കൽക്കി രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പുറത്ത്; പകരമാര്, ആലിയയോ കീർത്തിയോ കല്യാണിയോ? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം
text_fieldsനാഗ് അശ്വിന്റെ സംവിധാനത്തിൽ വൈജയന്തി മൂവീസ് പുറത്തിറക്കിയ ‘കൽക്കി 2898 എ.ഡി’യുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോൺ പുറത്ത്. സിനിമയുടെ രണ്ടാംഭാഗത്തിൽ ദീപിക ഉണ്ടാകില്ലെന്ന് കൽക്കിയുടെ നിർമാതാക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു. ഈ വർഷം അവസാനത്തോടെ ആരാധകർക്ക് മുന്നിൽ സിനിമ എത്തുമെന്നും നാഗ് അശ്വിൻ പറഞ്ഞു.
“ദീപിക പദുകോൺ ഇനി വരുന്ന ‘കൽക്കി 2898 എ.ഡി’ രണ്ടാം ഭാഗത്തിന്റെ ഭാഗമായിരിക്കില്ല. ആദ്യ ചിത്രത്തിന്റെ ദീർഘമായ യാത്രക്കുശേഷവും ദീപിക പദുക്കോണുമായി പങ്കാളിത്തം കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. കൽക്കി പോലൊരു സിനിമ കൂടുതൽ പ്രതിബദ്ധത അർഹിക്കുന്നതാണ്” -എന്ന് പ്രൊഡക്ഷൻ ഹൗസ് കുറിച്ചു. ഇത് ഔദ്യോഗികമായ അറിയിപ്പാണ് എന്ന തലക്കെട്ടോടെയായിരുന്നു പ്രസ്താവന.
പ്രതിഫലം 25 ശതമാനം വർധിപ്പിക്കുക, ഒരു ദിവസം ഏഴ് മണിക്കൂറായി ഷൂട്ടിങ് സമയം പരിമിതപ്പെടുത്തുക എന്നിവയുൾപ്പെടെയുള്ള ദീപിക പദുക്കോണിന്റെ ആവശ്യങ്ങളാണ് പുറത്താകലിന് കാരണമെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. ദീപികയുടെ ടീം വളരെ വലുതാണ്. ഏകദേശം 25 പേർ അവരോടൊപ്പം സെറ്റുകളിൽ യാത്ര ചെയ്യും. അവർ അവരുടെ പരിചാരകർക്ക് ഫൈവ് സ്റ്റാർ താമസ സൗകര്യവും മറ്റും ആവശ്യപ്പെട്ടു. ഇത് നിരവധി ഹിന്ദി നിർമാതാക്കൾ നേരിടുന്ന ഒരു പ്രശ്നമാണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചു.
ദീപികക്ക് പകരമായി നിരവധി പേരുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആലിയക്കും കീർത്തി സുരേഷിനും കല്യാണി പ്രിയദർശനുമൊക്കെ സാധ്യത പറയുന്നുണ്ട് സമൂഹമാധ്യമങ്ങൾ. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, നാഗ് അശ്വിൻ തന്റെ കൽക്കി 2898 എ.ഡിയിൽ കീർത്തിക്ക് ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവർ അത് നിരസിച്ചു. സിനിമയിലെ എ.ഐ ബോട്ട് ആയ 'ബുജ്ജി' എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് കീർത്തിയാണ്. അനുഷ്ക ഷെട്ടിയുടെയും നയൻതാരയുടെയും പേരുകൾ നെറ്റിസൺസിന്‍റെ ചർച്ചയിൽ ഉൾപ്പെടുന്നു.
നാഗ് അശ്വിൻ എഴുതി സംവിധാനം ചെയ്ത ഇതിഹാസ-സയൻസ് ഫിക്ഷൻ ചിത്രമാണ് ‘കൽക്കി 2898 എ.ഡി’. മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്ന ചിത്രത്തിൽ പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ എന്നിങ്ങനെ വലിയ താരനിരയാണ് അണിനിരന്നത്. മികച്ച പ്രേക്ഷകപ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫിസില്‍ ലോകവ്യാപകമായി വാരിക്കൂട്ടിയത് 1000 കോടിയാണ്.