വരികൾ മാറിയ ഹിറ്റ് ഗാനങ്ങൾ
text_fieldsവയലാർ രാമവർമ, പി. ഭാസ്കരൻ, വി.ഡി. രാജപ്പൻ
‘ശകുന്തള’യിലെ ‘പ്രണയലേഖനം എങ്ങനെയെഴുതണം’ എന്ന സ്വന്തം ഗാനത്തിന് രണ്ടുതവണ പാരഡി എഴുതിയിട്ടുണ്ട്, വയലാർ രാമവർമ. ഇതേ പാട്ടിന് പി. ഭാസ്കരനും പാരഡി എഴുതി. പല ഗാനരചയിതാക്കളും സിനിമക്കു വേണ്ടി പാരഡി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ഹാസ്യരംഗങ്ങൾ കൊഴുപ്പിക്കാനുള്ളതാണ് പാരഡിപ്പാട്ടുകളിലേറെയും. സിനിമയിലെ പാരഡിഗാനങ്ങളെ കുറിച്ച്...
വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും എസ്.എം.എസുമൊന്നുമില്ലാത്ത പഴയകാലത്തെ പ്രണയത്തെ കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ. പ്രണയമൊന്നു കൈമാറാൻ പ്രണയിതാക്കൾ എത്രമാത്രം സംഘർഷമനുഭവിച്ചിരിക്കും! ‘പ്രണയലേഖനം എങ്ങനെ എഴുതണം’ എന്നറിയാതെ വിഷമിക്കുന്ന മുനികുമാരിയുടെ ചിത്രം ‘ശകുന്തള’ സിനിമക്കു വേണ്ടി 1965ൽ വയലാർ രാമവർമ എത്ര എഴുതിയിട്ടുണ്ട്.
‘പ്രിയതമാ പ്രിയതമാ
പ്രണയലേഖനം എങ്ങനെയെഴുതണം
മുനികുമാരികയല്ലേ -ഞാനൊരു
മുനികുമാരികയല്ലേ.’
പ്രണയിനിയുടെ മനസ്സംഘർഷം സൂക്ഷ്മതയോടെ കവി ആവിഷ്കരിക്കുന്നു. പി. സുശീലയുടെ ആലാപനവും ഹൃദ്യം. ജി. ദേവരാജനാണ് ഊണം നൽകിയത്. എന്നാൽ, 1971ൽ ഇറങ്ങിയ ‘നവവധു’ സിനിമയിൽ പി.ബി. ശ്രീനിവാസും സംഘവും പാടിയ ഒരു ഗാനം ഇങ്ങനെ;
പ്രിയതമാ... പ്രിയതമാ...
പ്രണയലേഖനം എങ്ങനെയെഴുതണം
മൃഗകുമാരികയല്ലേ ഞാനൊരു
മൃഗകുമാരികയല്ലേ...’
‘ശകുന്തള’യിലെ ‘പ്രണയലേഖനം എങ്ങനെയെഴുതണം’ എന്ന സ്വന്തം ഗാനത്തിന് പാരഡി എഴുതിയത് വയലാർ തന്നെ. സിനിമയുടെ സംവിധാനം പി. ഭാസ്കരനും! ‘പ്രിയതമാ... പ്രിയതമാ...’ എന്ന ഗാനത്തിന് മറ്റൊരു പാരഡിയും എഴുതിയിട്ടുണ്ട് വയലാർ. ‘രഹസ്യരാത്രി’യാണ് സിനിമ (1974). പ്രശസ്ത ഗാനങ്ങളുടെ പല്ലവികളുടെ പാരഡികൾ മാത്രം നിറഞ്ഞ ഗാനത്തിലാണ് ‘പ്രിയതമാ...’ സ്ഥാനം പിടിച്ചിട്ടുള്ളത്. ഗാനം തുടങ്ങുന്നതിങ്ങനെ:
പ്രിയതമാ... പ്രിയതമാ...
എവിടെ എങ്ങിനെ
നിന്നെ ഞാൻ തിരയണം
തടവറയ്ക്കകത്തല്ലേ...
നാഥാ നാഥാ നീയെവിടെ...
