ഈ മനോഹര കാഴ്ച നിലനിന്നത് നാടിന്റെ ഇടപെടലിൽ
text_fieldsപൊള്ളാച്ചി-ആനമല-സേത്തുമട റോഡിന്റെ വശങ്ങളിലെ തണൽ വൃക്ഷങ്ങൾ
കോയമ്പത്തൂർ: പൊള്ളാച്ചി-ആനമല റോഡിൽ പറമ്പിക്കുളത്തേക്ക് യാത്ര ചെയ്തവർക്ക് മറക്കാനാവാത്ത കാഴ്ചയാണ് റോഡരികിലെ വൻ മരങ്ങൾ. ഇരുവശത്തും തലയെടുപ്പോടെ തണൽകുട വിരിച്ച് നിൽക്കുന്ന ഇവ ആരെയും ആകർഷിക്കും. ആനമലയുടെയും സേത്തുമടയുടെയും തനത് ഭംഗിയാണിവ. എന്നാൽ, 65 വർഷത്തിലധികം പഴക്കമുള്ള ഈ മരങ്ങൾ റോഡിൽ അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്ന കാരണത്താൽ മുറിക്കാൻ 2023ൽ നീക്കം നടന്നു.
റോഡ് സുരക്ഷപദ്ധതിയുടെ കീഴിൽ, ഒരു വശത്ത് അഞ്ച് മീറ്റർ വീതി കൂട്ടാനും 1.94 കോടി രൂപ ചെലവിൽ സെന്റർ മീഡിയൻ നിർമിക്കാനുമാണ് പദ്ധതി തയാറാക്കിയത്. തുടർന്ന് മരങ്ങൾ മുറിക്കാനുള്ള ടെൻഡറിന് നടപടിയെടുക്കുന്നതിനിടെയാണ് ‘ആലംവിഴുത് ആനമല’ ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകൾ രംഗത്ത് വന്നത്. 2024 ഏപ്രിലിൽ നാട്ടുകാർ ഹൈവേ വകുപ്പ് ഓഫിസ് ഉപരോധിച്ചു. പുളി, ഉങ്ങ്, ഞാവൽ, വേപ്പ് തുടങ്ങി തണലേകുന്ന മരങ്ങൾ മുറിക്കുന്നതിരെയുള്ള പ്രക്ഷോഭം നാട് ഏറ്റെടുത്തു.
ആനമലയിലെ വിവിധ സംഘടനകളും പൊതുജനങ്ങളും സമരത്തിൽ പങ്കെടുത്തു. ഒടുവിൽ ഉദ്യോഗസ്ഥർ ചർച്ചക്ക് തയാറായി. മരങ്ങൾ മുറിക്കുന്നതിനുള്ള ടെൻഡർ താൽക്കാ ലികമായി നിർത്തിവക്കുകയാണെന്ന് അറിയിച്ചു. സമരങ്ങൾ വീണ്ടും തുടർന്നതിനാൽ ആ പദ്ധതി നിലവിൽ ഉപേക്ഷിച്ച അവസ്ഥയിലാണ്. വഴിയോരങ്ങളിലെ മരങ്ങൾ ആനമല പ്രദേശത്തെ ആവാസവ്യവസ്ഥക്ക് പ്രധാനമാണെന്നും ഇവ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും ആലംവിഴുത് ആനമല കൂട്ടായ്മ പ്രസിഡൻറ് പി. ശെന്തിൽകുമാർ പറഞ്ഞു.