Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅപൂർവ രോഗങ്ങളെയും...

അപൂർവ രോഗങ്ങളെയും മാനസികാവസ്ഥളെയും ചിത്രീകരിച്ച എട്ട് ബോളിവുഡ് ചിത്രങ്ങൾ

text_fields
bookmark_border
bollywood
cancel

മാനസിക സംഘർഷങ്ങളും ദൗർബല്യങ്ങളും നേരിടുന്ന വ്യക്തികളുടെ എണ്ണം ലോകമെങ്ങും വർധിച്ചു വരികയാണ്. ജനസംഖ്യയുടെ 20 ശതമാനത്തോളം പേർ ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദം അനുഭവിക്കുന്നവരാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ വിലയിരുത്തൽ. മാനസിക പ്രശ്നങ്ങളെ രോഗം, ഭ്രാന്ത് തുടങ്ങിയ തലങ്ങളിലൂടെ വീക്ഷിക്കരുത്. മനോദൗർബല്യമുള്ള പലർക്കും അവർ അർഹിക്കുന്ന ചികിത്സ ലഭിക്കുന്നില്ല. മാത്രമല്ല, അവരും കുടുംബാംഗങ്ങളും പലപ്പോഴും വിവേചനം അനുഭവിക്കുന്നുണ്ട്. കരുണയോടെ, സ്നേഹത്തോടെ, ബഹുമാനത്തോടെ അപൂർവ രോഗങ്ങളെയും മാനസികാവസ്ഥളെയും ചിത്രീകരിച്ച എട്ട് ബോളിവുഡ് ചിത്രങ്ങൾ പരിചയപ്പെട്ടാലോ?

1. ബർഫി-ഓട്ടിസം

2012ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി ഹിന്ദി ചിത്രമാണ് 'ബർഫി'. അനുരാഗ് ബസു സംവിധാനം ചെയ്ത ബർഫിക്ക് ഓസ്‌കർ അവാർഡ് പരിഗണനക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശം ലഭിച്ചിരുന്നു. ബധിരനും മൂകനുമായ യുവാവും 'ഓട്ടിസം' ബാധിച്ച പെൺകുട്ടിയുമായുള്ള പ്രണയം ചിത്രീകരിക്കുന്ന ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, ഇല്ല്യാന ഡിക്രൂസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്.

കുട്ടിക്കാലത്ത് തന്നെ ആരംഭിക്കുന്ന ഒരു രോഗാവസ്ഥയാണ് 'ഓട്ടിസം. ഓട്ടിസ്റ്റിക് ഡിസോർഡർ, ആസ്പെർജർ സിൻഡ്രോം' എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ആശയവിനിമയം, സാമൂഹിക ഇടപെടൽ എന്നിവയിൽ ദീർഘകാല ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതോടൊപ്പം, പരിമിതമായ മേഖലയിലെ താത്പര്യങ്ങൾ, കാര്യങ്ങൾ ആവർത്തിച്ച് ചെയ്യാനുള്ള താല്പര്യം എന്നിവയും കാണപ്പെടുന്നു. ദൈനംദിന ജീവിതത്തിലെ പ്രയാസങ്ങൾ, ജോലി ചെയ്യാനും ബന്ധങ്ങൾ നിലനിർത്താനുമുള്ള ബുദ്ധിമുട്ടുകൾ, ആത്മഹത്യാസാധ്യത എന്നിവയൊക്കെ ഇതിന്റെ സങ്കീർണ്ണതകളിൽ ഉൾപ്പെടുന്നവയാണ്.

