ആലപ്പുഴയിനി കാടില്ലാത്ത ജില്ലയല്ല; കടലോരത്ത് പ്രകൃതിയുടെ കുടയായി ‘ചെറുവനം’
text_fields1. ആലപ്പുഴ ബീച്ചിനോട് ചേർന്ന പോർട്ട് മ്യൂസിയത്തിലെ ‘മിയാവാക്കി’ വനത്തിന്റെ ആകാശദൃശ്യം 2. 2020ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച പോർട്ട് മ്യൂസിയത്തിലെ മിയാവാക്കി വനവത്കരണത്തിന്റെ ശിലാഫലകം
ആലപ്പുഴ: കാടില്ലാത്ത ജില്ലയുടെ പേരുദോഷം മാറ്റാൻ പ്രകൃതിയുടെ കുടയായി കടലോരത്ത് ‘ചെറുവനം’. ആലപ്പുഴ ബീച്ചിനോട് ചേർന്നുള്ള പോർട്ട് മ്യൂസിയത്തിലാണ് ഇതിന്റെ സ്ഥാനമെന്ന് പലർക്കുമറിയില്ല. കടലിനോട് കിന്നാരം പറഞ്ഞും കടൽകാറ്റേറ്റും 20സെൻറിൽ പ്രകൃതിദത്തരീതിയിൽ തന്നെയാണ് കാടുള്ളത്. ആലപ്പുഴ പൈതൃകപദ്ധതിയുടെ ഭാഗമായി നാലരവർഷം മുമ്പ് ഒരുക്കിയ ‘മിയാവാക്കി’ വനവത്കരണത്തിന്റെ ഭാഗമായാണ് ഈസ്വാഭാവിക വനം നഗരഹൃദയത്തിൽ രൂപപ്പെട്ടത്. അന്ന് മുതൽ നട്ടുവളർത്തിയ ചെടികൾ കാടിന്റെ തനിമ ചോർന്നുപോകാതെ വൻവൃക്ഷങ്ങളായി മാറിയെന്നതാണ് ഏറെ കൗതുകം. സംരക്ഷണത്തിനായി ഇരുമ്പുവേലിയുണ്ടെങ്കിലും ആവശ്യമായ പരിപാലനമില്ല. കാടിനുള്ളിലേക്ക് കയറാൻ കഴിയാത്തവിധം പരിസരം വൃത്തിഹീനമാണ്.
പോർട്ട് മ്യൂസിയത്തിനും ഉപ്പൂറ്റി കനാലിനുമിടയിൽ 10 ഏക്കറിലെ 20 സെന്റിലാണ് വനമുള്ളത്. നഗരങ്ങളിലും സ്വാഭാവികവനമാതൃകകൾ തീർക്കുകയെന്ന ലക്ഷ്യത്തിൽ കെ-ഡിസ്ക് (കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മിയാവാക്കി വനമാതൃകകൾ തീർത്തത്. 120 ഇനങ്ങളിൽപ്പെട്ട 3,200 വൃക്ഷങ്ങൾ ഇടകലർത്തിയാണ് നട്ടത്. കാട്ടുമരങ്ങൾ, ഔഷധഗുണമുള്ളതും ഫലവൃക്ഷങ്ങളുമായ മരങ്ങൾ, കുറ്റിച്ചെടികൾ, അടിക്കാട്, പൂവരശ്, പുന്ന, കുടംപുളി, മാവ്, അശോകം, പ്ലാവ്, ആൽ, പേര, മഹാഗണി, ജാതി, ആറ്റുവഞ്ചി എന്നിവയടക്കമുള്ളവയാണ് വനത്തിലെ പ്രധാനവൃക്ഷങ്ങൾ. നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ, ഇൻവിസ് മൾട്ടിമീഡിയ, കൾചർ ഷോപ്പി എന്നിവയുടെ മേൽനോട്ടത്തിലായിരുന്നു തുടക്കത്തിലെ പരിചരണം.
പിന്നാലെ അത് ഇല്ലാതെയായി. മിയാവാക്കിയുടെ വനവത്കരണരീതിയനുസരിച്ച് ഓരോപ്രദേശത്തും തനതായി വളരുന്നവ മാത്രമാണ് തെരഞ്ഞെടുത്തത്. ഇതിനൊപ്പം 10ശതമാനത്തിൽ താഴെ കായ്ക്കുന്ന വിദേശവൃക്ഷങ്ങളുമുണ്ട്. തൊട്ടുചേർന്ന് നിൽക്കുന്ന മരങ്ങൾക്ക് തണൽ കിട്ടാതിരിക്കാൻ ശിഖരങ്ങൾ വെട്ടിമാറ്റുന്ന ‘പ്രൂണിങ്’ രീതിയിലാണ് ഇവിടെ മരങ്ങൾ വളർത്തിയത്. ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞൻ ഡോ. അക്കിര മിയവാക്കി അരനൂറ്റാണ്ട് മുമ്പ് വികസിപ്പിച്ചെടുത്ത വനവത്കരണരീതിയിൽ 2020 നവംബർ മൂന്നിനാണ് പോർട്ട് മ്യൂസിയത്തിൽ ചെടികൾ നട്ടത്. മിയാവാക്കി വനത്തിൽ ചെടിനടീൽ ഉദ്ഘാടനം നിർവഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
അന്ന് ചെടികൾക്കിടയിൽ സ്ഥാപിച്ച ശിലാഫലകം വനത്തിലുള്ളിലായി. ഒരുചതുരശ്ര മീറ്ററിൽ എല്ലാവളങ്ങളും ചേർത്താണ് നടീൽ ആരംഭിച്ചത്. രാസവളങ്ങളും കീടനാശിനികളും ഇല്ലാതെ പൂർണമായും ജൈവപരിപാലനരീതിയിലാണ് വനം സാധ്യമാക്കിയത്. ഇതിനൊപ്പമുള്ള പൈതൃകമ്യൂസിയത്തിന്റെ കെട്ടിടങ്ങൾ നാശത്തിന്റെ വക്കിലാണ്.