കേരള സ്റ്റോറി 2 റിലീസ് ഹൈകോടതി തടഞ്ഞു
text_fieldsകൊച്ചി: ‘കേരള സ്റ്റോറി -2: ഗോസ് ബിയോണ്ട്’ സിനിമയുടെ പ്രദർശനം ഹൈകോടതി 15 ദിവസത്തേക്ക് തടഞ്ഞു. ചിത്രം വെള്ളിയാഴ്ച പ്രദർശനത്തിന് എത്താനിരിക്കുമ്പോഴാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് അനുവദിച്ചത് ചോദ്യം ചെയ്ത് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി, അതുൽ റോയി എന്നിവർ നൽകിയ ഹരജികളിലാണ് നടപടി. സമൂഹത്തിൽ വിദ്വേഷം വളർത്തുന്ന ദൃശ്യങ്ങൾ പാടില്ലെന്ന കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ കേന്ദ്ര സെൻസർ ബോർഡ് പരിഗണിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് ഇടക്കാല ഉത്തരവ്. ഹരജിക്കാരിലൊരാൾ സെൻസർ ബോർഡ് ചെയർമാന് നൽകിയ പരാതി പരിഗണിച്ച് രണ്ടാഴ്ചക്കകം ഉചിതമായ തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു.
സിനിമ കാണാൻ കോടതി താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും നിർമാതാവ് ഇതിന് അനുകൂലമായിരുന്നില്ല. തുടർന്ന് സിനിമയുടെ ടീസറിലെ ഉള്ളടക്കം വിലയിരുത്തിയ കോടതി സമുദായ സൗഹാർദത്തെ ബാധിക്കുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്ന് നിരീക്ഷിച്ചു. കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെ ലോകമെമ്പാടും തെറ്റായി ചിത്രീകരിക്കാൻ ഇത്തരം സിനിമകൾ കാരണമായേക്കാം. മത സൗഹാർദവും പൊതു ജീവിതക്രമവും തകർക്കാൻ വിനിയോഗിക്കരുതെന്ന വ്യവസ്ഥയോടെയാണ് ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകിയിട്ടുള്ളത്.
സിനിമയിലെ നിർബന്ധിത മതപരിവർത്തനം, ഭീകരവാദം തുടങ്ങിയ പരാമർശങ്ങൾ കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ഹരജിക്കാർ വാദിച്ചു. സിനിമ കേരളത്തെക്കുറിച്ചല്ലെന്ന് അണിയറ പ്രവർത്തകർ തന്നെ പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. എന്നിട്ടും ‘കേരള’ എന്ന പേര് ഉപയോഗിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി വിലയിരുത്തി. ടീസറിലെ വിവാദ ഭാഗങ്ങൾ സിനിമയിലില്ലെന്ന നിർമാതാവിന്റെ വാദം സിനിമ കാണാതെ വിശ്വസിക്കാനാവില്ലെന്നും വ്യക്തമാക്കി. തുടർന്ന് ഹരജി വീണ്ടും മാർച്ച് 12ന് പരിഗണിക്കാനായി മാറ്റി.