2. ഹിച്കി-ടൂറെറ്റ് സിൻഡ്രോം

യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയും മനീഷ് ശർമയും ചേർന്ന് നിർമിച്ച് സിദ്ധാർത്ഥ് പി. മൽഹോത്ര സഹ-രചനയും സംവിധാനവും നിർവഹിച്ച 2018 ലെ ചിത്രമാണ് 'ഹിച്കി'. അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കർ ബ്രാഡ് കോഹന്റെ ആത്മകഥ ഫ്രണ്ട് ഓഫ് ദ ക്ലാസ്സിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. നൈന മാത്തൂർ എന്ന അധ്യാപികയായി റാണി മുഖർജിയാണ് പ്രധാന വേഷത്തിലെത്തുന്നത്. ടൂറെറ്റ് സിൻഡ്രോം കാരണം പല സ്കൂളുകളും അവളെ നിരസിച്ചു. ഒടുവിൽ അവൾക്ക് ജോലി കിട്ടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

'ടൂറെറ്റ് സിൻഡ്രോം' (Tourette Syndrome) എന്നത് തലച്ചോറിനെയും നാഡികളെയും ബാധിക്കുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. പെട്ടെന്നുള്ളതും ആവർത്തിച്ചുള്ളതുമായ ചലനങ്ങളോ ശബ്ദങ്ങളോ (tics) ഉണ്ടാകുന്നതാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണം. ഈ ചലനങ്ങളെയും ശബ്ദങ്ങളെയും നിയന്ത്രിക്കാനോ തടയാനോ കഴിയില്ല. ടൂറെറ്റ് സിൻഡ്രോമിന് പൂർണ്ണമായ ചികിത്സ നിലവിൽ ഇല്ല. എന്നാൽ, ചില മരുന്നുകളും ബിഹേവിയറൽ തെറാപ്പികളും ലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. മിക്കവാറും ആളുകൾക്ക് ലക്ഷണങ്ങൾ ഗുരുതരമല്ലാത്തതുകൊണ്ട് ചികിത്സ വേണ്ടിവരില്ല. ചിലർക്ക്, ടിക്സ് അവരുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയാണെങ്കിൽ ചികിത്സ ആവശ്യമായി വരും.

3. തമാശ-ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ

ഇംതിയാസ് അലി എഴുതി സംവിധാനം ചെയ്ത് അദ്ദേഹത്തിന്‍റെ തന്നെ സ്റ്റുഡിയോയായ നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്‍ററർടൈൻമെന്‍റിൽ നിന്ന് സാജിദ് നദിയാദ്‌വാല നിർമിച്ച് 2015ൽ പുറത്തിറങ്ങിയ ഇന്ത്യൻ റൊമാന്‍റിക് ഡ്രാമ ചിത്രമാണ് 'തമാശ'. രൺബീർ കപൂറും ദീപിക പദുകോണുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. തമാശയിൽ രൺബീർ കപൂറിന്റെ കഥാപാത്രമായ വേദ്, മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കൊപ്പം 'ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ അല്ലെങ്കിൽ സ്കീസോടൈപ്പൽ പേഴ്സണാലിറ്റി ഡിസോർഡറിന്റെ' ലക്ഷണങ്ങളും അനുഭവിക്കുന്നു.

അസ്ഥിരമായ വ്യക്തിബന്ധങ്ങൾ, തെറ്റായ സ്വത്വബോധം, കടുത്ത വൈകാരിക പ്രതികരണങ്ങൾ തുടങ്ങിയ സ്വഭാവസവിശേഷതകളുളള ഒരു മാനസികപ്രശ്നമാണ് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (Borderline personality disorder). 'ഇമോഷണലി അൺസ്റ്റേബിൾ പേഴ്സണാലിറ്റി ഡിസോർഡർ' എന്നും അറിയപ്പെടുന്നു. ഈ രോഗമുളളവർ പലപ്പോഴും സ്വയം ഉപദ്രവിക്കുന്നതിലും മറ്റ് അപകടകരമായ പെരുമാറ്റങ്ങളിലും ഏർപ്പെടുന്നു. ശൂന്യത, ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം, യാഥാർത്ഥ്യത്തിൽ നിന്നുള്ള അകൽച്ച എന്നീ പ്രശ്നങ്ങൾ അവരെ വേട്ടയാടിക്കൊണ്ടിരിക്കും.

