നിശ്ശബ്ദമായ ലോകത്ത് അവൾ ഉറക്കെ പാടുന്നു
text_fieldsനാലു പേരടങ്ങുന്ന ഒരു കുടുംബത്തിൽ, കേൾവിശക്തിയുള്ള ഏക വ്യക്തി റൂബിയാണ്. റൂബി റോസി എന്ന കൗമാരക്കാരിയെയും അവളുടെ കുടുംബത്തെയും കേന്ദ്രീകരിച്ചാണ് ‘കോഡ’ മുന്നോട്ട് നീങ്ങുന്നത്. റൂബിയുടെ സഹായത്തോടെയാണ് ആ കുടുംബം മത്സ്യബന്ധനം ചെയ്ത് ജീവിക്കുന്നത്. സ്കൂൾ വിദ്യാർഥിനിയായ റൂബിക്ക് പാട്ടുകാരിയാകാനാണ് ആഗ്രഹം. പക്ഷേ, വിധി വെല്ലുവിളിയാകുന്നു. കേൾവിശക്തി ഇല്ലാത്തവരുടെ കുടുംബത്തിലെ അംഗമായതിനാൽ അവളെ ചുറ്റുമുള്ളവർ കളിയാക്കുന്നു. പാട്ടുകാരിയാകാനുള്ള ആഗ്രഹവുമായി റൂബി മുന്നോട്ടു പോകുമ്പോൾ അവൾക്കും വീട്ടുകാർക്കുമിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് കോഡയുടെ പ്രമേയം.
കുടുംബത്തോടൊപ്പം നിൽക്കുമ്പോഴും മൂകമായ ആ ലോകത്തിന് പുറത്തുപോകാൻ അവൾ ആഗ്രഹിക്കുന്നു. അതൊരു മാനസിക സംഘർഷമായി മാറുന്നു. ജീവിതം മുഴുവൻ അവൾ മാതാപിതാക്കൾക്കും സഹോദരനും വേണ്ടി സംസാരിക്കുകയായിരുന്നു. അവൾക്ക് പാടണം, അതാണ് അവളുടെ ലോകം. റൂബിയുടെ കഴിവ് അവളുടെ വീട്ടുകാർക്ക് അറിയാനോ, ആസ്വദിക്കാനോ കഴിയുന്നില്ല.
റൂബിയുടെ സ്വതന്ത്ര പ്രവർത്തനങ്ങളും ദീർഘനാളത്തെ അഭാവവും കുടുംബത്തിന്റെ ഉപജീവനമാർഗത്തിന് ഭീഷണിയാകുമെന്ന് അവൾ തിരിച്ചറിയുന്നുണ്ടെങ്കിലും ശബ്ദങ്ങൾ തിരിച്ചറിയാത്ത ലോകത്ത് ഉറക്കെ പാടാൻ അവൾ ആഗ്രഹിച്ചു. റൂബിയുടെ ആഗ്രഹം മാത്രമല്ല, അവളുടെ പ്രതിരോധവും താനില്ലെങ്കിലും വീട്ടുകാർ ഈ അവസ്ഥ തരണം ചെയ്യണമെന്ന ആഗ്രഹവുമാണ് റൂബിയെ ബോസ്റ്റണിലെത്തിക്കുന്നത്. പറയത്തക്ക ട്വിസ്റ്റുകൾ ഒന്നും ഇല്ലാത്ത, അധിക സമയവും നിശ്ശബ്ദമായി ഒഴുകുന്ന ഈ കഥ പ്രേക്ഷകരെ അതിന്റെ സഞ്ചാരത്തിലേക്ക് ചേർത്തുവെക്കുന്നുണ്ട്. പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളോടൊപ്പം ചില രംഗങ്ങൾ നോവ് പടർത്തും.
മകളുടെ പാട്ട് കേൾക്കാനാകാതെ അവളുടെ കഴുത്തിൽ പിടിച്ച് അതിന്റെ താളവും വരികളും അറിയാൻ ശ്രമിക്കുന്ന നിസ്സഹായനായ അച്ഛന്റെ രംഗം സിനിമ അവസാനിച്ചാലും പ്രേക്ഷകരുടെ ഉള്ളിൽനിന്ന് പോവില്ല. 2022ലെ ഓസ്കറിൽ മികച്ച ചിത്രത്തിനും മികച്ച തിരക്കഥക്കും മികച്ച സഹനടനുമുള്ള പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് സിയാൻ ഹെഡർ സംവിധാനം ചെയ്ത ‘കോഡ’. കേൾവിപരിമിതിയുള്ള മാതാപിതാക്കളുടെ കുട്ടികളെയാണ് ‘കോഡ’ എന്നു പറയുന്നത്.
2021ൽ ആപ്പിൾ ടി.വി പ്ലസിലൂടെ ഇറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച 10 ചിത്രങ്ങളിൽ ഒന്നായിരുന്നു. 2014ൽ പുറത്തിറങ്ങിയ ‘ലാ ഫാമിൽ ബിലിയെർ’ എന്ന ഫ്രഞ്ച്-ബെൽജിയൻ ചിത്രത്തിന്റെ ഇംഗ്ലീഷ് റീമേക്കാണ് ഈ സിനിമ. ഫീൽ ഗുഡ് കാറ്റഗറിയിലുള്ള ഈ ചിത്രം സബ് ടൈറ്റിലുകൾ ഇല്ലാതെ കാണാൻ ശ്രമിച്ചാൽ റൂബിയുടെയും കുടുംബത്തിന്റെയും ആംഗ്യഭാഷ മനസ്സിലാവണമെന്നില്ല. ആപ്പിൾ ടി.വി പ്ലസിലും ആമസോൺ പ്രൈം വിഡിയോയിലും ചിത്രം കാണാം.