മണൽത്തരികളെ കാറ്റുയർത്തുമ്പോൾ
text_fieldsഗ്രാമത്തിലെ കിണർ വറ്റിവരണ്ടു. വെള്ളമില്ലാതെ മനുഷ്യനും മൃഗങ്ങളും കഷ്ടപ്പെടുന്നു. വെള്ളംതേടി ഗ്രാമവാസികൾ മറ്റൊരു ദേശത്തേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാവുകയാണ്. ഗ്രാമത്തിലെ അധ്യാപകനായ റാഹ്നെ തന്റെ കുടുംബത്തെയും കന്നുകാലികളെയും കൂട്ടി തെക്കൻ പ്രദേശങ്ങളിൽ കൂടുതൽ ഫലഭൂയിഷ്ഠമായ ഭൂമിതേടി പുറപ്പെടുകയാണ്. എന്നാൽ, ആ യാത്ര അത്ര എളുപ്പമല്ല, ദീർഘവും അപകടകരവുമാണ്. ഒരു വശത്ത് മണൽക്കാറ്റ് വീശിയടിക്കുന്ന ചുട്ടുപൊള്ളുന്ന മരുഭൂമി. വരണ്ട കാലാവസ്ഥ, വെള്ളത്തിന്റെ അഭാവം. മറുവശത്ത് യുദ്ധഭീഷണി. ചിലർ വഴിയിൽ വെച്ചുതന്നെ മരിച്ചുപോയേക്കാം. ചിലർ കൂട്ടത്തിൽനിന്ന് വേർപ്പെട്ട് ഏകനായി അതിജീവിച്ചേക്കാം. അതെ, ‘സൗണ്ട്സ് ഓഫ് സാൻഡ്’ പലായനത്തിന്റെയും അന്വേഷണത്തിന്റെയും പ്രതീക്ഷയുടെയും മരണത്തിന്റെയും കഥയാണ്.
ആഫ്രിക്കയിലെ അഭയാർഥി പ്രശ്നങ്ങളെ ആസ്പദമാക്കി ബെൽജിയൻ സംവിധായകൻ മരിയൻ ഹാൻസെൽ സംവിധാനം ചെയ്ത ചിത്രമാണ് ‘സൗണ്ട്സ് ഓഫ് സാൻഡ്’. കിഴക്കൻ ആഫ്രിക്കയിലെ ജിബൂതിയിൽ ചിത്രീകരിച്ച ഈ സിനിമ സഹനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും സംയോജനമാണ്. വരൾച്ച ബാധിച്ചതിനെത്തുടർന്ന് ഗ്രാമം വിട്ട് പലായനം ചെയ്ത ഒരു കുടുംബത്തിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെ ആഫ്രിക്കയിലെ അഭയാർഥികളുടെ അവസ്ഥയും കലാപങ്ങളുടെ നേർക്കാഴ്ചയുമാണ് ഈ ചിത്രം. മണ്ണിന്റെ നിറമാണ് ഫ്രെയിമുകൾക്ക്. അനന്തമായ മണലരണ്യത്തിലൂടെയുള്ള സഞ്ചാരത്തിന് ഇതിനും അനുയോജ്യമായ നിറം വേറെ ഏതാണ്?
മരുഭൂമിയിൽ നിശ്ശബ്ദമായി പോകുന്ന ജീവിതങ്ങൾ, അതിജീവനംപോലും സാധ്യമാകാത്തിടത്ത് രക്ഷകരായി എത്തുന്ന ചിലർ, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ആശയറ്റ് ജീവിക്കുന്നവർ... വേദനയും നിസ്സഹായതയും മരുഭൂ ജീവിതത്തിന്റെ ഭാഗമാണ്. അതിൽ അതിജീവിക്കുന്നവർ ചുരുക്കമാണ്. മരുഭൂമിയിലെ മണൽത്തരികൾ ചൂട് കാറ്റേറ്റ് തെന്നിനീങ്ങുമ്പോൾ കണ്ടിരിക്കുന്ന ഓരോരുത്തരുടെയും നാവ് വരളും, വെള്ളത്തിനായി കൊതിക്കും. പക്ഷേ, ആഫ്രിക്കയിലെ തീവ്ര സാഹചര്യങ്ങൾ വേണ്ടത്ര പര്യവേക്ഷണം ചെയ്തോ എന്ന് സംശയമാണ്. എങ്കിലും മരുഭൂ ജീവിതം ആഴത്തിൽ പതിയുന്ന വിധത്തിൽ അവതരിപ്പിക്കാൻ സിനിമക്ക് സാധിച്ചിട്ടുണ്ട്.