‘കൂട്ടുകുടുംബ’ത്തിലെ ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി’ എന്ന ഗാനത്തിന്റെ പാരഡിയുമുണ്ട് ഇതേ ഗാനത്തിൽ.
‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ
കടക്കണ്ണിൻ മുനയാൽ കള്ളനോട്ടടിക്കുമീ
കറക്കുകമ്പനിയിന്നു പൊളിക്കും ഞാൻ...’
തുടർന്ന് ‘കണ്ണൂർ ഡീലക്സ്’ (1969) സിനിമയിലെ ‘തുള്ളിയോടും പുള്ളിമാനേ നില്ല്...’ എന്ന ഗാനത്തിന്റെ പാരഡിയും കേൾക്കാം.
‘തുള്ളിയോടും കള്ളമാനേ നില്ല് -നിന്റെ
വെള്ളരിക്കാപ്പട്ടണം ഞാൻ കീഴടക്കും.’
‘പ്രിയതമാ... പ്രിയതമാ...’ എന്ന വയലാർ ഗാനത്തിന് പി. ഭാസ്കരനും പാരഡി എഴുതിയിട്ടുണ്ട്. ‘ലൂസ് ലൂസ് അരപ്പിരി ലൂസ്’ സിനിമയിൽ (1988). വരികൾ ഇങ്ങനെ:
‘പ്രിയതമേ... പ്രിയതമേ...
പ്രണയലേഖനം എങ്ങനെയെഴുതും
നിയമപാലകനല്ലോ ഞാനൊരു
നിയമപാലകനല്ലോ...’
ഈ ഗാനത്തിലുടനീളം പ്രശസ്ത പാട്ടുകളുടെ പാരഡികളാണ്. ‘ചെമ്പരത്തി’യിലെ ‘ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശിൽപഗോപുരം തുറന്നൂ...’ എന്ന ഗാനത്തിന്റെ പാരഡി നോക്കൂ-
‘ചക്രവര്‍ത്തിനീ നിനക്കുവേണ്ടിയെന്‍
ചക്രമൊക്കെ ഞാന്‍ തീര്‍ത്തു
അൽപ പ്രാണിയായ് അടുത്തുവന്നു ഞാന്‍
സ്വല്പം പ്രേമം നീ എനിക്ക് തരൂ...’
ഐ.വി. ശശി സംവിധാനം ചെയ്ത ‘കാണാമറയത്ത്’ (1984) സിനിമയിലെ ബിച്ചു തിരുമല എഴുതിയ ‘ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ’ എന്ന ഹിറ്റ് ഗാനത്തിന്റെ പാരഡി ഇങ്ങനെ-
‘ഒരു പ്രണയക്കിനാവിന്‍ മരത്തിന്റെ ചുറ്റും
മരണത്തിന് പാച്ചില്‍ പാഞ്ഞു...’
രാമു കാര്യാട്ടിന്റെ പ്രസിദ്ധമായ ചെമ്മീനിലെ വയലാറെഴുതിയ ‘ചാകര... ഈ കടപ്പുറത്ത്...’ എന്ന ഗാനവും കടന്നുവരുന്നുണ്ട് ഇതേ പാട്ടിൽ.
‘ചാകണം... ഈ കടപ്പുറത്ത്
ദുഃഖിതരായ് നാം ചാകണം...’
എന്നുകൂടി എഴുതിയാണ് പി. ഭാസ്കരൻ ആ പാട്ട് അവസാനിപ്പിക്കുന്നത്.
‘ശകുന്തള’യിലെ യേശുദാസ് പാടിയ ‘ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, ശകുന്തളേ നിന്നെ ഓർമ വരും...’ പാട്ടിന്റെ പാരഡിയുണ്ട്, കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘ഒള്ളതുമതി’ (1967) സിനിമയിൽ. തിക്കുറിശ്ശി സുകുമാരൻ നായരുടേതാണ് രചന. പാടിയത് ശരത്ചന്ദ്രൻ.
‘ചേര്ത്തലമുക്കിലെ
ബസ്സ്റ്റോപ്പു കാണുമ്പോള്‍
ശകുന്തളേ നിന്നെയോർമ വരും...
ടൈപ്പുറൈറ്ററിന് ടകടക കേള്‍ക്കുമ്പോള്‍
നിന്നെക്കുറിച്ചെനിക്കോർമ വരും!’ എന്നൊക്കെയാണ് വരികൾ!
