‘സംഗീത ഇൻഡസ്ട്രി പുരുഷ കേന്ദ്രീകൃതം’; സ്ത്രീകളെ അപമാനിക്കുന്ന ഗാനങ്ങൾ വേണ്ടെന്നുവെച്ചിട്ടുണ്ടെന്ന് ഗായിക ശ്രേയ ഘോഷാൽ
text_fieldsശ്രേയ ഘോഷാൽ
സ്ത്രീകളെ അപമാനിക്കുന്നതും അശ്ലീലച്ചുവയുള്ളതുമായ വരികളുള്ള ഗാനങ്ങൾ കരിയറിൽ കർശനമായി വേണ്ടെന്നുവെച്ചിട്ടുണ്ടെന്ന് ഗായിക ശ്രേയ ഘോഷാൽ. വലിയ ജനപ്രീതി നേടുകയും ചാർട്ടുകളിൽ ഒന്നാമത് എത്തുകയും ചെയ്യുമെന്ന് ഉറപ്പുള്ള പല ഹിറ്റ് ഗാനങ്ങളും ഇത്തരം കാരണങ്ങളാൽ താൻ നിരസിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. 'ദി മെയിൽ ഫെമിനിസ്റ്റ് പോഡ്കാസ്റ്റിന്' നൽകിയ അഭിമുഖത്തിലാണ് സംഗീത ലോകത്തെ ലിംഗപക്ഷപാതത്തെക്കുറിച്ചും സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ചും ശ്രേയ തുറന്നടിച്ചത്.
ഗാനങ്ങളുടെ വരികൾക്കപ്പുറം അതിന്റെ കമ്പോസിഷനിലും ആലാപന ശൈലിയിലും ഈ പ്രവണതകൾ പ്രകടമാണെന്ന് ശ്രേയ വിശദീകരിക്കുന്നു. ഒരുകാലത്ത് സിനിമകളിൽ വനിതാ ഗായകർക്ക് പാടാൻ ഇത്തരം ഗ്ലാമർ പാട്ടുകൾ മാത്രമാണ് മാറ്റിവെച്ചിരുന്നത്. ബാക്കിയുള്ള പ്രധാന ഗാനങ്ങളെല്ലാം പുരുഷ ഗായകർക്കോ റൊമാന്റിക് ഡ്യൂട്ടുകൾക്കോ ആണ് ലഭിച്ചിരുന്നത്. ബോളിവുഡ് ഉൾപ്പെടെയുള്ള മുഖ്യധാരാ സംഗീത ലോകം ഇപ്പോഴും ഏറെക്കുറെ 'പുരുഷ കേന്ദ്രീകൃത'മായി തുടരുന്നുവെന്നാണ് താരം വിലയിരുത്തുന്നത്.
മുൻകാലങ്ങളിൽ സൂപ്പർഹിറ്റായി മാറിയ 'ചിക്നി ചമേലി' പോലുള്ള ചില ഗ്ലാമർ ഗാനങ്ങൾക്ക് താൻ ശബ്ദം നൽകിയിട്ടുണ്ടെങ്കിലും, ഇന്നത്തെ മാറിയ സാഹചര്യത്തിൽ അത്തരം വരികൾക്ക് ഒരിക്കലും കൂട്ടുനിൽക്കില്ലെന്ന് ശ്രേയ തുറന്നുപറഞ്ഞു. സെൻസേഷണൽ ആയ വരികളും സ്ത്രീകളെ പൂർണ്ണമായി ഒബ്ജക്റ്റിഫൈ ചെയ്യുന്നതും തമ്മിൽ വളരെ നേരിയ വ്യത്യാസമേയുള്ളൂ.
എന്നാൽ ഇതിന്റെയൊക്കെ യഥാർത്ഥ ആഘാതം ബോധ്യപ്പെടുന്നത് കൊച്ചുകുട്ടികളിലൂടെയാണ്. അഞ്ചും ആറും വയസ്സുള്ള കൊച്ചുകുട്ടികൾ ഇത്തരം പാട്ടുകളുടെ അർത്ഥംപോലും മനസ്സിലാക്കാതെ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുമ്പോൾ, അവരെ വേദിയിലേക്ക് വിളിച്ച് "ഇത് എന്റെ പാട്ടാണെന്ന്" പറയാൻ പോലും ലജ്ജ തോന്നിയിട്ടുണ്ടെന്ന് ശ്രേയ വ്യക്തമാക്കി. ലില്ലി സിങ്ങുമായുള്ള മുൻകാല അഭിമുഖങ്ങളിലും സമാനമായ ആശങ്കകൾ അവർ പങ്കുവെച്ചിരുന്നു.
എങ്കിലും വേവ്സ് ഉച്ചകോടി പോലുള്ള പ്രധാന വേദികളിലെ സജീവ സാന്നിധ്യത്തിനൊപ്പം തന്നെ, സ്വതന്ത്ര സംഗീതത്തിന്റെ കടന്നുവരവ് സംഗീത ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സിനിമകൾക്കപ്പുറം സ്വന്തം സ്വത്വത്തിൽ നിൽക്കുന്ന സ്വതന്ത്ര സംഗീതം വനിതാ ആർട്ടിസ്റ്റുകൾക്ക് കൂടുതൽ സർഗാത്മക സ്വാതന്ത്ര്യവും തുല്യ അവസരങ്ങളും നൽകുന്നുണ്ട്.
തന്റെ ഈ നിലപാടുകൾ ആരെങ്കിലും എങ്ങനെ വേണെങ്കിലും എടുത്തോട്ടെ എന്ന് വ്യക്തമാക്കുന്ന ശ്രേയ, വരുംതലമുറയെയും സ്ത്രീ സമൂഹത്തെയും ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കാൻ തയാറല്ലെന്നും കൂട്ടിച്ചേർക്കുന്നു. വ്യക്തിപരമായ ജനപ്രീതിയെക്കാൾ സാമൂഹിക ഉത്തരവാദിത്തത്തിനും ഇൻഡസ്ട്രിയിലെ തുല്യതക്കുമാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് തെളിയിക്കുന്നതാണ് ഈ ഉറച്ച നിലപാടുകൾ.


