മാസ് ഡയലോഗുകളില്ല, അമിത ആക്ഷനുമില്ല; 'ദൃഢം' ഒരു ക്ലീൻ ക്രൈം ത്രില്ലർ
text_fieldsമലയാള സിനിമയിൽ അടുത്തിടെയായി പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിൽ, ആ ശ്രേണിയിലേക്ക് ആത്മവിശ്വാസത്തോടെ എത്തുന്ന ചിത്രമാണ് ‘ദൃഢം’. നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം നായകനായി എത്തിയിരിക്കുന്ന ചിത്രം പതിവ് മാസ് പൊലീസ് സിനിമകളിൽ നിന്നു വ്യത്യസ്തമായി വളരെ റിയലിസ്റ്റിക്കായും നിയന്ത്രിതമായും കഥ പറയുന്ന ഒരു ക്ലീൻ ക്രൈം ത്രില്ലറാണ്. ആദ്യ ഫ്രെയിം മുതൽ തന്നെ പ്രേക്ഷകനെ കഥയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചിത്രം, പതിയെ കത്തിപ്പടർന്ന് അവസാന നിമിഷങ്ങളിൽ അതിശക്തമായ ക്ലൈമാക്സിലൂടെ വലിയ ഇമ്പാക്ട് സൃഷ്ടിക്കുന്നു.
ജീത്തു ജോസഫിന്റെ സ്‌കൂളിൽ നിന്ന് സഹസംവിധായകനായി പ്രവർത്തിച്ച അനുഭവസമ്പത്ത് മാർട്ടിൻ ജോസഫിന്റെ സംവിധാനത്തിൽ വ്യക്തമായി കാണാം. അനാവശ്യമായ ഹീറോയിസമോ അമിത ആക്ഷൻ രംഗങ്ങളോ ഇല്ലാതെ, യാഥാർഥ്യത്തോട് ചേർന്ന അവതരണത്തിലൂടെയാണ് അദ്ദേഹം കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ജോമോൻ ജോണും ജിന്റോ ദേവസ്യയും ചേർന്ന് രചന നിർവഹിച്ച തിരക്കഥ അതിന് നല്ല സപ്പോർട്ട് നൽകുന്നുണ്ട്. ഒരു സാധാരണ യുവാവ് എസ്.ഐ ആയി സർവിസിൽ പ്രവേശിച്ച് ആദ്യ പോസ്റ്റിങ്ങിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇടുക്കിയിലെ കുഴിനിലം എന്ന ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് എസ്.ഐ വിജയ് രാധാകൃഷ്ണനായി എത്തുന്ന യുവ ഉദ്യോഗസ്ഥന്റെ ജീവിതവും തുടർച്ചയായി നടക്കുന്ന കുറ്റകൃത്യങ്ങളിലൂടെ അപ്രതീക്ഷിത വഴിത്തിരിവുകളിലേക്ക് നീങ്ങുന്നതുമാണ് സിനിമയുടെ ഉള്ളടക്കം.
താരതമ്യേന ശാന്തമായിരുന്ന സ്റ്റേഷൻ പരിധിയിൽ പെട്ടെന്ന് ഉണ്ടാകുന്ന കൊലപാതകങ്ങളും ബാങ്ക് കവർച്ചയും വിജയിനെ വലിയ സമ്മർദത്തിലാക്കുന്നു. കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്നതിനിടെ അയാൾ നേരിടുന്ന മാനസിക സംഘർഷങ്ങളും പരാജയഭീതിയും സിനിമ വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നു. സാധാരണ പൊലീസ് സിനിമകളിൽ കാണുന്ന ‘ഒറ്റയാൾ പോരാളി’ ശൈലിയിലുള്ള നായകനല്ല ഷെയ്ൻ. പകരം, തെറ്റുകളും ആശയക്കുഴപ്പങ്ങളും ഭയവും ഉള്ള ഒരു സാധാരണ ഉദ്യോഗസ്ഥനെയാണ് ചിത്രം മുന്നോട്ടുവക്കുന്നത്.
