‘തുടക്കം’: വിസ്മയിപ്പിക്കുന്ന ആക്ഷനുകളുമായി വിസ്മയ, അതിശയപ്പെടുത്തി ആശിഷ്
text_fieldsജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ ഒരുക്കിയ 'തുടക്കം' ഒരു സ്ത്രീകഥാപാത്രത്തെ കേന്ദ്രമാക്കി വികസിക്കുന്ന സർവൈവൽ ആക്ഷൻ ത്രില്ലറാണ്. ലിനീഷ് നെല്ലിക്കലിന്റെ കഥയെ ആസ്പദമാക്കി അഖിൽ കൃഷ്ണയും ജൂഡും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന്റെ മകൾ വിസ്മയയുടെയും ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയുടെയും ശ്രദ്ധേയമായ ആദ്യ മുഴുനീള പ്രകടനങ്ങൾക്ക് വേദിയാകുന്ന ചിത്രം കൂടിയാണിത്.
മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ശാന്തമായി മുന്നേറുന്ന കഥ, ഒരു അപ്രതീക്ഷിത സംഭവത്തോടെ തീവ്രമായ വഴിത്തിരിവിലേക്ക് നീങ്ങുന്നു. ജീവിതം പൂർണമായും മാറിമറിയുന്ന സാഹചര്യത്തിൽ കേന്ദ്ര കഥാപാത്രം നടത്തുന്ന അതിജീവന പോരാട്ടമാണ് ചിത്രത്തിന്റെ കാതൽ. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളും ഭയത്തെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നേറേണ്ടതിന്റെ ആവശ്യകതയും ചിത്രം സ്വാഭാവികമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
ആദ്യ സിനിമയാണെന്ന തോന്നൽ പലപ്പോഴും മറയ്ക്കാൻ കഴിയുന്ന പ്രകടനമാണ് വിസ്മയ കാഴ്ചവെക്കുന്നത്. വൈകാരിക നിമിഷങ്ങളിലും സംഘട്ടന രംഗങ്ങളിലും ഒരുപോലെ ആത്മവിശ്വാസം പ്രകടമാക്കുന്ന താരം, പ്രത്യേകിച്ച് ആക്ഷൻ സീനുകളിൽ തന്റെ മികവ് തെളിയിക്കുന്നു. ശരീരഭാഷയും പ്രകടനവും കഥാപാത്രത്തിന് ആവശ്യമായ കരുത്ത് നൽകുന്നുണ്ട്.
നെഗറ്റീവ് കഥാപാത്രമായി എത്തിയ ആശിഷ് ജോ ആന്റണി ചിത്രത്തിലെ വലിയ സർപ്രൈസാണ്. അമിതാഭിനയത്തിലേക്ക് പോകാതെ, നോട്ടത്തിലും ഭാവങ്ങളിലും കഥാപാത്രത്തിന്റെ ക്രൂരത അവതരിപ്പിച്ച അദ്ദേഹം സിനിമയുടെ ത്രില്ലർ സ്വഭാവം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഒരു ഡയലോഗുപോലുമില്ലെങ്കിലും ഒട്ടും കരുത്ത് ചോർന്നുപോകാത്ത കഥാപാത്രമാണത് എന്ന് പറയാതെ വയ്യ.
സായികുമാർ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം ഹൃദയസ്പർശിയാണ്. മനോജ് കെ. ജയൻ, ജാഫർ ഇടുക്കി, ഗണേഷ് കുമാർ, കോട്ടയം രമേഷ്, ജയ കുറുപ്പ്, പ്രേം പ്രകാശ്, ബോബി കുര്യൻ തുടങ്ങി അനുഭവസമ്പന്നരായ അഭിനേതാക്കളും ഒന്നുരണ്ട് സീനുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ടി.ജി. രവി, കലാഭവൻ റഹ്‌മാൻ തുടങ്ങി ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങൾക്ക് ഭംഗി കൂട്ടുന്നു.
മോഹൻലാലിന്റെ അതിഥി സാന്നിധ്യം കഥയുടെ ഒഴുക്കിനോട് ചേർന്നുനിൽക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നായികയുടെ മാനസിക കരുത്ത് വീണ്ടെടുക്കാൻ പ്രചോദനമാകുന്ന കഥാപാത്രമായി അദ്ദേഹത്തിന്റെ സാന്നിധ്യം സിനിമക്ക് കൂടുതൽ സപ്പോർട്ട് നൽകുന്നു.
ജോമോൻ ടി. ജോണിന്റെ ദൃശ്യാവിഷ്‌കാരവും ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ തീവ്രത വർധിപ്പിക്കുന്നുണ്ട്. എഡിറ്റിങും ആക്ഷൻ കൊറിയോഗ്രഫിയും കഥയുടെ വേഗത നിലനിർത്താൻ സഹായകമാകുന്നുണ്ട്.
വലിയ താരചിത്രങ്ങളുടെ ആഘോഷമല്ല 'തുടക്കം'. എന്നാൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ ശ്രമിക്കുന്ന കഥയും അവതരണവും പുതുമുഖങ്ങളുടെ ആത്മവിശ്വാസം നിറഞ്ഞ പ്രകടനവുമുള്ള ചിത്രമാണിത്. വിസ്മയക്ക് ആത്മവിശ്വാസം പകരുന്ന മികച്ച അരങ്ങേറ്റവും ആശിഷ് ജോ ആന്റണിക്ക് ശക്തമായ അഭിനയമുദ്ര പതിപ്പിക്കാനായ അവസരവുമായി 'തുടക്കം' മാറുന്നു. നിലപാടുകളിൽ നിലയുറച്ച് ശ്രദ്ധിക്കപ്പെട്ട ഒരു പുതിയ അഭിനേത്രിയുടെ യാത്രക്ക് പ്രതീക്ഷ നൽകുന്ന ആദ്യ ചുവടെന്ന നിലയിൽ ഈ ചിത്രം ശ്രദ്ധയർഹിക്കുന്നുണ്ട്.