4. ഗജിനി-ആന്റിറോഗ്രേഡ് ഓർമകുറവ്

എ.ആർ മുരുകദോസിന്‍റെയും ആമിർ ഖാന്‍റെയും തിരക്കഥയിൽ നിന്ന് എ.ആർ. മുരുകദോസ് സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ഗജിനി'. മുരുകദോസിന്‍റെ 2005ൽ ഇതേ പേരിൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിന്‍റെ റീമേക്കാണിത്. ഈ ചിത്രത്തിൽ, ക്രൂരമായ ആക്രമണത്തിന് ശേഷം 'ആന്റിറോഗ്രേഡ് ഓർമ്മക്കുറവ്' (Anterograde amnesia) ബാധിച്ച ബിസിനസുകാരനായ സഞ്ജയ് സിംഘാനിയയുടെ വേഷത്തിലാണ് ആമിർ ഖാൻ അഭിനയിക്കുന്നത്. ഇത് പുതിയ ഓർമകൾ ഉണ്ടായാലും ഏകദേശം 15 മിനിറ്റ് മാത്രമേ കാര്യങ്ങൾ ഓർമയിൽ നിൽക്കുകയുള്ളൂ.

ഒരു പ്രത്യേക സംഭവത്തിന് ശേഷം പുതിയ ഓർമകൾ രൂപപ്പെടുത്താനും അതേ സമയം ആ സംഭവത്തിന് മുമ്പുള്ള സംഭവങ്ങളുടെ ഓർമകൾ നിലനിർത്താനും കഴിയാത്ത അവസ്ഥയാണ് ആന്റിറോഗ്രേഡ് ഓർമക്കുറവ്. ആന്റിറോഗ്രേഡ് ഓർമക്കുറവുള്ള ഒരാൾക്ക് കുട്ടിക്കാലത്തെ സംഭവങ്ങൾ ഓർമയുണ്ടാകാം, പക്ഷേ ഏതാനും മിനിറ്റുകൾക്ക് മുമ്പ് എന്താണ് സംഭവിച്ചതെന്ന് മറന്നുപോകും.

5. പാ-പ്രൊജീരിയ സിൻഡ്രോം

ആർ. ബാലകൃഷ്ണന്റെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രമാണ് 'പാ'. അമിതാബ് ബച്ചൻ, അഭിഷേക് ബച്ചൻ, വിദ്യാബാലൻ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച ചിത്രത്തിന്റെ ഇതിവൃത്തം അപൂർവമായി മനുഷ്യരിൽ കാണപ്പെടുന്ന 'പ്രൊജീരിയ' എന്ന ജനിതകാവസ്ഥയെ കുറിച്ചുള്ളതാണ്. യഥാർഥ ജീവിതത്തിൽ അമിതാബ് ബച്ചൻ അച്ഛനും അഭിഷേക് ബച്ചൻ മകനുമാണെങ്കിൽ ഈ ചിത്രത്തിൽ അഭിഷേക് അച്ഛനും അമിതാബ് മകനുമായാണ് വേഷമിടുന്നത്.

'ഹച്ചിൻസൺ ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം' (Hutchinson-Gilford Progeria Syndrome) അപൂർവവും മാരകവുമായ ജനിതക അവസ്ഥയാണ്. ഇത് കുട്ടികളിൽ പെട്ടെന്ന് പ്രായമാകാൻ കാരണമാകുന്നു. എച്ച്‌.ജി.പി.എസ് ഉള്ള കുട്ടികൾ ജനിക്കുമ്പോൾ സാധാരണ പോലെ കാണപ്പെടുന്നു, എന്നാൽ ഏകദേശം ഒൻപത് മുതൽ 24 മാസം വരെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. രോമം, പുരികങ്ങൾ, കൺപീലികൾ എന്നിവ നഷ്ടപ്പെട്ട് ചർമ്മം വൃദ്ധരുടെ പോലെ നേർത്തതും ചുളിവുകളുള്ളതുമായി മാറുന്നു. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഇത് വർധിപ്പിക്കുന്നു. സന്ധികളിൽ തകരാറുകൾ, അസ്ഥികളുടെ തകരാറുകൾ, ചർമ്മത്തിന് താഴെയുള്ള കൊഴുപ്പ് നഷ്ടപ്പെടൽ എന്നിവയും കണ്ടുവരാറുണ്ട്.

