ചില പെൺ രഹസ്യങ്ങൾ
text_fieldsനിരഞ്ജന അനൂപ്, സുമാ ദേവി
വ്യത്യസ്ത സാഹചര്യങ്ങളിൽ ഒറ്റക്കു ജീവിക്കേണ്ടി വരുന്ന രണ്ടു സ്ത്രീകളുടെ സംഘർഷങ്ങൾ പകർത്തിയ സിനിമയാണ് പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘ദി സീക്രട്ട് ഓഫ് വിമൻ’. വിവിധ ചലച്ചിത്ര മേളകളിൽ മികച്ച നടി, സംവിധായകൻ, ഛായാഗ്രാഹകൻ, മികച്ച ഫീച്ചർ ഫിലിം, സ്ത്രീപക്ഷ സിനിമ തുടങ്ങിയ അവാർഡുകൾ നേടിയ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിരഞ്ജന അനൂപും സുമാദേവിയും സംസാരിക്കുന്നു
സുമാ ദേവി
തെന്നിന്ത്യൻ സിനിമയിൽ 15 വർഷം ഡ്യൂപ്പായി ജോലിചെയ്തയാളാണ് സുമാദേവി. സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിക്കൊപ്പം സഹായിയായും ഡ്യൂപ്പായും പ്രവർത്തിക്കുന്ന സുമ ആദ്യമായി നായിക വേഷം അഭിനയിക്കുന്ന ചിത്രമാണ് ‘ദി സീക്രട്ട് ഓഫ് വിമൻ’. ഈ സിനിമയിലെ ഷീല എന്ന കഥാപാത്രത്തിലൂടെ ദാദാ സാഹബ് ഫാൽക്കെ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം സുമാദേവി നേടി.
ഡ്യൂപ്പിലെത്തിയ സിനിമാസ്വപ്നം
ഡ്യൂപ് തൊഴിലാണ്. അഭിനയം പാഷനും. അഭിനയത്തിൽ മുൻപരിചയമോ പാരമ്പര്യമോ ഒന്നും എനിക്കില്ല. അഭിനയിക്കണം എന്ന ആഗ്രഹം മാത്രം. അമ്മ പറഞ്ഞുപറഞ്ഞാണ് അങ്ങനെ ഒരാഗ്രഹം ഉണ്ടായത്. തൃശൂർ അയ്യന്തോളിൽ, എന്റെ വീടിനടുത്താണ് ഫൈറ്റ് മാസ്റ്റർ മാഫിയ ശശി സാറിന്റെ ഭാര്യവീട്. ശശിയേട്ടനെ വളരെ അടുത്തു പരിചയമുണ്ട്. ഒരു ദിവസം, സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തോടു പറഞ്ഞു. സാധാരണ സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചു കഴിഞ്ഞാണ് ഫൈറ്റ് സീനുകൾ ചെയ്യുക. ആ സമയത്ത് ചെയ്യാൻ കഥാപാത്രങ്ങൾ ബാക്കിയുണ്ടാകാൻ സാധ്യത കുറവാണ്. എന്നാലും അണിയറ പ്രവർത്തകരെ പരിചയപ്പെടാൻ സാധിക്കും. ഫൈറ്റിൽ സഹായിയായി കൂടെ പോന്നോളാൻ പറഞ്ഞു. വലിയൊരവസരമായാണ് അതിനെ കണ്ടത്. പക്ഷേ, ശശിയേട്ടന്റെ കൂടെ നടന്ന് ഡ്യൂപ് ചെയ്യുകയല്ലാതെ സിനിമാക്കാരെ പരിചയപ്പെടാനോ അവസരം ചോദിക്കാനോ ഒന്നും തോന്നിയില്ല.
2010ലാണ് ശശിയേട്ടനോടൊപ്പം ആദ്യമായി ഒരു സിനിമാ സെറ്റിൽ എത്തുന്നത്. ‘മേരിക്കുണ്ടൊരു കുഞ്ഞാടി’ൽ ബിജു മേനോനും ഭാവനയും സൈക്കിളിൽ പോകുന്നതും വീഴുന്നതും ഭാവന ഉരുണ്ടുരുണ്ടു പോകുന്നതുമൊക്കെ ഉണ്ടല്ലോ. ഭാവനയല്ല അത്. വീഴുന്നതും ഉരുണ്ടു പോകുന്നതുമൊക്കെ ഞാനാണ് ചെയ്തത്. അതിനിടയിൽ തല ഒരു കല്ലിൽ ഇടിച്ചു. നല്ല വേദന, തല നന്നായി മുഴച്ചു. തലയിൽ പിന്നീട് ഐസൊക്കെ വെച്ചു കെട്ടിത്തന്നു. ആ സീൻ എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതാണെന്റെ തുടക്കം.
