കൃത്രിമമായി വിരിഞ്ഞിറങ്ങി കണ്ടൽ കക്ക
text_fieldsകൊച്ചി: കണ്ടൽ കക്ക പ്രജനനം ഹാച്ചറിയിൽ കൃത്രിമമായി നടത്തുന്നതിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആർ.ഐ) നിർണായക വിജയം. ലഭ്യത കുറഞ്ഞ ഈ കക്ക വർഗത്തെ സംരക്ഷിക്കാനും കൃഷിയിലൂടെ തീരവാസികൾക്ക് പുതിയ വരുമാനമാർഗം ഒരുക്കാനും ഈ ശാസ്ത്രീയ നേട്ടം വഴിതുറക്കുമെന്ന് സി.എം.എഫ.ആർ.ഐയിലെ ശാസ്ത്രജ്ഞർ പറയുന്നു.
മാരികൾച്ചർ വിഭാഗമാണ് ‘ജിലോയ്‌ന ഇറോസ’ എന്ന ശാസ്ത്രനാമമുള്ള കക്കയുടെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. കണ്ടൽക്കാടുകളിലും കായലോരങ്ങളിലും കാണുന്ന പ്രധാന കക്ക ഇനമാണിത്. വടക്കൻ കേരളത്തിലാണ് ഇവ കൂടുതലുള്ളത്.
എന്നാൽ അനിയന്ത്രിതമായ കക്ക വാരൽ, മലിനീകരണം, കണ്ടൽക്കാടുകളുടെ നാശം എന്നിവയാൽ ഇവയുടെ ലഭ്യത കുറഞ്ഞുവരികയാണ്. പുതിയ സാങ്കേതികവിദ്യ വഴി ഉൽപ്പാദിപ്പിക്കുന്ന കക്ക കുഞ്ഞുങ്ങളെ കണ്ടൽ വനങ്ങളിൽ നിക്ഷേപിച്ചാൽ വംശനാശഭീഷണി ഒഴിവാക്കാനും ഉൽപാദനം കൂട്ടാനും കഴിയും. കുറഞ്ഞ ചെലവിൽ ഇവയെ വളർത്താനുള്ള കൃഷിരീതികൾ വികസിപ്പിച്ചാൽ അത് സുസ്ഥിര ഉപജീവനമാർഗമാക്കാം.