ഇരയിമ്മൻ തമ്പിയുടെ പ്രശസ്തമായ ‘പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദരസത്തെ...’ എന്ന ഗാനത്തിന്റെ പാരഡിയുണ്ട് ‘ഏണിപ്പടികൾ’ (1964) എന്ന ചിത്രത്തിൽ. ജി. ദേവരാജന്റെ ഈണത്തിൽ പി. മാധുരി പാടിയ ഗാനത്തിന് പാരഡിയെഴുതിയത് പി. ഭാസ്കരൻ! പാരഡിയിൽ പ്രാണനാഥൻ പ്രാണനാഥയായി. സംഗീതം ജി. ദേവരാജൻ തന്നെ. പാടിയത് അയിരൂർ സദാശിവൻ. ചിത്രം ‘ധർമയുദ്ധം’. വരികൾ നോക്കൂ-
‘പ്രാണനാഥയെനിക്കു നല്കിയ
പരിതാപകരം ദണ്ഡം
പറയുക മമ നാവേ നാവേ...’
‘അങ്കത്തിലിരുത്തിയെന്‍ കൊങ്കത്തടങ്ങള്‍
കരപങ്കജം കൊണ്ടവന് തലോടി...’ എന്നിങ്ങനെ ഇരയിമ്മൻ തമ്പി എഴുതിയപ്പോൾ
‘അംഗനാമണിമൗലി
കൊങ്ങയ്ക്കു പിടിച്ചെന്റെ
ചങ്കുതകരുമാറു തല്ലി’ എന്ന് പാരഡിയിൽ പി. ഭാസ്കരനും.
നടി ഉർവശി കഥയെഴുതിയ ‘ഉത്സവമേളം’ സിനിമയിൽ ‘രാമാ ശ്രീരാമാ...’ എന്നു തുടങ്ങുന്ന ഒ.എൻ.വിയുടെ ഒരു പാരഡിഗാനമുണ്ട്. 1966ലെ മികച്ച മലയാള സിനിമക്കുള്ള ദേശീയ അവാർഡ് നേടിയ ‘കാവ്യമേള’ (സംവിധാനം: എം. കൃഷ്ണൻ നായർ) സിനിമയിൽ വയലാർ എഴുതി, ദക്ഷിണാമൂർത്തി ഈണം നൽകിയ ‘ദേവീ ശ്രീദേവീ... തേടി വരുന്നു ഞാൻ...’ എന്ന പ്രശസ്ത ഗാനമാണ് ഒറിജിനൽ. പാരഡി ഇങ്ങനെ:
‘രാമാ ശ്രീരാമാ...
കൂടെവരുന്നൂ ഞാൻ, നീ പോകും വഴിയെല്ലാം
ഈ സീത വരും കൂടെ...’
1973ൽ പുറത്തിറങ്ങിയ ‘ചുഴി’ സിനിമയിൽ പൂവച്ചൽ ഖാദർ എഴുതിയ ‘ഒരു ചില്ലിക്കാശുമെനിക്കു കിട്ടിയതില്ലല്ലോ...’ എന്നു തുടങ്ങുന്ന ഗാനമുണ്ട്, ഈണവും ആലാപനവും ബാബുരാജ്. ബാബുരാജ് സംഗീതം നൽകിയ, പി. ഭാസ്കരന്റെയും യൂസഫലി കേച്ചേരിയുടെയും ജനപ്രിയ ഗാനങ്ങളുടെ പല്ലവിയുടെ ഹാസ്യാനുകരണമാണ് ഗാനത്തിലുള്ളത്.
‘മൂടുപടം’ സിനിമയിലെ ‘മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്ക്കുന്ന മൊഞ്ചത്തീ...’ എന്ന പാട്ടിലൂടെയാണ് യൂസഫലി കേച്ചേരി ചലച്ചിത്ര ഗാനരംഗത്തെത്തുന്നത്. ബാബുരാജാണ് ആലാപനം. ഈ പാട്ടിന്റെ പാരഡിയിലൂടെയാണ് ‘ചുഴി’യിലെ ഗാനം ആരംഭിക്കുന്നത്.