റിസ്ക്കുണ്ട്, അത് എല്ലാ തൊഴിലിനുമുണ്ടല്ലോ!
‘ഒടിയനി’ൽ വർക്ക് ചെയ്യുമ്പോഴാണ് ഡ്യൂപ്പിന്റെ റിസ്ക് ശരിക്കും അനുഭവിച്ചത്. സിനിമ കാണുമ്പോൾ അത് ചെയ്യാനെടുത്ത റിസ്ക് മനസ്സിലാവില്ല. ശ്രീജയ വെള്ളത്തിനടിയിലൂടെ ബോട്ട് വലിച്ചുകൊണ്ടുപോകുന്ന രംഗം ഡ്യൂപ്പാണ് ചെയ്യുന്നത്. വളരെ റിസ്കായിരുന്നു അത്. ശ്വാസമെടുക്കാനൊക്കെ ബുദ്ധിമുട്ടി. രണ്ടും മൂന്നും കാമറ വെച്ചാണ് ഷൂട്ട്. ഒരിടത്ത് പോലും പാളിച്ച സംഭവിക്കാൻ പാടില്ല. റീടേക് പലവട്ടം വേണ്ടിവന്നു. (മോഹൻ)ലാൽ സർ പോലും ഒരുപാട് കഷ്ടപ്പെട്ടു ആ സീനിൽ.
‘വില്ലാളിവീര’നിൽ മൈഥിലിക്ക്, ‘റിംഗ് മാസ്റ്റ’റിൽ ഹണി റോസിനും കീർത്തി സുരേഷിനും, ഒടിയനിൽ പലർക്ക്... തുടങ്ങി ഭാസ്കർ ദ റാസ്കൽ, പട്ടാഭിരാമൻ, ഓർമയുണ്ടോ ഈ മുഖം, ഡാം 999, സപ്തമശ്രീ തസ്കരാഃ, ദൂരം, ലാസ്റ്റ് സപ്പർ തുടങ്ങി നിരവധി സിനിമകളിലും ഡ്യൂപ്പായി അഭിനയിച്ചു. ചില സിനിമകളിൽ രണ്ടും മൂന്നും പേർക്ക് ഡ്യൂപ്പായി. മമ്ത മോഹൻദാസ്, ഭാവന, അർച്ചന കവി, മൈഥിലി, നമിത പ്രമോദ്, ഹണി റോസ്, കീർത്തി സുരേഷ്, കമാലിനി മുഖർജി, ശ്രീജയ, മാനസി, തമന്ന, നിക്കി ഗൽറാണി തുടങ്ങിയവർക്കു വേണ്ടി ഡ്യൂപ് ചെയ്തിട്ടുണ്ട്.
‘സീക്രട്ട് ഓഫ് വിമനി’ൽ
‘ദി സീക്രട്ട് ഓഫ് വിമൻ’ വ്യത്യസ്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഒരു തുരുത്തിലെ രണ്ടു മുറികൾ മാത്രമുള്ള കൊച്ചുവീട്ടിൽ ഒറ്റക്കു താമസിക്കുന്ന ഷീലയായാണ് ഞാൻ വേഷമിട്ടത്. വിശാലമായ കായലിലൂടെ വഞ്ചി തുഴഞ്ഞുവേണം തുരുത്തിലേക്കെത്താൻ. ഒറ്റക്കു താമസിക്കുന്ന പെണ്ണല്ലേ, കാഴ്ചയിൽ ഗൗരവം വേണം, ധൈര്യവതിയാണെന്ന് തോന്നണം. ഒറ്റക്കു വഞ്ചി തുഴഞ്ഞു വരണം. വെള്ളത്തിലേക്ക് എടുത്തു ചാടണം, നീന്തലറിയണം, ആക്രമിക്കാൻ വന്നവരെ നേരിടാൻ കഴിയണം –ഇതൊക്കെ നോക്കിയാണ് കാസ്റ്റിങ്. ഡ്യൂപ്പിനെ വെച്ചു ചെയ്യാവുന്ന കഥാപാത്രമല്ല അത്. അതുകൊണ്ട് ഡ്യൂപ്പിനെക്കൊണ്ടുതന്നെ ചെയ്യിച്ചതാണ്.
ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോടാണ് ഈ സിനിമയിലേക്ക് എന്നെ നിർദേശിക്കുന്നത്. ഡബിങ് ഇല്ലാത്ത പടമാണ്. തത്സമയം റെക്കോഡ് ചെയ്തു പോകുന്നു. ഡയലോഗ് തെറ്റിയാലും ടൈമിങ് തെറ്റിയാലുമൊക്കെ ആദ്യം മുതൽ ചെയ്യണം.
