‘എന്റെ മക്കളെ അപമാനിക്കാൻ ഞാൻ അനുവദിക്കില്ല, ഒരമ്മയെ ഒരിക്കലും പ്രകോപിപ്പിക്കരുത്’; സോഷ്യൽ മീഡിയ വിമർശകർക്ക് നേരെ ആഞ്ഞടിച്ച് ഖുശ്ബു സുന്ദർ
text_fieldsഖുശ്ബു കുടുംബത്തോടൊപ്പം
ചെന്നൈ: തന്റെ കുടുംബത്തെയും മക്കളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടി ഖുശ്ബു സുന്ദർ. മകൾ അവന്തികയുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന വിമർശനങ്ങൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും എതിരെ എക്സിലൂടെയാണ് താരം ശക്തമായ മറുപടി നൽകിയത്. ജൂൺ 25ന് ഗോവയിൽ വെച്ചാണ് ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മകൾ അവന്തിക സുന്ദറിന്റെ വിവാഹം നടന്നത്.
ചിരഞ്ജീവി, നാഗാർജുന, വെങ്കിടേഷ്, അനിൽ കപൂർ, തൃഷ തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുത്ത വിവാഹം സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു. എന്നാൽ, ഇതിനു തൊട്ടുപിന്നാലെ ജൂൺ 27ന് പ്രശസ്ത സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചത് സിനിമാ ലോകത്തെ അഗാധമായ ദുഃഖത്തിലാഴ്ത്തി. ഭാഗ്യരാജിന്റെ മരണവാർത്ത പുറത്തുവന്നതിനു ശേഷവും വിവാഹചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് ഖുശ്ബു ഒരു വിഭാഗം ഉപയോക്താക്കളുടെ വിമർശനം നേരിട്ടത്. വിമർശനങ്ങൾക്ക് അന്ന് തന്നെ താരം മറുപടി നൽകിയിരുന്നു.
മകളുടെ വിവാഹം കഴിഞ്ഞ് 48 മണിക്കൂർ പോലും തികയാത്ത സാഹചര്യത്തിൽ തനിക്ക് സന്തോഷിക്കാൻ അവകാശമുണ്ടെന്നും, പ്രശ്നമുള്ളവർ തന്നെ ഫോളോ ചെയ്യുന്നത് നിർത്തണമെന്നും ഖുശ്ബു അന്ന് വ്യക്തമാക്കിയിരുന്നു. ഈ വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ തന്റെ മക്കളെ ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങൾ കടുത്തതോടെയാണ് ഖുശ്ബു വീണ്ടും പ്രതികരണവുമായി എത്തിയത്. മക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അവർ തീർത്തുപറഞ്ഞു. ‘ഇത് എന്റെ കുടുംബമാണ്. സ്നേഹത്തിലും വിശ്വാസത്തിലും കെട്ടിപ്പടുത്തത്. ഞങ്ങൾ കഷ്ടപ്പെട്ടാണ് ഇന്നീ നിലയിൽ എത്തിയത്. എന്റെ മക്കളെ അപമാനിക്കാൻ ഏതെങ്കിലും തരംതാണ വ്യക്തികളെ ഞാൻ അനുവദിക്കില്ല.
അവരുടെ മനോനില വളരെ മോശമാണ്, അത് അവരുടെ വളർത്തലിന്റെ അപര്യാപ്തതയാണ് വ്യക്തമാക്കുന്നത്. അവർ പറയുന്ന ഭാഷയിൽ തന്നെ മറുപടി നൽകാൻ എനിക്കും അറിയാം, പക്ഷേ എന്റെ മാതാപിതാക്കൾ നൽകിയ സംസ്കാരം അത് അനുവദിക്കുന്നില്ല. ഞാൻ മിണ്ടാതിരിക്കുന്നത് എനിക്ക് ഇതൊക്കെ സഹിക്കാം എന്നതുകൊണ്ടല്ല. ഒരമ്മയെ ഒരിക്കലും പ്രകോപിപ്പിക്കരുത്. തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏത് നിമിഷവും കടിച്ചുകീറാൻ തയാറുള്ള മുറിവേറ്റ കടുവയാണ് ഒരമ്മ’ ഖുശ്ബു കുറിച്ചു.
സോഷ്യൽ മീഡിയയിൽ തങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് കാശുണ്ടാക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്കും യൂട്യൂബർമാർക്കും താരം മുന്നറിയിപ്പ് നൽകി. ‘കുറച്ചു വ്യൂസിനും പണത്തിനും വേണ്ടി എന്റെ മക്കളെ ഉപയോഗിക്കുന്ന മൂന്നാംകിട യൂട്യൂബർമാർക്കുള്ള വ്യക്തമായ സന്ദേശമാണിത്. തങ്ങൾ സ്വന്തം നിലക്ക് സംസാരിച്ചില്ലെങ്കിൽ ഇത്തരം ആളുകൾ തലയിൽ കയറി നിരങ്ങുമെന്നും, തങ്ങളുടെ ശക്തി എന്നത് പണം കൊണ്ട് വാങ്ങിയതല്ല, മറിച്ച് കഠിനാധ്വാനത്തിലൂടെ നേടിയതാണെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാ സ്ത്രീകൾക്കും താരം ഒരു ആഹ്വാനവും നൽകി: "സ്വയം ബഹുമാനിക്കാൻ പഠിക്കൂ. നിങ്ങളെ അപമാനിക്കാൻ ആരെയും അനുവദിക്കരുത്.
‘തന്റെ ഈ പോരാട്ടത്തിൽ കൂടെ നിന്ന സുഹൃത്ത് രാധികാ ശരത്കുമാറിന് നന്ദി അറിയിച്ചുകൊണ്ടാണ് ഖുശ്ബു കുറിപ്പ് അവസാനിപ്പിച്ചത്. ഖുശ്ബുവിന് പിന്തുണയുമായി രാധികാ ശരത്കുമാറും രംഗത്തെത്തി. ‘ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ആരെയും ഭീഷണിപ്പെടുത്താനുള്ള സ്വാതന്ത്ര്യമല്ല. വിമർശനം എന്നത് ക്രൂരതയല്ല. പരിഹാസമെന്ന പേരിൽ ഒരു പബ്ലിക് ഫിഗറിന്റെ മക്കളെ അപമാനിക്കുന്നത് ഭീരുത്വമാണ്’ രാധിക സോഷ്യൽ മീഡിയയിൽ കുറിച്ചു.


