‘ഇരുൾ വീണ വെളളിത്തിര’ക്ക് അഞ്ച് അവാർഡുകൾ
text_fieldsഷാജി പട്ടിക്കര
ഷാജി പട്ടിക്കര സംവിധാനം ചെയ്ത കേരളത്തിലെ സിനിമ തിയറ്ററുകളെകുറിച്ചുള്ള ഡോക്യുമെൻററി ‘ഇരുൾ വീണ വെളളിത്തിര’ക്ക് അഞ്ച് അവാർഡുകൾ. പി.ജെ. ആന്‍റണി സ്മാരക ദേശീയ ഡോക്യുമെൻററി ഫിലിം അവാർഡുകളിൽ മികച്ച ഡോക്യുമെൻററി, മികച്ച രചന, മികച്ച സംവിധാനം എന്നിവക്കുള്ള അവാർഡുകൾ നേടി. മികച്ച രചനക്കുള്ള സത്യജിത്ത് റായ് അവാർഡും ഷാജി പട്ടിക്കര കരസ്ഥമാക്കി. മികച്ച ഡോക്യുമെൻററിക്കുള്ള ജോൺ എബ്രഹാം അവാർഡും ‘ഇരുൾ വീണ വെളളിത്തിര’ക്കാണ്.
മലബാർ ഡയറക്ടേഴ്സ് ക്ലബിന്‍റെ മികച്ച ഡോക്യുമെൻററിക്കുള്ള പരാമർശവും ലഭിച്ചു. കൊറോണക്കാലത്ത് ആളാരവങ്ങളില്ലാതെ പൂട്ടിക്കിടന്ന തിയറ്ററുകളുടെ ദയനീയാവസ്ഥ പ്രമേയമാക്കിയാണ് ഡോക്യുമെൻററി നിർമിച്ചത്. വിഗതകുമാരന്‍റെ പോസ്റ്ററൊട്ടിക്കുന്നതിൽ തുടങ്ങി തിരുവനന്തപുരം ന്യൂ തിയറ്റർ മുതൽ കാസർകോട് കൃഷ്ണ മൂവീസിൽ അവസാനിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചത്. ഇതിനിടെ ഫാൻസുകളുടെ ആരവകാലങ്ങളെ കുറിച്ചും പരാമർശിക്കുന്നുണ്ട്.
102ഓളം സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച ഏറ്റവും മികച്ച പ്രൊഡക്ഷൻ കൺട്രോളർക്കുള്ള 14 അവാർഡുകൾ കരസ്ഥമാക്കിയയാളാണ് ഷാജി പട്ടിക്കര. ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജി നിർമിച്ച ഡോക്യുമെൻററിയുടെ ഛായാഗ്രഹണം അനിൽ പേരാമ്പ്രയാണ്.
എഡിറ്റിങ്: സന്ദീപ് നന്ദകുമാർ, കല: ഷെബീറലി, സംഗീതം: അജയ് ജോസഫ്, പശ്ചാതല സംഗീതം: സാജൻ കെ. റാം, ഗാനരചന: ആൻറണി പോൾ.