സിനിമകൾ
അവസരം തേടി നടന്നിട്ടില്ല. ചെയ്ത കഥാപാത്രങ്ങളെല്ലാം ഇങ്ങോട്ടു വന്നവയാണ്. അടുത്തറിയാവുന്നവർ വിളിക്കുമ്പോൾ മാത്രമേ അഭിനയിക്കാൻ പോയിട്ടുള്ളൂ. ആർട്ട് ഡയറക്ടർ രജീഷ് കെ. സൂര്യ സംവിധാനം ചെയ്ത ‘പ്രണയാമൃതം’ ഹ്രസ്വചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 99 ക്രൈം ഡയറി, ഫോറൻസിക്, പ്രീസ്റ്റ്, ആദ്യരാത്രി, പുലിയാട്ടം, ഗരുഡൻ, കാവൽ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ‘ഹൗഡിനി’യാണ് ഇനി ഇറങ്ങാനുള്ള മലയാളചിത്രം. രണ്ടു തമിഴ് പടങ്ങൾ ഇറങ്ങാനുണ്ട്.
ദാദാ സാഹബ് ഫാൽക്കെ പുരസ്കാരം
കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു എന്ന് ജൂറി വിലയിരുത്തിയത്. ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ദാദാ സാഹബ് ഫാൽക്കെയുടെ പേരിലുള്ള പുരസ്കാരം നേടാനായത് വലിയ ഭാഗ്യമായി കാണുന്നു. ആ പുരസ്കാരം സിനിമയുടെ സംവിധായകന്റെയും മറ്റു അണിയറ പ്രവർത്തകരുടെയും സമ്മാനമാണ്. അത്രയേറെ കൂടെ നിന്നതുകൊണ്ടാണ് ആ വേഷം ഭംഗിയായി ചെയ്യാൻ സാധിച്ചത്.
നിരഞ്ജന അനൂപ്
രഞ്ജിത്തിന്റെ മോഹൻലാൽ ചിത്രം ‘ലോഹ’ത്തിൽ മൈത്രിയെന്ന ടെന്നിസ് താരമായാണ് ആദ്യം അഭിനയിക്കുന്നത്, 2015ൽ. C/o സൈറ ബാനു, പുത്തൻപണം, ഗൂഢാലോചന, ബി ടെക്, ഇര, കല വിപ്ലവം പ്രണയം, ലളിതം സുന്ദരം, ടർബൊ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. എങ്കിലും ചന്ദ്രികേ ആണ് ഒടുവിൽ ഇറങ്ങിയത്. ‘പടക്കളം’ ആണ് റിലീസാകാനുള്ള സിനിമ. നായികാവേഷം.
കാമ്പസ് ചിത്രമാണ്. ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ് ഒക്കെ അഭിനയിക്കുന്ന ചിത്രം. ഈയിടെ ഇറങ്ങിയ ‘നാഗേന്ദ്രൻസ് ഹണിമൂൺ’ വെബ് സീരീസിലെ സാവിത്രി പ്രിയപ്പെട്ട വേഷമാണ്. സിനിമയിൽ അഭിനയിക്കാൻ മോഹം തോന്നിയപ്പോൾ രഞ്ജിത്ത് അങ്കിളിനോട് പറയുകയായിരുന്നു. അവസരം കിട്ടും വരെ പുറകേ കൂടി. അങ്ങനെയാണ് ‘ലോഹ’ത്തിൽ എത്തിയത്. അതോടെ, സിനിമ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങി. ചെറുതോ വലുതോ എന്നു നോക്കാതെ കിട്ടിയതിൽ താൽപര്യം തോന്നിയ വേഷങ്ങളെല്ലാം ചെയ്തു.
ദി സീക്രട്ട് ഓഫ് വിമനിൽ
ഇൻസ്റ്റഗ്രാമിൽ ഞാൻ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ കണ്ടാണ് സംവിധായകൻ പ്രജേഷ് സെൻ വിളിക്കുന്നത്. അമ്മ ഫോണിൽ എടുത്ത ഒരു സാധാരണ ചിത്രമായിരുന്നു അത്. പുതിയതായി ചെയ്യാൻ പോകുന്ന സിനിമയിലെ നായികയുടെ അതേ ഛായയും രൂപവുമാണെന്നു പറഞ്ഞു. ‘ജീന’യെന്ന കഥാപാത്രത്തെ കുറിച്ച് കൃത്യമായൊരു രൂപം അദ്ദേഹത്തിനുണ്ടായിരുന്നു. അതദ്ദേഹം കൃത്യമായി പറഞ്ഞുതന്നു.
