മഴ രേഖ മാറുന്ന മൺസൂണും കേരളവും
text_fieldsഇത്തവണ നേരത്തേ കേരളം തൊട്ട കാലവർഷം നന്നായിത്തന്നെ വരവറിയിച്ചിരിക്കുകയാണ്. ഇടമുറിയാത്ത പെയ്ത്തിൽ ഭൂമി തണുത്തതിനൊപ്പം കനത്ത നാശവും വിതച്ചിട്ടുണ്ട്. നിരവധി മരണങ്ങളും നൂറുകണക്കിന് വീടുകൾക്ക് നാശമുണ്ടാവുകയും ചെയ്തിരിക്കുന്നു. പ്രതീക്ഷിച്ചതിലും നേരത്തേ, മേയ് 24നാണ് ഇടവപ്പാതിയെത്തിയത്. മൺസൂണിന്റെ ഇത്തരമൊരു ‘ഏർലി ലാൻഡിങ്’ ഇടക്കിടെ സംഭവിക്കാറുണ്ട്. 2009ൽ മേയ് 23നാണ് ഇതിനു മുമ്പ് നേരത്തേ കാലവർഷമെത്തിയത്. സാധാരണ മേയ് അവസാനദിവസങ്ങളിലോ ജൂണിലോ ആണ് കാലവർഷമെത്താറ്. 2022ൽ മേയ് 29നും 2023ൽ ജൂൺ എട്ടിനും 2024ൽ മേയ് 30നും കാലവർഷമെത്തി. 1990 മേയ് 19ന് ആയിരുന്നു, 1975നു ശേഷം സംസ്ഥാനത്ത് ഏറ്റവും നേരത്തേ കാലവര്ഷം എത്തിയത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് മൺസൂൺ പ്രവേശിക്കുന്നത് കേരളത്തിലൂടെയാണ്. സവിശേഷ ഭൂപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടും സമ്പന്നമാണെങ്കിലും കഴിഞ്ഞ പതിറ്റാണ്ടിൽ ദൃശ്യമായ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ വിരൽചൂണ്ടുന്നത്, ആഗോളതാപനത്തിന്റെ ഫലമായി കേരളത്തിന്റെ കാലാവസ്ഥയും കൂടുതൽ അസ്ഥിരമാകുകയാണ് എന്നാണ്. കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ കേരളത്തിൽ അനുഭവപ്പെട്ട അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. 2015, 2016 വർഷങ്ങളിൽ അനുഭവപ്പെട്ട അടിക്കടിയുള്ള വരൾച്ചകളും, 2017 ലെ ഓഖി ചുഴലിക്കാറ്റും അതിനുശേഷം മഹാപ്രളയവും മിന്നൽ പ്രളയങ്ങളും മേഘവിസ്ഫോടനങ്ങൾ സമ്മാനിച്ച ഉരുൾപൊട്ടൽ ദുരന്തങ്ങളും കേരളത്തിലെ മാറുന്ന കാലാവസ്ഥയുടെ സൂചനാഫലകങ്ങളാണ്.
മഡഗാസ്കറിൽനിന്ന്
മഡഗാസ്കർ ദ്വീപിനു സമീപത്തുനിന്ന് ഉത്ഭവിച്ച് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് തൊട്ടുകയറുന്ന കാറ്റിനെയാണ് തെക്ക്-പടിഞ്ഞാറൻ കാറ്റായി വിശേഷിപ്പിക്കുന്നത്. മഡഗാസ്കറിനരികിലെ അതിമർദ മേഖലയായ മസ്കറിൻ ആണ് ഉത്ഭവം. പസഫിക് സമുദ്രം, പടിഞ്ഞാറൻ പസഫിക്, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലെ അന്തരീക്ഷം ഇക്കുറി അനുകൂലമായി മാറിയതോടെ ഇതോടെ മസ്കറിൻ അതിമർദ മേഖലയായി രൂപം മാറുകയായിരുന്നു.
മേഘങ്ങളുടെ ഉയരം കൂടി, ദുരിതവും
ഇത്തവണ ഒരുമുഴം മുന്നേ എത്തിയ ഇടവപ്പാതിയിൽ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ശക്തമായ കാറ്റിൽ ആയിരക്കണക്കിന് മരങ്ങൾ കടപുഴകി വീടുകൾക്കും വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കുമേൽ നിലംപതിച്ചതോടെ കേരളം മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥയുണ്ട്. ഒരാഴ്ചത്തെ മഴയിൽ സംസ്ഥാനത്തെമ്പാടും 2500ഓളം വീടുകളാണ് തകർന്നത്. 300 കോടിയുടെ കൃഷിനാശം റിപ്പോർട്ട് ചെയ്യുമ്പോൾ വെള്ളിയാഴ്ച വരെ വൈദ്യുതിമേഖലയിലെ നാശനഷ്ടം165 കോടിക്ക് മുകളിലാണ്. സംസ്ഥാനത്ത് ഇത്രയും ദുരിതം വിതക്കാൻ കാലവർഷത്തിന് ‘ഇന്ധന’മായത് മേഘരേഖയും കൂമ്പാരമേഘങ്ങളുടെ സാന്നിധ്യവുമാണെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.
