിരുന്നു. മഹാരാജാസ് കോളജിൽ പഠിക്കുന്ന കാലത്താണ് മിമിക്രിയിൽ സജീവമായത്. കോളജിൽ പ്രവേശന സമയത്ത് താൻ മിമിക്രി കളിച്ച് സമ്മാനങ്ങൾ നേടുമെന്ന് പ്രിൻസിപ്പലിന് വാക്ക് കൊടുക്കുകയുമുണ്ടായി. എപ്പോഴും ഒരു ചിരിയോടെയാണ് സലിമിനെ കാണാറുണ്ടായിരുന്നത് എന്ന് സഹപാഠികൾ പറയുന്നു. കോളജ് പഠനകാലത്ത് രാഷ്ട്രീയ കാര്യങ്ങളിൽ സലിംകുമാർ ഏർപെടുന്നത് കണ്ടിട്ടില്ലത്രെ. മിമിക്രി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടി എത്തുന്ന സലിംകുമാറിനെയുമാണ് സഹപാഠികൾ ഓർക്കുന്നത്.
പിതാവിന്‍റെ കാഴ്ചപ്പാടുകളാണ് സലിംകുമാറിന്‍റെ ജീവിത നിലപാടുകൾക്ക് രൂപം നൽകിയത്. മതേതരത്വം നിലനിർത്തി സലിംകുമാർ എന്ന പേരിട്ടത് പിതാവായിരുന്നു. രാഷ്ട്രീയം, പൊതു വിഷയങ്ങളിലുള്ള നിലപാടുകൾ എന്നിവക്കെല്ലാം അടിസ്ഥാനം പിതാവ് പകർന്ന് നൽകിയ ആശയങ്ങളായിരുന്നു. കോളജ് പഠനംകഴിഞ്ഞ് കൊച്ചിൻ കലാഭവനിൽ മിമിക്രി താരമായി പ്രവർത്തിച്ചു. മിമിക്രി രംഗത്തെ പരിചയക്കാരിലൂടെയാണ് സിനിമയിൽ മുഖംകാണിക്കാൻ ശ്രമം നടത്തിയത്. ആദ്യമൊക്കെ നിരാശനാകേണ്ടിവന്നുവെങ്കിലും ഒടുവിൽ 1996ൽ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിൽ അവസരം ലഭിക്കുകയായിരുന്നു. ആദ്യ സിനിമയിലെ രാധാകൃഷ്ണൻ എന്ന കഥാപാത്രത്തിന്‍റെ ആകെ രണ്ട് ചെറിയ സീൻ തന്നെ സ്വതസിദ്ധമായ സലീംകുമാർ ശൈലി പ്രകടിപ്പിക്കുന്നതായിരുന്നു. അവിടുന്നിങ്ങോട്ട് ആ ശൈലിയും ഡയലോഗുകളും മലയാളികളുടെ രസികത്വത്തിന്‍റെ ഭാഗമാകുകയായിരുന്നു.


