Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_right‘കോർപറേറ്റ്...

‘കോർപറേറ്റ് ഗ്രീൻവാഷിങ്’ കാലത്തെ പരിസ്ഥിതി ദിനാഘോഷ പ്രഹസനങ്ങൾ

text_fields
bookmark_border
‘കോർപറേറ്റ് ഗ്രീൻവാഷിങ്’ കാലത്തെ പരിസ്ഥിതി ദിനാഘോഷ പ്രഹസനങ്ങൾ
cancel

രിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യമെങ്കിലും അസമത്വത്തിലൂന്നിയ സാമ്പത്തിക വികസനം, കോർപറേറ്റ് താൽപര്യങ്ങൾ, തദ്ദേശീയ അവകാശങ്ങൾ എന്നിവയെല്ലാം കൂടിക്കുഴഞ്ഞ് സങ്കീർണ്ണമായ സാഹചര്യത്തിലാണ് ഒരോ പരിസ്ഥിതി ദിനവും കടന്നുവരുന്നത്. തൈകൾ നട്ടു പിടിപ്പിച്ചുകൊണ്ടോ കുളങ്ങൾ സംരക്ഷിച്ചുകൊണ്ടോ പ്ലാസ്റ്റിക്കിനെതിരെ മുദ്രാവാക്യം തീർത്തുകൊ​ണ്ടോ ഈ ഗുരുതര സാഹചര്യത്തെ നേരിടാനാവില്ല എന്നതാണ് വസ്തുത.


പരിസ്ഥിതിയുടെ ആരോഗ്യത്തേക്കാൾ ലാഭത്തിന് മുൻഗണന നൽകുന്ന കോർപറേറ്റ് താൽപര്യങ്ങളുടെ വർധിച്ചുവരുന്ന സ്വാധീനം കാരണം ഈ ദിനാചരണം പ്രഹസനമായി മാറുന്ന കാഴ്ചയാണ്. ഇന്ത്യയിലും മറ്റ് വികസ്വര രാജ്യങ്ങളിലും വർധിച്ചുവരുന്ന കോർപറേറ്റ് വൽക്കരണത്തിന്റെയും കുടിയിറക്ക​പ്പെടുന്ന ഗോത്ര സമൂഹങ്ങളുടെ ആശങ്കകളുടെയും പശ്ചാത്തലത്തിലാണിതെന്നുകൂടി അറിയുക.

കോർപ്പറേറ്റ് ചൂഷണത്തിന്റെ ഉയർച്ച

മലിനീകരണം, ജൈവ വൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനം എന്നിവക്ക് കാരണമാകുന്ന വലിയ തോതിലുള്ള ഖനനം, വൻ കിട പദ്ധതികൾക്കായുള്ള വനനശീകരണം, കരയെയും കടലിനെയും പരിഗണിക്കാത്ത വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവയിൽ കോർപറേറ്റുകൾ പൂർവാധികം ആവേശത്തിൽ ഏർപ്പെടുന്നു.

കോർപറേറ്റ് പദ്ധതികളുടെ ദ്രുതഗതിയിലുള്ള വികാസവും വ്യവസായവൽക്കരണവും ‘സാമ്പത്തിക വളർച്ച’ക്ക് സംഭാവന നൽകിയേക്കാം. പക്ഷെ, അവ മിക്കപ്പോഴും പാരിസ്ഥിതിക പരിഗണനകളെ മറികടക്കുകയും ആവാസ വ്യവസഥയുടെ തകർച്ചക്ക് വേഗമേറ്റുകയും ചെയ്യുന്നു. ഈ സാമൂഹ്യ ക്രമത്തിൽ ഭരണകൂടങ്ങൾ അവർക്കു വേണ്ട ഒത്താശകൾ നൽകുകയോ ഭരണകൂടങ്ങൾ കോർപറേറ്റുകൾ തന്നെ ആയി മാറുകയോ ചെയ്യുന്നു.

നിലവിലുള്ള പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് പല വമ്പൻ പദ്ധതികളും നടപ്പിലാക്കുന്നത്. നിയമങ്ങൾ അവർക്കുവേണ്ടി മാറ്റിയെഴുതുകയും ചെയ്യുന്നു. ഇന്നിത് ലോകത്തുടനീളമുള്ള സാർവത്രിക പ്രതിഭാസമാണ്. പ്രാദേശിക സമൂഹങ്ങളുടെ നിർബന്ധ പൂർവമുള്ള കുടിയിറക്കലിലൂടെയാണ് ഈ പദ്ധതികൾ യാഥാർഥ്യമാക്കുന്നത്.


