ജൂണിൽ നിന്ന് നീങ്ങുന്ന മൺസൂൺ
text_fieldsമൺസൂൺ മഴ നേരത്തേ എത്തുന്നത് കേരളത്തിൽ അപൂർവമല്ല. തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം ഇതിനുമുമ്പ് എത്രയോ തവണ ‘നേരത്തേ’ എത്തിയിട്ടുണ്ട്. ജൂൺ ഒന്നിന് തുടങ്ങി സെപ്റ്റംബർ അവസാനത്തോടെ തീരുന്നതാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ. ജൂൺ ഒന്നിന് തുടങ്ങി ജൂലൈ എട്ടോടെ അത് രാജ്യം മുഴുവൻ വ്യാപിക്കുമെന്നാണ് വെപ്പ്.
സെപ്റ്റംബർ 17ഓടെ വടക്കുപടിഞ്ഞാറൻ മേഖലയിൽനിന്ന് വിടവാങ്ങി ത്തുടങ്ങി ഒക്ടോബർ 15ന് പൂർണമായും ഇല്ലാതാവുകയും ചെയ്യും. ഈ മൺസൂൺ സൈക്കിളിൽ പലപ്പോഴും ജൂൺ ഒന്നിന് മുമ്പേ തന്നെ അതിന്റെ ‘കവാടമായ’ കേരളത്തിൽ കാലവർഷമെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം കേരളത്തിൽ മഴയെത്തിയത് മേയ് 30നായിരുന്നു. മേൽ സൂചിപ്പിച്ച മാനദണ്ഡമനുസരിച്ച് അതും ‘നേരത്തേ’യാണ്. ഇത്തരത്തിൽ കഴിഞ്ഞ 16 വർഷത്തിനിടെ ഏഴുതവണ മൺസൂൺ നേരത്തേ എത്തിയിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 55 വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ, അഞ്ചുതവണ മാത്രമാണ് ജൂൺ ഒന്നിന് കൃത്യമായി കാലവർഷം തീരംതൊട്ടിട്ടുള്ളത്. 1990ൽ, മേയ് 19ന് മഴയെത്തിയതാണ് ഏറ്റവും നേരത്തേയുള്ള വരവ്; ഇക്കാലത്തിനിടെ, 22 തവണ മൺസൂൺ നേരത്തേ എത്തി. മൺസൂൺ വൈകിയെത്തിയ കാലങ്ങളുമുണ്ട്. 2016, 19, 23 വർഷങ്ങളിൽ കാലവർഷമെത്താൻ ജൂൺ എട്ടുവരെ കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്. ഇതിൽ 2019ൽ കേരളത്തിൽ പ്രളയമുണ്ടാവുകയും ചെയ്തു. ’90കളിൽ ഒരിക്കൽ ജൂൺ 19 വരെ മഴക്കായി കാത്തിരുന്ന സന്ദർഭവുമുണ്ട്.
കാലവർഷം കേരള തീരത്തെ തൊടുന്ന ദിവസത്തിലുള്ള മാറ്റങ്ങൾ സ്വാഭാവികമാണ്. മാത്രമല്ല, മൺസൂൺ കാറ്റ് കരതൊടുന്ന ദിവസം പ്രസ്തുത വർഷകാലത്തെ മഴലഭ്യതയുമായി കാര്യമായ ബന്ധങ്ങളുമില്ല. അതിന്റെ ഘടകങ്ങൾ വേറെതന്നെയാണ്. എന്നിരുന്നാലും, മഴ ലഭ്യതയുമായി ബന്ധപ്പെട്ട ചില പ്രവചനങ്ങൾ സാധ്യവുമാണ്. 55 വർഷത്തെ കണക്കെടുക്കാം: മൺസൂൺ വൈകി വന്ന 22 വർഷങ്ങളിൽ ജൂൺ-സെപ്റ്റംബറിൽ മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. നേരത്തെ, മഴയെത്തിയ വർഷങ്ങളിൽ മഴക്കുറവിനുള്ള സാധ്യത അകന്നിട്ടുണ്ട്; 40 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. വൈകിയെത്തുമ്പോൾ അത് 33 ശതമാനത്തിന്റെ സാധ്യത മാത്രമാണുള്ളത്.
മാറുന്ന മൺസൂൺ
ഇത്രയും പറഞ്ഞത് മൺസൂണിന്റെ സ്വാഭാവിക പ്രവാഹത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ, തെക്കു -പടിഞ്ഞാറൻ മൺസൂൺ കാറ്റിനും കാലവർഷത്തിലുമുണ്ടായ മാറ്റങ്ങൾ ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ സവിശേഷമായി സ്വാധീനിക്കുന്നതാണ് മൺസൂൺ. രാജ്യത്തെ കാർഷിക മേഖലയുടെ നട്ടെല്ല് എന്നും ഇതിനെ വിശേഷിപ്പിക്കാം. അതോടൊപ്പം, ജലസ്രോതസ്സുകളെ നിലനിർത്തുന്നതും വലിയ അളവിൽ മൺസൂൺ മഴയാണ്. കാലവർഷത്തിന്റെ വിതരണത്തിലുണ്ടാകുന്ന മാറ്റം മേൽസൂചിപ്പിച്ച മേഖലകളെയാകെ തകിടം മറിക്കും; പ്രളയത്തിനും വരൾച്ചക്കും താപവാതത്തിനുമെല്ലാം കാരണമാവുകയും ചെയ്യും.