‘ഒരു ചില്ലിക്കാശുമെനിക്കു കിട്ടിയതില്ലല്ലോ
വെയിലില്‍ നടന്നുമിരുന്നുമിന്നു
തളര്‍ന്നല്ലല്ലോ...’
അനുപല്ലവിയിലുള്ളത് തച്ചോളി ഒതേനനിലെ ‘അഞ്ജന കണ്ണെഴുതി ആലിലത്താലി ചാർത്തി...’ ഗാനത്തിന്റെ പാരഡി:
‘സിന്ദൂരപ്പൊട്ടു കുത്തി തത്തമ്മക്കൂടിളക്കി
കൊഞ്ചിക്കുഴഞ്ഞുലഞ്ഞു വരുന്നതാരോ
ബസ്റ്റോപ്പിലെത്തുംനേരം
പൂവാലന്മാര്ക്കു നല്കാന്
മുട്ടായിച്ചിരിയുമായി വരുന്നതാരോ...’
ചരണമാകട്ടെ, ‘കാർത്തിക’ എന്ന ചിത്രത്തിലെ ‘പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമരമൊട്ടായിരുന്നു നീ’ എന്ന ഗാനത്തിന്റെ പാരഡിയും.
‘ചായക്കടയില്‍ വെച്ചിന്നലെ കണ്ടപ്പോള്‍
കാണാത്ത മട്ടിലിരുന്നവന്‍ -എന്നെ
കാണാത്ത മട്ടിലിരുന്നവന്‍
പാതിരാനേരത്തു പിന്നെ ഞാന്‍ കണ്ടപ്പോള്‍
ലോഹ്യം പറയുവാന്‍ വന്നവന്...’
തുടർന്നു കേൾക്കുന്നത് ‘കുട്ടിക്കുപ്പായ’ത്തിലെ ‘ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ...’ പാട്ടിന്റെ പാരഡിയാണ്.
‘ഒരു കൊച്ചു ബീഡി വലിക്കാന്‍
ചായ കുടിക്കാന്‍ കാശുതേടി
അലയുമ്പോള്‍ എന്റെ മുന്നില്‍
വന്നൊരു കുഞ്ഞാലീ...’
ജയൻ നായകനായി 1980ൽ പുറത്തിറങ്ങിയ ‘ശക്തി’ സിനിമയിൽ മലയാളത്തിലെയും ഹിന്ദിയിലെയും തമിഴിലെയും ഹിറ്റു ഗാനങ്ങളുടെ പാരഡികളുടെ ഘോഷയാത്രയാണ്. ‘നീലക്കുയിലി’ലെ
‘കായലരികത്ത് വലയെറിഞ്ഞപ്പോൾ
വള കിലുക്കിയ സുന്ദരി’
‘മീശമുളച്ചപ്പോള്‍ മൊതല് ഞമ്മടെ
വീട്ടിന്നടുത്തുള്ള പെണ്ണിനെ
പാട്ടിലാക്കിയ കഥ പറഞ്ഞൊരു
കോപ്പ കൂടെ വിഴുങ്ങണം’
ചെമ്മീനിലെ, ‘പണ്ടൊരു മുക്കുവൻ മുത്തിനു പോയി / പടിഞ്ഞാറൻ കാറ്റത്തു മുങ്ങിപ്പോയി’
‘പണ്ടൊരു ചങ്ങാതി ചെത്താന്‍ കേറി
പനങ്കള്ളും മോന്തി വലിഞ്ഞു കേറി
പിടിതെറ്റി പാവം നിലത്തു വീണു
പണിതീര്‍ന്നു ചങ്ങാതി ചത്തും പോയി...’
‘അരക്കള്ളൻ മുക്കാക്കള്ളൻ’ എന്ന സിനിമയിലെ ‘കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ അതോ ശുംഭനോ’
‘ഷാപ്പിന്റെ മൂലയില്‍
കുടത്തിലിരിക്കുന്നവന്‍
അന്തിയോ അതോ പുലരിയോ...’
എന്നീ പാരഡികളും കേൾക്കേണ്ടി വന്നു നമുക്ക്.