6 . ഗുസാരിഷ്-ക്വാഡ്രിപ്ലെജിയ

സഞ്ജയ് ലീല ബൻസാലിയുടെ 'ഗുസാരിഷ്' എന്ന ചിത്രമാണ് ദയാവധം എന്ന വിവാദ വിഷയം ചർച്ച ചെയ്ത ആദ്യത്തെ മുഖ്യധാരാ സിനിമ. ഒരു അപകടത്തെത്തുടർന്ന് ഒരു ക്വാഡ്രിപ്ലെജിക് രോഗിയായി ചുരുങ്ങിയ ഒരു സ്റ്റാർ മാജിക്കുകാരന്റെ വേഷത്തിലാണ് ഹൃത്വിക് റോഷനെത്തുന്നത്. നിർജീവമായ ശരീരത്തിൽ കുടുങ്ങിപ്പോകുന്നതിന്റെ ദുഃഖം ചർച്ച ചെയ്യുകയും ദയാവധത്തിന് കേസ് നൽകുകയും ചെയ്യുന്നതാണ് ഇതിവൃത്തം. 2010ൽ ഇറങ്ങിയ ചിത്രം ബൻസാലിയും യു.ടി.വി മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

സുഷുമ്ന നാഡിക്ക് ക്ഷതം സംഭവിച്ച് കൈകാലുകൾ തളർന്നുപോകുന്ന പക്ഷാഘാത അവസ്ഥയാണ് 'ക്വാഡ്രിപ്ലെജിയ' (Quadriplegia). ടെട്രാപ്ലെജിയ എന്നും അറിയപ്പെടുന്നു. സാധാരണയായി സുഷുമ്‌ന നാഡിക്കുണ്ടാകുന്ന പരിക്കുകൾ മൂലമാണ് ഇത് സംഭവിക്കുന്നത്. പക്ഷേ ട്യൂമറുകൾ, അണുബാധകൾ, സുഷുമ്‌നാ നാഡിയെ ബാധിക്കുന്ന രക്തക്കുഴൽ പ്രശ്നങ്ങൾ തുടങ്ങിയ മറ്റ് അവസ്ഥകളുടെ ഫലമായും ഇത് സംഭവിക്കാം. ക്വാഡ്രിപ്ലെജിയ ഒരു വ്യക്തിയുടെ ദൈനംദിന ജോലികൾ ചെയ്യാനുള്ള കഴിവിനെ സാരമായി ബാധിക്കുന്നു. ചലനശേഷി, വ്യക്തിഗത പരിചരണം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ സഹായം ആവശ്യമാണ്.

7. സലാം വെങ്കി-ഡുചെൻ മസ്‌കുലാർ ഡിസ്ട്രോഫി

രേവതി സംവിധാനം ചെയ്‌ത് 2022ൽ ഇറങ്ങിയ ചിത്രമാണ് 'സലാം വെങ്കി'. സൂരജ് സിങ്, ശ്രദ്ധ അഗർവാൾ എന്നിവരോടൊപ്പം ബ്ലൈവ് പ്രൊഡക്ഷൻസ്, ആർ.ടി.കെ സ്റ്റുഡിയോസ് എന്നിവയിലൂടെ കണക്റ്റ് മീഡിയയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കജോളും വിശാൽ ജേത്വയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'ഡുചെൻ മസ്‌കുലാർ ഡിസ്ട്രോഫി' രോഗം വന്ന മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു അമ്മയുടെ കഥയാണിത്. ഒടുവിൽ ദയാവധത്തിൽ വരെ എത്തിനിൽക്കുന്നു. ശ്രീകാന്ത് മൂർത്തിയുടെ ദി ലാസ്റ്റ് ഹുറേ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇത് ആന്ധ്രാപ്രദേശിൽ നിന്നുള്ള കൊലവന്നു വെങ്കിടേഷിന്‍റെയും അമ്മ കെ. സുജാതയുടെയും യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

