ബോക്സ് ഓഫീസിൽ കിതച്ച് 'ഐ ആം ഗെയിം'; പ്രതീക്ഷിച്ച കലക്ഷൻ നേടാനാകാതെ ദുൽഖർ സൽമാൻ ചിത്രം
text_fieldsദുൽഖർ സൽമാൻ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ഫാന്റസി ആക്ഷൻ ത്രില്ലർ ചിത്രം 'ഐ ആം ഗെയിം' ബോക്സ് ഓഫീസിൽ കിതക്കുന്നു. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. അത് ബോക്സ് ഓഫീസ് കലക്ഷനിലും പ്രകടമാകുന്നുണ്ട്. വാരാന്ത്യത്തിൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും പ്രവൃത്തിദിനങ്ങളിൽ ചിത്രത്തിന്റെ കലക്ഷന്റെ വേഗത കുറയുകയായിരുന്നു. എങ്കിലും പൃഥ്വിരാജ് നായകനായ 'ഖലീഫ: ദി റൂളർ' ഉൾപ്പെടെയുള്ള മുൻചിത്രങ്ങളുടെ റെക്കോർഡുകളെ മറികടന്നുകൊണ്ട് ചിത്രം മുന്നേറുന്നുണ്ട്
സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ ചിത്രം 8.70 കോടി രൂപയാണ് നേടിയത്. എന്നാൽ വാരാന്ത്യം കഴിഞ്ഞതോടെ കലക്ഷനിൽ ഗണ്യമായ ഇടിവുണ്ടായി. തിങ്കളാഴ്ച 1.50 കോടി രൂപയും ചൊവ്വാഴ്ച 1.12 കോടി രൂപയുമാണ് ചിത്രം നേടിയത്. ഇതുകൂടി കണക്കിലെടുക്കുമ്പോൾ ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കലക്ഷൻ 21.62 കോടി രൂപയിലെത്തിയിട്ടുണ്ട്. ആകെ ഗ്രോസ് കലക്ഷൻ 25.24 കോടി രൂപയാണ്. ഇനി വരുന്ന വാരാന്ത്യ ദിവസങ്ങളിലെ പ്രകടനം ചിത്രത്തിന്റെ തിയറ്റർ യാത്രക്ക് നിർണായകമാകും.
ഹിന്ദി ബെൽറ്റ് മാർക്കറ്റിൽ 'മിർസാപൂർ ദി മൂവി', 'ഹനുമാൻ അംശ്' തുടങ്ങിയ വലിയ ചിത്രങ്ങളോട് മത്സരിച്ചാണ് 'ഐ ആം ഗെയിം' പ്രദർശനം തുടരുന്നത്. മലയാളത്തിൽ ഓണം റിലീസായി എത്തേണ്ടിയിരുന്ന ചിത്രം പിന്നീട് മാറ്റി വെക്കുകയായിരുന്നു. വൈകി റിലീസ് ചെയ്തെങ്കിലും 'ഖലീഫ: ദി റൂളർ' ചിത്രത്തിന്റെ കലക്ഷനെ 'ഐ ആം ഗെയിം' ഇതിനോടകം മറികടന്നുകഴിഞ്ഞു. അതേസമയം നിവിൻ പോളിയുടെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സൃഷ്ടിച്ച തരംഗത്തിന് പിന്നിലാണ് ചിത്രത്തിന്റെ ഇപ്പോഴത്തെ സ്ഥാനം.
എന്നാൽ ദുൽഖർ സൽമാന്റെ തന്നെ മുൻചിത്രമായ 'കാന്ത' ഇന്ത്യയിൽ നേടിയ ഏകദേശം 22 കോടി രൂപയെന്ന കലക്ഷനിലേക്ക് ഈ ചിത്രം വളരെ വേഗത്തിൽ അടുത്തെത്തിക്കഴിഞ്ഞു. നിലവിലെ 21.62 കോടി രൂപ നെറ്റ് കലക്ഷൻ മറികടക്കാൻ ചിത്രത്തിന് ഇനി ചെറിയൊരു വർദ്ധനവ് മാത്രമാണ് ആവശ്യം. അടുത്ത വാരാന്ത്യത്തിൽ കലക്ഷനിൽ വലിയൊരു കുതിച്ചുചാട്ടം ഉണ്ടായാൽ മാത്രമേ ചിത്രത്തിന് ബോക്സ് ഓഫീസിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കൂ.
'ആർ.ഡി.എക്സ്' സിനിമയുടെ വിജയത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായൊരു ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ദാൻ ജോൺ എന്ന ചൂതാട്ടക്കാരന്റെ ജീവിതവും അവൻ നേരിടുന്ന അപകടകരമായ സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ആന്റണി വർഗീസ്, കയാഡു ലോഹർ, മിഷ്കിൻ, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഫാന്റസി, ആക്ഷൻ, സസ്പെൻസ് എന്നിവ ഒന്നിപ്പിച്ച ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ മറ്റൊരു പ്രധാന ചുവടുവെപ്പായി മാറുകയാണ്.