‘പട്ടിക്കാടാ പട്ടണമാ’ എന്ന തമിഴ് സിനിമയിലെ ‘അടി എന്നടി റാക്കമ്മ’ എന്ന ഹിറ്റ് ഗാനത്തിനുമുണ്ടായി ‘ശക്തി’യിലെ ഈ കള്ളുകുടിഗാനത്തിൽ പാരഡി. അതിങ്ങനെ:
ഹേയ് അയ്യടാ മീന്‍ചാറ്
കണ്ണില്‍ തെറിച്ചേ
അയ്യയ്യോ നീറുന്നെടാ...'
‘ഹം കിസിസെ കം നഹി’ എന്ന ഹിന്ദി സിനിമയിലെ
‘ക്യാ ഹുവാ തേരാ വാദാ
വോ കസം വോ ഇരാദാ’യാണ്
‘ക്യാ ഹുവാ നിന്റെ കണ്ണില്‍
ക്യാ ഹുവാ മീന്റെ ചാറോ’ ആയി മാറിയത്.
‘കായലും കയറും’ ചിത്രത്തിലെ ‘ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ...’ എന്ന ഗാനം
‘ചൊറിമാന്തി ചൊറിമാന്തി കുടിയന് കേളു
മൂവന്തി കള്ളടിക്കാന്‍ വരുന്നു...’ എന്ന ഷാപ്പുപാരഡിയായി.
‘നീലക്കുയിലി’ലെ ‘മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല...’ എന്ന ഗാനം
‘താനൊന്നും പറയേണ്ട
തെറിയൊന്നും വിളിക്കെണ്ട
തെമ്മാടിയെന്നു വിളിക്കും തന്നെ ഞാന്‍
തെമ്മാടിയെന്നു വിളിക്കും.’
‘ഏതോ ഒരു സ്വപ്നം’ എന്ന ചിത്രത്തിലെ ‘ഒരു മുഖം മാത്രം കണ്ണിൽ, ഒരു സ്വരം മാത്രം കാതിൽ’
ഒരു കുടം മാത്രം മുന്നിൽ
ഒരു തുടം മാത്രം കൈയില്‍
കുടിക്കുവാന്‍ കഴിഞ്ഞില്ലല്ലോ...’
‘മരം’ എന്ന സിനിമയിലെ ‘പതിനാലാം രാവുദിച്ചത് മാനത്തോ, കല്ലായി കടവത്തോ’
‘പതിനാലാം ഷാപ്പു കണ്ടതു
കാലത്തോ പോയാണ്ടു മഴയത്തോ...’
‘അവളുടെ രാവുകൾ’ എന്ന ചിത്രത്തിലെ ‘രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ല’ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനത്തിലെ വരികളാണ്
‘ഞാനിന്നു കപ്പേടെ രുചി നോക്കിയില്ല
കറിവെച്ച മീന്‍ തിന്നു കൊതി തീര്‍ന്നുമില്ല...’ എന്നെല്ലാമായി മാറിയത്.
ഇങ്ങനെ, ആളുകളെ ചിരിപ്പിക്കാനായി ഹിറ്റ് ഗാനങ്ങളുടെ പാരഡികളുണ്ടാക്കി ഹാസ്യരംഗങ്ങൾ ചിത്രീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയിൽ. പിന്നീട്, സിനിമക്കു പുറത്തും പാരഡി ഗാനങ്ങൾ വ്യാപകമായി. വി.ഡി. രാജപ്പന്റെ കഥാപ്രസംഗങ്ങളിലും മറ്റും പാരഡി ഗാനങ്ങൾ നിറഞ്ഞു. നല്ലനല്ല പാട്ടുകൾക്ക് പാരഡിയുണ്ടാക്കുന്നതിനെതിരെ വലിയ വിമർശനങ്ങളുണ്ടാവുകയും ചെയ്തതോടെയാണ് സിനിമയിലെ പാരഡികൾ അവസാനിച്ചത്. കോമഡി കാസറ്റുകളുടെ കാലത്ത് നാദിർഷായുടെയും മറ്റും രചനകളിൽ വീണ്ടും പാരഡിഗാനങ്ങൾ സജീവമായി. ഇപ്പോൾ ടെലിവിഷൻ ചാനലുകളിലെ ചില കോമഡി പ്രോഗ്രാമുകളിൽ പാരഡി ഗാനങ്ങൾ ഒതുങ്ങിനിൽക്കുന്നു.
.