മൺസൂൺ പ്രവാഹവുമായി ബന്ധപ്പെട്ട കാലാവസ്ഥ മാറ്റമായും ഇതിനെ നിരീക്ഷിക്കാവുന്നതാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഇടവപ്പാതി മഴയും പിന്നീടുള്ള തുലാവർഷവുമെല്ലാം ഏറക്കുറെ കൃത്യമായി പ്രവചിക്കാനാകും വിധം സന്തുലിതമായിരുന്നു. കഴിഞ്ഞ 200 വർഷത്തെ കണക്ക് എടുത്തുനോക്കിയാൽ, നേരത്തെ സൂചിപ്പിച്ചതല്ലാതെ, ഇതിൽ കാര്യമായ ഏറ്റക്കുറച്ചിലുകളില്ല. എന്നാൽ, 2001നുശേഷം കാര്യമാകെ മാറിയതായി വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. ജൂൺ മാസത്തിലും ജൂലൈ പകുതിയിലുമെല്ലാം പലപ്പോഴും മേഘങ്ങൾപോലുമില്ലാത്ത തെളിഞ്ഞ ആകാശം. മഹാപ്രളയമുണ്ടായ 2018ലെ ജൂൺ മാസം എങ്ങനെയായിരുന്നുവെന്ന് നമുക്ക് ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്.
മഴ കുറഞ്ഞുനിൽക്കേണ്ട ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വർഷം കനക്കുന്ന സ്ഥിതിയുമുണ്ട്. ആകെ കിട്ടുന്ന മഴയിൽ കാര്യമായ വ്യത്യാസമുണ്ടാവുന്നില്ലെങ്കിലും വിതരണത്തിന്റെ തോത് ഏതാണ്ട് പൂർണമായും മാറി. ഈ മാറ്റത്തിന്റെ തുടർച്ചയിൽ കൂടിയാണ് പ്രളയവും ഉരുൾപൊട്ടലുകളുമൊക്കെ സംഭവിക്കുന്നത്. മഴയുടെ വിതരണത്തിലുള്ള ഈ വ്യത്യാസം മറുവശത്ത് വരൾച്ചക്കും കാരണമാകുന്നു. ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല; ആഗോള തലത്തിൽതന്നെ ഈ ‘മാറ്റം’ പ്രകടം. മൺസൂണിന്റെ കാര്യത്തിലാണെങ്കിൽ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തിലും ഇത് ശരിവെക്കുന്നു. 2018ലെ മഹാപ്രളയ വർഷത്തിൽ ഇന്ത്യയിലെ മറ്റു 18 സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.
വേണം, പുതിയ പഞ്ചാംഗം
തൊഴിൽ, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ കാര്യങ്ങളെല്ലാം നമ്മൾ ആസൂത്രണം ചെയ്തിരുന്നത് മൺസൂണുമായി ബന്ധപ്പെടുത്തിയായിരുന്നു. അഥവാ, ഈ മേഖലകളിലെല്ലാം മൺസൂൺ കാലാവസ്ഥക്ക് അനുസൃതമായ ‘കലണ്ടറുകളാ’ണ് നാം പിന്തുടർന്നത്. മാറിയ മൺസൂണിൽ ഈ കലണ്ടർ കൂടിയാണ് കാലഹരണപ്പെടുന്നത്. മാറിയ കാലാവസ്ഥയിൽ പുതിയ പഞ്ചാംഗവും ആവശ്യമുണ്ട്. അതിന് ആദ്യം, മാറിയ മൺസൂൺ വിതരണത്തെ കൃത്യമായി പഠിക്കുകയാണ് വേണ്ടത്.
കൂടുതൽ പ്രാദേശികമായ മഴ വിവരങ്ങൾ ലഭ്യമാക്കുകയും അതുവഴി കാലാവസ്ഥ പ്രവചനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് അതിനുള്ള ആദ്യവഴി. ഇത്, കൂടുതൽ കൃത്യതയാർന്ന പ്രളയ മുന്നറിയിപ്പുകൾക്കും സഹായകമാകും. അതോടൊപ്പം, ‘പുതിയ’ മൺസൂൺ നമ്മുടെ നാട്ടിലെ പരിസ്ഥിതി ലോല മേഖലകളെയും നിർമിതികളെയും എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന പഠനങ്ങളും അനുബന്ധ മാപ്പിങ്ങുകളും അത്യാവശ്യമാണ്. ഇതെല്ലാം ഉൾക്കൊള്ളിച്ചുള്ള പുതിയ പ്രാദേശിക ‘പഞ്ചാംഗ’ങ്ങൾ ഉടൻ യാഥാർഥ്യമാവേണ്ടതുണ്ട്.