നിർമാതാക്കളുടെ 'തുറിച്ചുനോട്ടം' ഒഴിവാക്കാൻ സാന്ദ്ര തോമസ് എത്തിയത് പർദ ധരിച്ച്; സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകി
text_fieldsനിർമാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി സാന്ദ്ര തോമസ്. ആഗസ്റ്റ് 14നാണ് തെരഞ്ഞടുപ്പ് നടക്കുക. പര്‍ദയണിഞ്ഞാണ് സാന്ദ്ര പത്രിക നൽകാനെത്തിയത്. നിർമാതാക്കളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണ് പർദ ധരിച്ചതെന്ന് സാന്ദ്ര പറഞ്ഞു.
നിലവിലെ ഭരണസമിതിയില്‍പ്പെട്ട പ്രമുഖര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ചുള്ള നിയമ നടപടിക്ക് പിന്നാലെയാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന സാന്ദ്രയുടെ പ്രഖ്യാപനം. ലൈംഗികാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്തരമൊരു വസ്ത്രധാരണത്തിന് പിന്നിലെന്നും സാന്ദ്ര പറഞ്ഞു. സംഘടനക്കുള്ളിൽ ഒരു കുത്തക ഉണ്ടെന്നും അതിന് എതിരെയാണ് തന്‍റെ മത്സരമെന്നും സാന്ദ്ര പറയുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടക്കമുള്ളവർക്കെതിരെ സാന്ദ്ര ആരോപണം ഉന്നയിച്ചിരുന്നു.
സംഘടനക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ അംഗങ്ങളെ മോശക്കാരാക്കിയെന്നും ആരോപിച്ച് നിർമാതാക്കളുടെ സംഘടനയിൽനിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
സംഘടനയിലെ ചില അംഗങ്ങൾ വ്യക്തിപരമായി അവഹേളിച്ചതിൽ നടപടി ആവശ്യപ്പെട്ട് സംഘടനക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചുവെന്നതടക്കമുള്ള കാര്യങ്ങളാണ് ഇതിൽ ചൂണ്ടിക്കാട്ടിയത്. നിർമാണ മേഖല സ്ത്രീവിരുദ്ധമാണെന്നും സംഘടനയിൽ പവര്‍ ഗ്രൂപ് ശക്തമാണെന്നുമടക്കമുള്ള കാര്യങ്ങൾ സാന്ദ്ര ആരോപിക്കുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു.