ഫെമിനിച്ചിക്കഥ വീണ്ടും
text_fieldsഫാസിൽ മുഹമ്മദ്
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ അഞ്ച് അവാർഡുകൾ കഴിഞ്ഞവർഷം കരസ്ഥമാക്കിയ സിനിമയാണ് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’. സിനിമയുടെ പേരുകൊണ്ടും കഥപറച്ചിൽ രീതി കൊണ്ടും മേളയിൽ എറ്റവും കൂടുതൽ പ്രശംസ നേടിയ ചിത്രങ്ങളിലൊന്നു കൂടിയാണിത്. മികച്ച സിനിമക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് കൂടി സ്വന്തമാക്കി വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് ഈ ചിത്രം. ഫെമിനിച്ചി ഫാത്തിമയുടെ തിരക്കഥാകൃത്തും സംവിധായകനും എഡിറ്ററുമായ ഫാസിൽ മുഹമ്മദ് സംസാരിക്കുന്നു.
ഫാത്തിമ ഫെമിനിച്ചിയായ കഥ
സോഷ്യൽ മീഡിയയിൽ ഒരു സ്ത്രീ എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അത് നല്ലതാണെങ്കിൽകൂടി ഒരുവിഭാഗം ആൾക്കാർ അവരെ ഫെമിനിച്ചി എന്ന് വിളിക്കാറുണ്ട്. സ്ത്രീകൾ എപ്പോഴും ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അതിനെ കളിയാക്കാനാണ് ചിലർ ഫെമിനിച്ചി എന്ന വാക്കുപയോഗിക്കുന്നത്.
എന്നാൽ, ഞാൻ ആ പേര് പോസിറ്റിവായാണ് കാണുന്നത്. സിനിമവഴി ഫെമിനിച്ചി എന്ന വാക്കിനെ ആൾക്കാരും പോസിറ്റിവായി എടുക്കുമെന്ന് കരുതുന്നു. ഫാത്തിമ ഫെമിനിച്ചി ആയാൽ എങ്ങനിരിക്കുമെന്ന് എനിക്കും ആകാംക്ഷയുണ്ടായിരുന്നു. മുസ്ലിം സ്ത്രീകൾക്കിടയിലെ ഉന്നമനവും ഈ സിനിമക്ക് പ്രചോദനമായിട്ടുണ്ട്. എന്റെ ചുറ്റുപാടുകളിൽനിന്ന് ഞാൻ കണ്ട ഫെമിനിസമാണ് സിനിമയിലുള്ളത്.
തുല്യതയെ കുറിച്ചുതന്നെയാണ് ഫാത്തിമയും സംസാരിക്കുന്നത്. പൊതുഇടങ്ങളിലെ തുല്യത ഇപ്പോൾ സംസാര വിഷയമാണ്. ഈ തുല്യത വീട്ടിൽനിന്നാണ് തുടങ്ങേണ്ടത്. സാമ്പത്തിക സ്വാശ്രയത്വം സ്ത്രീകൾക്ക് എത്രത്തോളം അത്യാവശ്യമാണെന്ന് കൂടി സിനിമ ചർച്ചചെയ്യുന്നു. അത് അവർക്ക് എത്രത്തോളം ജീവിത്തിൽ സഹായകമാകുമെന്നും. ദുരാചാരങ്ങൾ എത്രത്തോളമാണ് സ്ത്രീകളെ ബാധിക്കുന്നതെന്നും അത് തിരുത്തപ്പെടേണ്ടതാണെന്നും സിനിമ പറയുന്നു. ആൾക്കാരോടും ഒരു കാര്യമേ പറാനുള്ളൂ ‘എല്ലാരും ഫെമിനിച്ചികളാവുക’.