മുൻ വർഷങ്ങളെ അപേക്ഷിച്ച് മേഘങ്ങളുടെ ഉയരം വലിയ തോതിൽ കൂടിയതാണ് കാറ്റ് മൂലമുണ്ടായ വ്യാപക നാശത്തിന് കാരണം. നേരത്തേ കേരളതീരത്ത് 6-7 കിലോമീറ്റർ വരെ ഉയരമുള്ള മേഘങ്ങളാണ് രൂപപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ 12-15 കിലോമീറ്റർ ഉയരമുള്ള മേഘങ്ങൾ ഉണ്ടാകുന്നതായാണ് പഠനങ്ങൾ. ഒരേ രേഖയിൽ കുറേയേറെ മേഘക്കൂട്ടങ്ങൾ വരുന്ന സമയത്ത് കാറ്റിന്റെ വേഗം പെട്ടെന്നു വർധിക്കും. ചെറിയ സമയത്തേക്ക് സംഭവിക്കുന്ന ഈ ശക്തമായ കാറ്റിനു കാരണം സ്കോൾ വിൻഡ് അഥവാ മേഘരേഖയാണ്. ആഗോള താപനത്തിന്റെ ഭാഗമായി സമുദ്രവും അന്തരീക്ഷവും ഒരുപോലെ ചൂടുപിടിച്ചതോടെ വലിയതോതിൽ കൂമ്പാര മേഘങ്ങളാണ് കേരളതീരത്ത് രൂപപ്പെട്ടത്.
കൂമ്പാര മേഘങ്ങളിൽനിന്ന് താഴേക്കുവരുന്ന കാറ്റിന്റെ വേഗംകൂടി ആകുന്നതോടെ മേഘരേഖ കാരണം തീവ്രത വർധിക്കും. സാധാരണ മൺസൂൺ കാറ്റ് 50-60 കിലോമീറ്റർ വേഗത്തിലാണ് വീശാറ്. ഇതിന്റെകൂടെ കൂമ്പാര മേഘങ്ങളിൽനിന്ന് താഴേക്ക് വീശുന്ന കാറ്റ് കൂടി ആകുന്നതോടെ കേരളതീരത്ത് വീശിയടിച്ച കാറ്റിന് 70-80 കിലോമീറ്റർവരെ വേഗം കൈവന്നതാണ് ദുരിതത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
കരുതണം, അതിതീവ്രമഴ ദിനങ്ങൾ കൂടുന്നു
വരുന്ന നാലുമാസം സമൃദ്ധമായ മഴക്കാലമാണ് കേരളത്തിന് മുന്നിലുള്ളത്. തുടർച്ചയായി മഴ ലഭിക്കില്ലെങ്കിലും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ചാറ്റൽ മഴദിനങ്ങൾ കുറയുകയും അതിതീവ്രമഴ ദിനങ്ങൾ കൂടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലവിൽ കേരളത്തിലുള്ളത്. മലനാടും ഇടനാടും തീരപ്രദേശവും ഉൾപ്പെടുന്ന സവിശേഷമായ ഭൂപ്രകൃതിയുള്ള കേരളത്തെപോലെയുള്ള സ്ഥലങ്ങളിൽ ഇത്തരം മാറ്റങ്ങൾ മിന്നൽ പ്രളയത്തിനും മിന്നിൽ ചുഴികൾക്കും ഉരുൾപൊട്ടലിനും ഇടയാക്കും.
കാലവർഷത്തിലും ഇടിമിന്നൽ
സാധാരണ വേനൽ മഴക്കും തുലാവർഷത്തിനൊപ്പവുമാണ് ഇടിമിന്നൽ കണ്ടിരുന്നത്. എന്നാൽ, കുറച്ചു വർഷങ്ങളായി കാലവർഷ സീസണിലും ഇടിമിന്നൽ കണ്ടുവരുന്നു. ക്യുമിലോ നിംബസ് എന്ന ഇടിമിന്നൽ മേഘങ്ങളുടെ സാന്നിധ്യമാണ് കാരണം. ഇത്തവണ വേനൽമഴയുടെ പ്രഭാവം വിട്ടുമാറുന്നതിനു മുൻപേയെത്തിയ കാലവർഷമാണു ക്യുമിലോ നിംബസ് മേഘങ്ങളുടെ രൂപവത്കരണത്തിനു കാരണമായത്. താഴ്ന്നു കിടക്കുന്ന നിംബസ്, സ്ട്രാറ്റസ് മേഘങ്ങളാണു കാലവർഷക്കാലത്തു പൊതുവേ മഴ നൽകുന്നത്. ഇടിയോടു കൂടിയ വേനൽമഴ നൽകുന്നതാകട്ടെ ഉയരത്തിലുള്ള ക്യുമിലസ് മേഘവും.
കാലവർഷത്തിൽ വലിയമേഘങ്ങൾ രൂപപ്പെടാറില്ലെങ്കിലും ഇപ്പോൾ വലിയ ക്യുമിലോ നിംബസ് മേഘങ്ങൾ രൂപപ്പെടുന്നുണ്ടെന്നു കുസാറ്റിലെ സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് റിസർച് മേധാവി ഡോ.എസ്. അഭിലാഷ് പറയുന്നു. ഉയരത്തിലുള്ള ഈ വലിയ മേഘങ്ങളിൽനിന്നാണു ശക്തമായ മഴയും അതിശക്തിയായി ആഞ്ഞടിക്കുന്ന കാറ്റും ഉണ്ടാകുന്നത്.
ഒരാഴ്ചക്കുള്ളിൽ 440 ശതമാനം അധികമഴ
കാലവർഷം ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് പെയ്തിറങ്ങിയത് 440 ശതമാനം അധികമഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. പാലക്കാട് 44. മി.മീറ്റർ മഴ പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 434.9 മി.മീറ്ററാണ്. കണ്ണൂരിൽ 78.2 മി.മീറ്റർ പ്രതീക്ഷിച്ചിടത്ത് 684 മി.മീറ്ററാണ്.