വിജയ്‌യുടെ ‘ജനനായകൻ’ തിയറ്റർ തൂക്കിയോ? ആദ്യ ഷോ കഴിഞ്ഞുള്ള പ്രതികരണങ്ങൾ...
text_fieldsവിജയ്
തമിഴ്നാട് മുഖ്യമന്ത്രിയും ആരാധകരുടെ പ്രിയങ്കരനുമായ ദളപതി വിജയ് അഭിനയ ജീവിതത്തിലെ തന്റെ അവസാന ചിത്രമായ 'ജനനായകൻ' ഒടുവിൽ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വിജയ് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങി തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം റിലീസ് ചെയ്യുന്ന ചിത്രം കൂടിയായതിനാൽ, അദ്ദേഹത്തിന്റെ അവിസ്മരണീയമായ സിനിമാ ജീവിതത്തിന്റെ അവസാന അധ്യായം തിയറ്ററുകളിൽ വൻ ആഘോഷമാക്കാനുള്ള തയാറെടുപ്പിലായിരുന്നു ആരാധകർ.
പ്രതീക്ഷകൾക്ക് ഒട്ടും മങ്ങലേൽപ്പിക്കാതെ വലിയ വരവേൽപ്പാണ് വിജയ്‌യുടെ ആരാധകർ ചിത്രത്തിന് തിയറ്ററുകളിൽ നൽകിയിരിക്കുന്നത്. എന്നാൽ, സാങ്കേതികമായും സിനിമാറ്റിക് അനുഭവം എന്ന നിലയിലും പ്രേക്ഷകരിൽ നിന്നും ചലച്ചിത്ര നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് 'ജനനായകന്' ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിജയ്‌യുടെ മാസ്സ് ആക്ഷൻ രംഗങ്ങളും സ്ക്രീൻ പ്രസൻസും കാരണം ചിത്രം ടിക്കറ്റ് എടുത്ത പൈസ വസൂലാക്കുന്ന വൻ എന്റർടെയിനറാണെന്ന് ഒരു വിഭാഗം ആരാധകർ പറയുമ്പോൾ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന പ്രത്യേകത ഉള്ളതുകൊണ്ട് തന്നെ തിയറ്ററിൽ പോയി ഒരു തവണ കാണാൻ പറ്റിയ ചിത്രമാണിതെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.
തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയിലെ ബാലയ്യ-ശ്രീലീല അച്ഛൻ-മകൾ കോമ്പോയേക്കാൾ കെമിസ്ട്രി വിജയ്-മമിത ബൈജു കൂട്ടുകെട്ടിൽ ലഭിച്ചില്ലെന്ന് ചില റിവ്യൂവർമാർ വിലയിരുത്തുന്നു. വിജയ്‌യുടെ രാഷ്ട്രീയ സന്ദേശവും എച്ച്. വിനോദിന്റെ ആക്ഷൻ എന്റർടെയിനർ ശൈലിയും തമ്മിൽ ചേർച്ചക്കുറവുണ്ടെന്നും അഭിപ്രായങ്ങൾ ഉയർന്നു.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ചിത്രത്തിൽ വിജയിയോടൊപ്പം പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നാരായൺ, പ്രിയാമണി, നാസർ തുടങ്ങിയ നീണ്ട നിര തന്നെ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ ആദ്യ ഷോക്ക് മുമ്പ് തന്നെ തമിഴ്‌നാട്ടിലെ തിയറ്ററുകൾ ആഘോഷത്തിലായിരുന്നു. തിയറ്ററുകൾക്ക് മുന്നിൽ കൂറ്റൻ കട്ടൗട്ടുകളും ബാനറുകളും മേളങ്ങളുമായി ആരാധകർ തടിച്ചുകൂടി. ചെന്നൈയിലെ രോഹിണി തിയറ്ററിന് മുന്നിൽ പാട്ടുപാടിയും നൃത്തം ചെയ്തുമാണ് ആരാധകർ വിജയ്‌യുടെ വരവിനെ വരവേറ്റത്. മണിക്കൂറുകൾക്ക് മുമ്പേ തിയറ്ററുകൾക്ക് മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടതോടെ, ഈ റിലീസ് ഏറ്റവും വലിയ ആഘോഷമായി മാറുകയായിരുന്നു.
സിനിമയിൽ "സി.എം വിജയ്" എന്ന ടൈറ്റിൽ കാർഡ് തെളിഞ്ഞപ്പോൾ തിയറ്ററുകളിൽ വൻ ജനക്കൂട്ടത്തിന്റെ ആർപ്പുവിളികളാണ് ഉയർന്നത്. തിയറ്ററുകൾക്ക് പുറത്ത് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ മുദ്രാവാക്യങ്ങളും മുഴങ്ങിയത്. വിജയ് ആരാധകരെ സംബന്ധിച്ച് ചിത്രം ഒരു പൂർണ്ണ ആഘോഷമാണ്. ഒന്നാം പകുതിയിലെ മാസ്സ് രംഗങ്ങളും രണ്ടാം പകുതിയിലെ രാഷ്ട്രീയ പ്രമേയവും ചിത്രത്തെ വേറൊരു തലത്തിലെത്തിക്കുന്നുണ്ടെന്ന് വിജയ് ആരാധകർ പറയുന്നു.


