നാളെ പരിസ്ഥിതി ദിനം; ചക്കയും മാങ്ങയും ചാമ്പക്കയുമായി അന്നശാല ഒരുങ്ങി
text_fieldsവനം വകുപ്പിന്റെ വിത്തൂട്ട് പദ്ധതിക്ക് വനപാലകർ വിത്തുണ്ടകൾ ഒരുക്കുന്നു
കാസർകോട്: കാടിന്റെ വിശപ്പ് തിരിച്ചറിഞ്ഞ് ഊട്ടാനൊരുങ്ങി വനപാലകർ. കാടിനകത്തെ വനനശീകരണവും മനുഷ്യൻ-വന്യജീവി സംഘർഷവും എല്ലാം കാടിന്റെ ആന്തലും കരച്ചിലുമായി കണക്കാക്കിയാണ് കാടിനെ അന്നമൂട്ടുന്ന വിത്തൂട്ട് പദ്ധതി ഒരുങ്ങുന്നത്. ജില്ലയിലെ ഫോറസ്റ്റ് ഓഫിസർമാർ, ജീവനക്കാർ, വാച്ചർമാർ, സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്ന് ഒരുക്കുന്ന വിത്തുണ്ടകൾ കാടിനകത്ത് നിക്ഷേപിക്കും. ഞാവൽ, ആഞ്ഞിലി, ചക്ക, ഗ്വാവ, പുനാർ പുളി, പുളി, ഗൂസ്ബറി, ഒണ്ടാംപുളി, ചാമ്പക്ക, മാങ്ങ, ബദാം, സീതപ്പഴം തുടങ്ങി മനുഷ്യൻ വീട്ടുവളപ്പിൽ നട്ടുവളർത്തുന്ന ഇനങ്ങൾ ഇനി വനങ്ങളായി വളരും. ഈ മാസം 15 മുതൽ ആഗസ്റ്റ് 15 വരെയുള്ള മഴ ദിനങ്ങളിൽ ഈ പ്രവൃത്തി നടക്കും.
ജില്ലയിലെ ആറ് വന ഡിവിഷനുകളിലായി 15000 വിത്തുണ്ടകൾ നിർമിച്ചു കഴിഞ്ഞു. ഒരു ലക്ഷമാണ് ലക്ഷ്യം. ഈ മൺസൂണിൽ മികച്ച മഴ ലഭിക്കുന്ന മാസം തെരഞ്ഞെടുത്ത് മഴ ദിനങ്ങളിൽ കാടിനകത്ത് വിത്തുണ്ടകൾ വെക്കും. ജില്ലയിലെ പനത്തടി, മരുതോം, ഭീമനടി, പരപ്പ, ബന്തടുക്ക, കാറടുക്ക എന്നീ ആറ് സെക്ഷനുകളും വിത്തുണ്ടകൾ പാകാൻ ഒരുങ്ങി. മണ്ണിന്റെയും ജൈവവളത്തിന്റെയും മിശ്രിതത്തിൽ പൊതിഞ്ഞ വിത്തുകളാണ് വിത്തുണ്ടകളിൽ ഉള്ളത്. വെയിലിൽ ഉണങ്ങാതെ വിത്തിനെ സംരക്ഷിച്ചു മുളച്ചു പൊന്തുന്നതിനു സഹായകമായ വിധത്തിലാണ് വിത്തുണ്ടകൾ രൂപപ്പെടുത്തുന്നത്. വിത്ത് മുളക്കാനും വളരാനും ആവശ്യമായ ധാതു ലവണങ്ങൾ വിത്തുണ്ടകൾക്കകത്തുണ്ട്.
വിത്തൂട്ട് പദ്ധതിക്കുള്ള വിത്തുകൾ
എലി, പാറ്റ, പക്ഷികൾ മറ്റു ജീവികൾ തുടങ്ങിയവക്ക് ഒരുതരത്തിലും വിത്തുകൾ ഭക്ഷിക്കാൻ കഴിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മുളച്ചു തുടങ്ങിയാൽ ചെടികൾ സ്വാശ്രയമാകുന്നതുവരേക്കുള്ള വളം വിത്തുണ്ടക്ക് അകത്തുണ്ടാകും. പിന്നീട് ഉണ്ട പൊടിഞ്ഞ് ചെടികൾക്ക് ചുറ്റും കുറച്ചുകാലം ഉണ്ടാകുന്നതും ചെടിയുടെ വളർച്ചക്ക് ഗുണകരമാകും. മണ്ണ്, ചാണകം, മഞ്ഞൾ തുടങ്ങിയവ ചേർത്താണ് വിത്തുണ്ട നിർമിക്കുന്നത്.
ഇവ ചെടിയുടെ മെച്ചപ്പെട്ട വളർച്ച ഉറപ്പാക്കുന്നു. വനം വിനാശ ഭീഷണിയിൽ അധിനിവേശ സസ്യങ്ങൾ കാരണം സന്തുലനം തെറ്റുന്ന വനാന്തരങ്ങളിലേക്ക് സ്വദേശി മരങ്ങൾ വളർത്തി വന്യമൃഗങ്ങൾക്കും മറ്റ് ജീവികൾക്കും ജീവിക്കാനുള്ള പരിസ്ഥിതി പുനർനിർമിക്കുന്ന പദ്ധതിയാണ് ‘ഫുഡ് -ഫോഡൻ- വാട്ടർ’ പദ്ധതി അഥവാ വിത്തൂട്ട് പദ്ധതി. ഇതു പ്രകാരം സ്വദേശി മരങ്ങളുടെ വിത്തുകൾ പ്രത്യേകം മണ്ണും വളവും ചേർന്ന മിശ്രിതത്തിന്റെ ഉണ്ടകളിൽ വെച്ച് വനാന്തരങ്ങളിൽ പാകി മുളപ്പിച്ച് സ്വാഭാവിക മരങ്ങൾക്കൊപ്പം വളർത്തികൊണ്ടുവരുകയാണ് വിത്തൂട്ട്. വനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പീച്ചി വനഗവേഷണ കേന്ദ്രവും സംസ്ഥാന വനം വകുപ്പും ചേർന്ന് തയാറാക്കിയ പദ്ധതിയാണിത്.