Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഇളയരാജ ഗാനം...

ഇളയരാജ ഗാനം കേള്‍ക്കാതെ ഒരു തമിഴ് ഗ്രാമവും ഉണരുന്നില്ല, ഒരു ദിനവും അവസാനിക്കുന്നില്ല...അതുകൊണ്ടാണ് ജൂൺ രണ്ട് ഇളയരാജയുടെ ജന്മദിനമായത്...!

text_fields
bookmark_border
ilaayaraja
cancel

ഇളയരാജ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുന്നു. കോളിവുഡിലെയും മറ്റ് സിനിമാ വ്യവസായങ്ങളിലെയും താരങ്ങളും ആരാധകരും ഈ ദിവസം അദ്ദേഹത്തിന് ആശംസകൾ നേരുന്നു. എന്നാൽ ജൂൺ രണ്ട് ഇളയരാജയുടെ ജന്മദിനമല്ല! ഇളയരാജയുടെ യഥാർത്ഥ ജന്മദിനം ജൂൺ മൂന്നിനാണ്. അപ്പോൾ, ജൂൺ രണ്ടോ? അതിന് പിന്നിലൊരു കഥയുണ്ട്. കരുണാനിധിയെ ആദരിക്കുന്നതിനായി ജൂൺ മൂന്നിന് പകരം ജൂൺ രണ്ട് ഇളയരാജ തന്റെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചു. അന്തരിച്ച രാഷ്ട്രീയ നേതാവിനോടുള്ള ബഹുമാനം കൊണ്ടാണ് അദ്ദേഹം ഈ തീരുമാനം എടുത്തത്. ഇതേ കുറിച്ച് ഇളയരാജ നേരത്തെ ഒരു അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്.

'ജൂൺ മൂന്ന് കലൈഞ്ജറുടെ ജന്മദിനമാണ്. തമിഴ് ഭാഷക്ക് അദ്ദേഹം ചെയ്ത മഹത്തായ സേവനത്തിന്റെ ഒരു ചെറിയ ഭാഗം പോലും ഞാൻ ചെയ്തിട്ടില്ല. ഞങ്ങളുടെ ജന്മദിനം ഒരുമിച്ചായതിനാൽ എനിക്ക് അഭിമാനമുണ്ട്. പക്ഷേ, എന്റെ അഭിപ്രായത്തിൽ, തമിഴ്‌നാട് ജൂൺ മൂന്നിന് കലൈഞ്ജറിന് ആശംസകൾ നേരണം. അതിനാൽ, ജൂൺ രണ്ടിന് എന്റെ ജന്മദിനം ആഘോഷിക്കാൻ ഞാൻ തീരുമാനിച്ചു' എന്നാണ് ഇളയരാജ പറഞ്ഞത്. കരുണാനിധിയാണ് ഇളയരാജക്ക് ഇസൈജ്ഞാനി എന്ന പേര് സമ്മാനിച്ചത്.

ഇളയരാജ ഗാനം കേള്‍ക്കാതെ ഒരു തമിഴ് ഗ്രാമവും ഉണരുന്നില്ല, അതില്ലാതെ തമിഴകത്തിന്‍റെ ഒരു ദിനവും അവസാനിക്കുന്നില്ല. തേനിയിലെ ഗ്രാമത്തിൽ ജനിച്ച ജ്ഞാനദേശികന്‍ നാട്ടുകാർക്ക് രാസയ്യ ആയിരുന്നു. ചെറുപ്പം മുതൽ പാട്ടിനെ സ്നേഹിച്ച രാസയ്യയെ സംഗീതഗുരു ധനരാജ് മാസ്റ്റർ രാജയെന്ന് വിളിച്ചു. സഹോദരൻ വരദരാജന്റെ സംഗീതട്രൂപ്പിൽ വർഷങ്ങളോളം തുടർന്ന രാജ പിന്നീട് ഇളയരാജയായി. 1976ൽ അന്നക്കിളി എന്ന സിനിമക്ക് സംഗീതസംവിധാനം നിർവ്വഹിച്ചാണ് ഇളയരാജ ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്നത്. തമിഴ്നാടിന്റെ നാടൻ സംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി. ആ ശൈലിയിൽ അഭിരമിച്ച സംഗീതപ്രേമികൾ ഇന്നും ഇളയരാജയുടെ സംഗീതത്തിനായി കാതോർക്കുന്നു.

തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി ഏകദേശം 4500 ഓളം ഗാനങ്ങൾക്ക് ഇളയരാജ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. കമൽഹാസന്റെ സദ്മ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇളയരാജ ഹിന്ദി സിനിമയിലേക്ക് വരുന്നത്. ഹൃദയസ്പർശിയായ ഈണങ്ങളാലും താളാത്മകമായ ഗാനങ്ങളാലും ഇളയരാജയുടെ ഗാനങ്ങൾ എല്ലായ്‌പ്പോഴും ഓളമുണ്ടാക്കിയിട്ടുണ്ട്. ദളപതിയിലെ പാട്ടിന് ബി.ബി.സി നൽകിയ അംഗീകാരവും ആഗോളവേദിയിൽ ഇളയരാജയെ ഇന്ത്യൻ സംഗീതത്തിന്റെ മുഖമാക്കി.

1993ൽ ക്ലാസിക് ഗിറ്റാറിൽ ലണ്ടനിലെ ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക്സിൽ നിന്നും സ്വർണ്ണ മെഡലോടെ ഡിപ്ലോമ കരസ്ഥമാക്കി. കൂടാതെ ലണ്ടനിലെ റോയൽ ഫിൽ ഹാർമോണിക് ഓർക്കസ്ടയിൽ സിംഫണി ചെയ്ത ആദ്യ ഏഷ്യാക്കാരനെന്ന ബഹുമതിയും ഇളയരാജക്ക് സ്വന്തം.

Show Full Article
TAGS:ilayaraja Birthday Music 
News Summary - Ilayaraja's birthday today
Next Story