സിനിമ മേഖലയിലേക്ക്
ഫെമിനിച്ചി ഫാത്തിമ പരിമിതികൾക്കുള്ളിൽനിന്നും ചെയ്ത ഒരു കൂട്ടായ്മയുടെ സിനിമയാണ്. സുഹൃത്തുക്കളെയും നാട്ടുകാരെയും ഒക്കെ ഉൾപ്പെടുത്തി ചെയ്ത സിനിമയാണ്. എല്ലാവരെയും എന്നിൽ വിശ്വാസമർപ്പിച്ച് ഒപ്പം കൂട്ടുകയാണ് ചെയ്തത്. സിനിമയുടെ എല്ലാ മേഖലകളും ഞാൻ ചെയ്യും. സിനിമ അത്രയും ഇഷ്ടമാണ്. സംവിധാനവും തിരക്കഥയും എഡിറ്റിങ്ങും മാത്രമല്ല, അതിലെ ആർട് വർക്ക്, കോസ്റ്റ്യൂം എല്ലാം ഞാനും സുഹൃത്തുക്കളും തന്നെയാണ് ചെയ്തത്.
സിനിമ പാരമ്പര്യമൊന്നുമില്ല. ആഗ്രഹത്തിന്റെ പുറത്താണ് സിനിമയിലോട്ട് വരുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഷോർട് ഫിലിം ചെയ്താണ് തുടക്കം. കുറച്ച് സിനിമകളിൽ സ്പോട്ട് എഡിറ്ററായി വർക്ക് ചെയ്തു. പിന്നെ ഖബർ എന്ന ഷോർട്ട് ഫിലിം ചെയ്തു. പിന്നെ ഒരു വെബ് സീരീസ്. അതിനുശേഷമാണ് സിനിമ ചെയ്യുന്നത്. സിനിമകൾ കാണാനൊക്കെ പണ്ടു തൊട്ടേ നല്ല താൽപര്യമായിരുന്നു. അതാവാം സിനിമയോടുള്ള ഇഷ്ടത്തിനും കാരണം.
ജീവിക്കുന്ന അഭിനേതാക്കൾ
ഷംല ഹംസയും കുമാർ സുനിലുമാണ് പ്രധാന കഥാപാത്രങ്ങൾ. കഥ നടക്കുന്ന പൊന്നാനിയുടെ ജീവിതരീതികളുമായി അടുത്തുനിൽക്കുന്ന ആളാണ് ഷംല. ഒരു സിനിമയിലെ പ്രകടനം ഇഷ്ടപ്പെട്ടിട്ടാണ് കുമാറിനെ വിളിക്കുന്നത്. മലപ്പുറം ഭാഷാശൈലിയുമായി ചേർന്നുനിൽക്കുന്ന ആൾ. ബാക്കിയുള്ള അഭിനേതാക്കളെല്ലാം എന്റെ ചുറ്റുപാടുമുള്ള പരിചയക്കാരും പൊന്നാനിയിലെ നാട്ടുകാരുമാണ്. കൂടുതൽ ആൾക്കാരും എന്റെ വെബ് സീരീസിലും ഷോർട്ട് ഫിലിമിലും അഭിനയിച്ചവരാണ്. സിനിമ ഉടൻ തിയറ്ററിലെത്തും.
സിനിമ പ്രേമികളോട്
സിനിമ ചെയ്യാൻ താൽപര്യമുള്ളവർ അത് ചെയ്യുക. സിനിമാ മോഹവുമായി എറണാകുളത്തൊക്കെ പോയി ആർട്ടിസ്റ്റുകളോട് സിനിമ പറയാൻ ശ്രമിക്കലും, പ്രൊഡക്ഷന്റടുത്ത് സംസാരിക്കലുമൊക്കെ ചെയ്യുകയായിരുന്നു ഇത്രയും കാലം. പക്ഷേ, റിസൾട്ടുണ്ടായില്ല. അവസാനം എന്റെ വീടിന്റെ ചുറ്റും നിന്നാണ് സിനിമയുണ്ടാക്കിയത്.