റാഫി, മുകേഷ്, കിഷോർ, ലത, ആശ...; ഒരു ഇതിഹാസ യുഗത്തിന് അന്ത്യം, സംഗീതത്തിലെ ആ അഞ്ച് അത്ഭുതങ്ങൾ ഇനി ഓർമകളിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ സിനിമയുടെയും സംഗീതത്തിന്റെയും ആത്മാവായിരുന്ന ആ അഞ്ചുപേർ ഇനിയില്ല. മുകേഷ്, കിഷോർ കുമാർ, മുഹമ്മദ് റാഫി, ലത മങ്കേഷ്‌കർ... ഈ ഇതിഹാസങ്ങൾക്കൊപ്പം ഇപ്പോൾ ആശാ ഭോസ്‌ലെയും ആകാശചെരുവിലെ വെള്ളിമേഘങ്ങൾക്കിടയിലേക്ക് മറഞ്ഞിരിക്കുന്നു. 92-ാം വയസ്സിൽ ആശാ ഭോസ്‌ലെയുടെ വിയോഗത്തോടെ, ഇന്ത്യൻ സംഗീതത്തിലെ സുവർണ യുഗത്തിന് ഔദ്യോഗികമായി തിരശ്ശീല വീണിരിക്കുകയാണ്.
ദശകങ്ങളോളം ഇന്ത്യയെ പാട്ടുപഠിപ്പിച്ച ഈ അഞ്ചുപേർ കേവലം ഗായകർ മാത്രമായിരുന്നില്ല. ഓരോ ഗാനവും തങ്ങളുടെ ജീവശ്വാസം പോലെ നെഞ്ചോട് ചേർത്ത കലാകാരന്മാരായിരുന്നു. "അഭി നാ ജാവോ ചോട് കർ", "ചുരാ ലിയാ", "ലഗ് ജാ ഗലേ" തുടങ്ങി അവർ പാടി വെച്ച ആയിരക്കണക്കിന് ഗാനങ്ങൾ തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന അമൂല്യ നിധികൾ പോലെ ഇന്നും നമ്മുടെ കാതുകളിൽ മുഴങ്ങുന്നു. ലതയും ആശയും തെന്നിന്ത്യൻ മുതൽ ഉത്തരേന്ത്യൻ വരെയുള്ള സംഗീത ലോകത്തെ ചക്രവർത്തിനിമാരായാണ് ഭരിച്ചത്.
സംഗീത നിരൂപകരുടെയും സഹപ്രവർത്തകരുടെയും അഭിപ്രായത്തിൽ, ഈ അഞ്ചുപേർക്കും പകരം വെക്കാൻ മറ്റൊരു നിര ഇനി ഉണ്ടാകില്ല. ഇന്നത്തെ ഗായകർക്ക് മികവുണ്ടെങ്കിലും, പഴയ കാലത്തെ ഗാനങ്ങളിലുണ്ടായിരുന്ന ആത്മാവോ കവിതയോ ആഴമോ ഇന്നത്തെ പാട്ടുകളിൽ കണ്ടെത്താനാവില്ലെന്ന് ഗാനരചയിതാവ് സമീറും കുമാർ സാനുവും ഓർക്കുന്നു. ഉർദു ഉച്ചാരണത്തിലും രാഗങ്ങളിലുമുള്ള അവരുടെ അഗാധമായ അറിവ് അവരെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാക്കി.
തന്റെ തൊണ്ണൂറാം ജന്മദിനത്തിൽ നൽകിയ ഒരു അഭിമുഖത്തിൽ ആശാ ഭോസ്‌ലെ സ്വയം വിശേഷിപ്പിച്ചത് "അവസാനത്തെ മുഗൾ" എന്നായിരുന്നു. ലത മങ്കേഷ്‌കറുടെ നിഴലിൽ ഒതുങ്ങിപ്പോകാതെ സ്വന്തം വ്യക്തിത്വം തെളിയിച്ച ആശ, ഗിന്നസ് ബുക്കിലും ഇടം പിടിച്ചിരുന്നു. എട്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ സംഗീത യാത്രയിൽ ഒരുപാട് പാട്ടുകൾ അവർ പാടി.
ഈ സുവർണ നക്ഷത്രങ്ങൾ വിടവാങ്ങിയെങ്കിലും അവർ ബാക്കിവെച്ച ഈണങ്ങൾ ഇന്നും ഇന്ത്യയുടെ ഹൃദയമിടിപ്പായി നിലനിൽക്കുന്നു. പുതിയ കാലത്തെ സംഗീതം എത്രമാത്രം വേഗത്തിൽ മാറിക്കൊണ്ടിരുന്നാലും, ഈ അഞ്ചുപേരുടെ ഗാനങ്ങൾ കാലാതീതമായി തന്നെ തുടരും.