എസ്.ഐ വിജയ് രാധാകൃഷ്ണനായി ഷെയ്ൻ നിഗം നടത്തിയ പ്രകടനം ശ്രദ്ധേയമാണ്. മുമ്പ് ചെയ്ത പൊലീസ് കഥാപാത്രങ്ങളിൽ നിന്നു പൂർണമായും വ്യത്യസ്തമായ ഒരു അവതരണമാണ് ഇതിൽ. തുടക്കത്തിൽ ആശയക്കുഴപ്പത്തിലും സമ്മർദത്തിലും തകരുന്ന ഒരു പൊലീസ് ഓഫിസറാണ് പിന്നീട് ആത്മവിശ്വാസം വീണ്ടെടുത്ത് ഉത്തരവാദിത്തമുള്ള എസ്.ഐ. ആയി മാറുന്നത്. കഥാപാത്രത്തിന്റെ കാഴ്ചകൾ ഷെയ്ൻ വളരെ നന്നായി അവതരിപ്പിക്കുന്നുണ്ട്. അമിത നാടകീയതകളില്ലാതെ, കഥാപാത്രത്തിന്റെ ഉള്ളിലെ ഭയവും ആത്മസംഘർഷവും മുഖഭാവങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഷെയ്‌നിനൊപ്പം എത്തുന്ന ഷോബി തിലകൻ, ദിനേഷ് പ്രഭാകർ, കോട്ടയം രമേഷ്, പ്രശാന്ത് മുരളി, നന്ദൻ ഉണ്ണി, സാനിയ ഫാത്തിമ, കൃഷ്ണപ്രഭ, അഭിഷേക് രവീന്ദ്രൻ, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും കഥയിൽ വ്യക്തമായ പ്രാധാന്യമുണ്ടെന്നത് സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. പൊലീസ് സ്റ്റേഷനിലെ സഹപ്രവർത്തകരും നാട്ടിൻപുറത്തെ സാധാരണ മനുഷ്യരും സിനിമയിൽ വളരെ നാചുറലായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
സാങ്കേതികമായി ചിത്രത്തിന് വലിയ കരുത്താകുന്നത് പി.എം. ഉണ്ണികൃഷ്ണന്റെ ഛായാഗ്രഹണവും ശ്രീരാഗ് സജിയുടെ പശ്ചാത്തല സംഗീതവുമാണ്. ഹൈറേഞ്ചിന്റെ പ്രകൃതിഭംഗിയും അതിനൊപ്പം കഥയിലെ ടെൻഷനും ഒരുപോലെ പകർത്തുന്ന കാമറാവിഷ്‌കാരം സിനിമയുടെ മൂഡ് കൂടുതൽ ശക്തമാക്കുന്നു. പാട്ടുകളില്ലാത്ത ചിത്രത്തിൽ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന വികാരധാരയായി പ്രവർത്തിക്കുന്നത്. പ്രത്യേകിച്ച് അന്വേഷണ രംഗങ്ങളിലും ക്ലൈമാക്സിലുമുള്ള സംഗീതം സിനിമയുടെ ത്രില്ലിങ് അനുഭവം വർധിപ്പിക്കുന്നു. വി.എസ്. വിനായന്റെ എഡിറ്റിങ്ങും സിനിമയുടെ ഒഴുക്ക് നിലനിർത്തുന്നതിൽ നിർണായകമാണ്.
ചിത്രത്തിന്റെ മറ്റൊരു വലിയ പ്രത്യേകത, പ്രധാന അന്വേഷണ കഥക്കൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തുന്ന ചെറിയ കേസുകളെയും സ്വാഭാവികമായി കഥയിൽ ചേർത്തുവെന്നതാണ്. അതുകൊണ്ട് സിനിമ ഒരു കുറ്റകൃത്യത്തെ മാത്രം കേന്ദ്രീകരിച്ച് പോകുന്നില്ല; മറിച്ച് ഒരു പൊലീസ് സ്റ്റേഷന്റെ ദിവസേനയുള്ള യാഥാർഥ്യങ്ങളും അതിനിടയിൽ ഒരു ഉദ്യോഗസ്ഥൻ നേരിടുന്ന മാനസിക സമ്മർദങ്ങളും ചിത്രം കാണിച്ചുതരുന്നു. അതുകൊണ്ടുതന്നെ ദൃഢം ഒരു സാധാരണ ത്രില്ലറിനെക്കാൾ കൂടുതൽ ജീവിത ഗന്ധിയായി മാറുന്നു.
അവസാനമായി പറയുമ്പോൾ, മാസ് ഡയലോഗുകളുടെയും അതിരുകടന്ന ആക്ഷൻ രംഗങ്ങളുടെയും പിന്തുണയില്ലാതെ, ശക്തമായ തിരക്കഥയും മികച്ച മേക്കിങ്ങും അഭിനേതാക്കളുടെ നിയന്ത്രിത പ്രകടനങ്ങളും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുന്ന ചിത്രമാണ് ദൃഢം. പതിയെ നീറിപ്പടർന്ന് അവസാന നിമിഷങ്ങളിൽ ശക്തമായി കത്തിപ്പടരുന്ന ഈ ചിത്രം, മികച്ച പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തീർച്ചയായും തൃപ്തി നൽകുന്ന ഒരു തിയറ്റർ അനുഭവമാണ്.


