പരിസ്ഥിതി സംരക്ഷണത്തിന് കുമ്പളം ചോല വഴികാട്ടുകയാണ്
text_fieldsകുമ്പളം ചോലയിലെ പച്ചതുരുത്ത്
കാഞ്ഞിരപ്പുഴ: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് പ്രദേശമായ കുമ്പളം ചോല. തരിശുനിലമായി കിടന്ന അഞ്ച് ഏക്കർ സ്ഥലം പച്ചപ്പണിയിക്കുന്നതിന് നിരവധി തൊഴിലാളികളുടെ കഠിനാധ്വാനമുണ്ട്. മുമ്പ് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്ക് കരിങ്കൽ ഖനനം നടത്തിയ ഏകദേശം 30 ഏക്കർ സ്ഥലത്ത് ഡാം നിർമാണം പൂർത്തിയായ ശേഷം തീർത്തും മൊട്ടക്കുന്നായി അവഗണിക്കപ്പെട്ട സ്ഥലം ഇക്കാലത്ത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ പരിസ്ഥിതി സംരംക്ഷണത്തിന്റെ മാതൃക പ്രദേശമായി. വാർഡ് അംഗമായ എൻ. പ്രതീഷിന്റെ മനസ്സിലുദിച്ച ആശയം തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് പ്രാവർത്തികമായത് പരിസ്ഥിതി സംരക്ഷണത്തിനും തൊഴിൽ ലഭ്യതക്കും വഴികാട്ടുകയാണ്. 2021 പരിസ്ഥിതി ദിനത്തിൽ 101 ഫല വൃക്ഷ തൈകൾ നട്ട് തുടക്കമിട്ട പദ്ധതി നിലവിൽ അഞ്ചാം വർഷത്തിലേക്ക് പ്രവേശിപ്പിച്ചു.
ചുറ്റും തണൽ വിരിച്ച് ഉയരമുള്ള മരങ്ങളായി മാറി. പദ്ധതി പ്രവർത്തികമാക്കുന്നതിന് 250 തൊഴിലാളികളുടെ സേവനം ഉപയോഗിച്ചു. ഇവരിൽ 80 തൊഴിലാളികൾക്ക് വർഷം തോറും 100തൊഴിൽ ദിനങ്ങൾ നൽകുന്നതിനും ഇത് വഴി സാധിച്ചു. പ്രതിവർഷം മുക്കാൽ ലക്ഷത്തിൽപ്പരം രൂപ തൊഴിലാളികൾക്ക് വേതനമായി നൽകാനും പറ്റി. ജൈവ പച്ചക്കറി, പൂക്കൃഷി, വാഴ കൃഷി, ക്ഷീരകർഷകർക്കുള്ള തീറ്റകൃഷി, ഈറമ്പന കാട്, മുളങ്കാട് എന്നിവയുടെ നട്ടു വളർത്തലും നടത്തി. ആദ്യ ഘട്ടത്തിൽ അര ഏക്കർ സ്ഥലത്താണ് ഹരിതവത്കരണം സാധ്യമായത്.
2022ൽ നക്ഷത്ര വനം പദ്ധതിയിലൂടെ കുടുതൽ സ്ഥലത്തേക്ക് നല്ല ഇനം ഫലവൃക്ഷതൈകൾ നട്ട് വളർത്തി. മുരിങ്ങയും പ്ലാവും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഫലവൃക്ഷതൈകൾ നട്ട് വളർത്തി പരിപാലിച്ചു. കല്ലും മണ്ണും നിറഞ്ഞ കരിങ്കൽ ക്വാറി പ്രദേശം പച്ചപ്പണിഞ്ഞ് നിൽക്കുമ്പോൾ പൊടിക്കാറ്റ് വീശിയ സ്ഥലത്ത് ശുദ്ധവായു ലഭ്യത കൂട്ടാനും ജല സംരംക്ഷണത്തിനും പദ്ധതി പ്രയോജനം ചെയ്തു.