ജീനയുടെ രഹസ്യങ്ങൾ
ടോക്സിക് റിലേഷൻഷിപ്പിന്റെ ഇരയാണ് ജീന. സങ്കീർണമാണ് അവളുടെ ജീവിതം. ഒരു സ്ത്രീയെ എങ്ങനെയെല്ലാം ഉപദ്രവിക്കാമോ അങ്ങനെയെല്ലാം ബോബി ജീനയെ ഉപദ്രവിക്കുന്നുണ്ട്. നിരന്തരം ടോർച്ചർ ചെയ്യപ്പെടുന്ന ജീവിതം വല്ലാത്തൊരു പരീക്ഷണമാണ്. അതിനെ ഒറ്റക്ക് അതിജീവിക്കുക വലിയ വെല്ലുവിളിയാണ്. ജീവിതത്തിൽ അത്തരം സിറ്റ്വേഷനുകൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. റിലേഷൻഷിപ്പിനുവേണ്ടി ഒരുപാട് വലിയ റിസ്ക് എടുക്കണം എന്നു വിശ്വസിക്കുന്ന ആളല്ല ഞാൻ. ഒരു റിലേഷൻഷിപ്പിലും Toxicity സഹിക്കേണ്ടതില്ല. അത്തരം സാഹചര്യമുണ്ടായാൽ എത്രയും വേഗം അതിൽനിന്നു പുറത്തു കടക്കണം. അതുതന്നെയാണ് സിനിമയും പറയുന്നത്. അതിനുള്ള ശ്രമമാണ് സിനിമ.
സ്വകാര്യത എന്നത് എല്ലാവർക്കും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതും അവകാശവുമാണ്. സ്വന്തം വീട്ടിൽപോലും സ്വകാര്യതയും സ്വസ്ഥതയും ഇല്ലാതാവുക വല്ലാത്ത അവസ്ഥയാണ്. ആ അവസ്ഥയിലാണ് ജീനയുള്ളത്. ദുരൂഹസാഹചര്യത്തിൽ വീടിനകത്ത് ഒരു ചെറുപ്പക്കാരൻ വന്നുപെടുന്നതോടെ ജീനയുടെ ജീവിതം കൂടുതൽ സങ്കീർണമാവുന്നു; സിനിമയും.
വാസ്തവത്തിൽ കഥ പറഞ്ഞു തരുമ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴുമെല്ലാം ‘ഇങ്ങനെയൊക്കെ നടക്കുമോ?’ എന്ന് ഞാൻ പലവട്ടം ചോദിച്ചുകൊണ്ടിരുന്നതാണ്. ‘ഇതിനപ്പുറം നടക്കും’ എന്നാണ് പറഞ്ഞത്. എന്നിട്ടും വിശ്വാസം വന്നിരുന്നില്ല. അതിശയോക്തി എന്നുതന്നെയാണ് കരുതിയത്. പക്ഷേ, ഇപ്പോൾ ഓരോ ദിവസവും നമ്മൾ കേൾക്കുന്ന വാർത്തകൾ... ചോറ്റാനിക്കര സംഭവം പോലെ... മനുഷ്യന് ഇത്രമാത്രം ക്രൂരമാവാൻ കഴിയില്ല എന്ന പ്രതീക്ഷയാണ് ‘നടക്കില്ല’ എന്നു വിശ്വസിപ്പിച്ചത്. സംഭവിക്കില്ലെന്നു കരുതിയ കാര്യങ്ങളാണ് എന്നും നടക്കുന്നത്.
നാലു മിനിട്ട് ഷോട്ട്, 29 തവണ ഷൂട്ട്
വളരെ ഫ്രീയായി ചെയ്യാൻ സാധിച്ചു എന്നതും കൂടെ വർക്ക് ചെയ്തവരുടെ സപ്പോർട്ടും ‘ജീന’യാവാൻ വലിയ കൂട്ടായി. ലെബിസൻ ഗോപിയായിരുന്നു ഛായാഗ്രഹണം. സിനിമയിലെ ആദ്യത്തെ സിംഗിൾ ഷോട്ട് സീൻ 29 തവണയാണ് ഷൂട്ട് ചെയ്തത്. നാലു മിനിറ്റോളം ഉള്ള ഷോട്ടാണ്. പെർഫെക്ട് ആവുംവരെ ഒരു മടുപ്പുമില്ലാതെ ചെയ്തുകൊണ്ടേയിരുന്നു. ജീനയിൽനിന്ന് വളരെ വ്യത്യസ്തമാണ് സുമാദേവി ചെയ്ത ഷീല എന്ന കഥാപാത്രം. ശ്രീകാന്ത് മുരളി, അധീഷ് ദാമോദർ, സുമാദേവി, അജു വർഗീസ്, മിഥുൻ... എല്ലാവരും നന്നായി അഭിനയിച്ചു. ജീനയും ഈ സിനിമയും എനിക്കേറെ പ്രിയപ്പെട്ടതാണ്.