'ഡുച്ചെൻ മസ്കുലർ ഡിസ്ട്രോഫി' (Duchenne Muscular Dystrophy) പേശികളെ ബാധിക്കുന്ന ഒരു ജനിതക അവസ്ഥയാണ്. ഇത് പേശികളുടെ ബലഹീനതക്ക് കാരണമാകുന്നു. കുട്ടിക്കാലം മുതൽ ആരംഭിക്കുന്ന ഗുരുതരമായ ഈ അവസ്ഥയിൽ ജനിക്കുമ്പോൾ പേശി ബലഹീനത ശ്രദ്ധിക്കപ്പെടുന്നില്ല. പേശികളുടെ ബലഹീനത ക്രമേണയാണ് വികസിക്കുന്നത്. സാധാരണയായി മൂന്ന് മുതൽ അഞ്ച് വയസ് വരെ പ്രായമാകുമ്പോൾ പ്രകടമാകും. ഇത് പ്രധാനമായും ആൺകുട്ടികളെ ബാധിക്കുന്നു. എന്നാൽ പെൺകുട്ടികൾക്കും അപൂർവമായി സംഭവിക്കാറുണ്ട്.

8. താരെ സമീൻ പർ-ഡിസ്ലെക്സിയ

2007ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് 'താരെ സമീൻ പർ'. ആമിർ ഖാൻ സം‌വിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് അമോൽ ഗുപ്തയാണ്‌. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ ഭാര്യയായ ദീപാ ഭാട്ട്യയും ചേർന്നാണ് എഴുതിയത്. എട്ട് വയസ്സായ ഇഷാൻ എന്ന കുട്ടി ഡിസ്ലെക്സിയ എന്ന പഠനവൈകല്യം മൂലം അനുഭവിക്കുന്ന പ്രയാസങ്ങളും, മാതാപിതാക്കളോ മറ്റു അദ്ധ്യാപകരോ തിരിച്ചറിയാതിരിക്കുന്നതും പുതുതായി വരുന്ന നികുംഭ് എന്ന അധ്യാപകൻ അത് മനസിലാക്കി അവനിലെ പ്രതിഭയെ കണ്ടെത്തുന്നതുമാണ്‌ താരെ സമീൻ പർ.

തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം ഉണ്ടാകുന്ന പഠനത്തകരാറാണ് ഡിസ്ലെക്സിയ. പ്രധാനമായും ഭാഷ കൈകാര്യം ചെയ്യുന്നതില്‍‍ ഇവർക്ക് ബുദ്ധിമുട്ടുണ്ടാവും. പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത കുട്ടി ശരിയായി എഴുതുകയും വായിക്കുകയും ചെയ്യാതെ വരുമ്പോൾ ആണ് ഇത് ശ്രദ്ധയിൽപ്പെടുക. പക്ഷെ സ്കൂളിലെ മോശം പ്രകടനം കൊണ്ട് പലപ്പോഴും ഇവരെ ബുദ്ധിവികാസം കുറവുള്ളവരായി അധ്യാപകരും മാതാപിതാക്കളും തെറ്റിദ്ധരിക്കാന്‍ സാധ്യത കൂടുതലാണ്. ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, ടോം ക്രൂസ്, കീനു റീവ്സ്, തോമസ്‌ എഡിസൺ തുടങ്ങിയ ലോകപ്രശസ്തർക്ക് പോലും ഡിസ്‌ലെക്സിയ എന്ന അവസ്ഥയുണ്ട്.

Show Full Article
TAGS:Bollywood rare diseases Mental illnes Entertainment News 
News Summary - Eight Bollywood films that depict rare diseases and mental illnesses
Next Story