നിശബ്ദരാക്കപ്പെട്ട വനവാസികൾ

ഇന്ത്യയിലെ അവസ്ഥയെടുത്താൽ, സ്വാഭാവിക ആവാസ വ്യവസ്ഥയിൽനിന്ന് രാജ്യത്തെ ​ആദിവാസി സമൂഹങ്ങൾ വ്യാപകമായ കുടിയിറക്കലുകൾ നേരിടുകയാണ്. ടൂറിസത്തിന്റെയും വന്യജീവി സംരക്ഷണ പദ്ധതികളുടെയും പേരിൽ നൂറ്റാണ്ടുകളായി അധിവസിക്കുന്ന പൈതൃക മണ്ണിൽ നിന്ന് തങ്ങൾ തുടച്ചുനീക്കപ്പെടു​ന്നുവെന്ന് കഴിഞ്ഞ ദിവസം അവർ തുറന്നുപറയുകയുണ്ടായി. ‘കമ്യൂണിറ്റി നെറ്റ്‍വർക്ക് എഗെയ്ൻസ്റ്റ് ​പ്രൊട്ടക്റ്റഡ് ഏരിയാസ്’ എന്ന സംഘടന നടത്തിയ പരിപാടിയിൽ ആണ് ആദിവാസി ജനതയുടെ പ്രതിനിധികൾ ഉള്ളുതുറന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയിട്ടും ആദിവാസികൾക്ക് ഇപ്പോഴും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്ന ക്രൂരമായ യാഥാർഥ്യവും ജീവിതാനുഭവങ്ങൾ മുൻ നിർത്തി അവർ പങ്കുവെച്ചു.

ഇതിന്റെ ഒരുദാഹരണമാണ് നാഗർഹോള ടൈഗർ റിസർവിൽനിന്നും കുടിയിറക്കപ്പെട്ട 52 കുടുംബങ്ങളുടെ കഥ. സ്വസ്ഥമായി താമസിച്ചുവരുന്നതിനിടെ കടുവാ സ​ങ്കേതത്തിന്റെ പേരിൽ ബലം പ്രയോഗിച്ചുള്ള കുടിയിറക്കലിനിരയായി അവർ. ‘ഞങ്ങളുടെ കുടുംബാംഗങ്ങളിൽ പലരും അവിടെ ജീവിച്ചു മരിച്ചു. ഞങ്ങളുടെ പ്രതിഷ്ഠകളും അവിടെത്തന്നെയുണ്ട്. പ്രിയപ്പെട്ടവരുടെയും ദൈവങ്ങളുടെയും അടുത്തേക്ക് തിരിച്ചുപോവാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു. പക്ഷെ, എ​പ്പോഴൊക്കെ അതിന് ​ശ്രമിച്ചാലും വനംവകുപ്പുമായി ഏറ്റുമുട്ടേണ്ടിവരും. അവർ ഞങ്ങളെ ദ്രോഹിക്കുന്നു’വെന്നും ആ ഗോത്രത്തെ പ്രതിനിധാനം ചെയ്യുന്ന ശിവമ്മ പറഞ്ഞു.

വീടുകൾ കത്തിച്ചുകളയുകയും ശേഷം ആനകളെ കൊണ്ടിറക്കി കൃഷിയടങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ പൂർവികർ സന്തോഷത്തോടെ കഴിഞ്ഞ മണ്ണാണതെന്നും അത് കടുവാ സ​​ങ്കേതമായിരുന്നില്ലെന്നും അവർ പറയുന്നു.

‘അവിടെയാണ് ഞങ്ങളുടെ അന്നമുള്ളത്. അവിടെനിന്നാണ് തേൻ ശേഖരിച്ചത്. അവിടെ ഞങ്ങൾക്ക് കുടിവെള്ള സ്രോതസ്സുകളുണ്ട്. വൈകുന്നേരങ്ങളിൽ ഞങ്ങൾ പാട്ടുപാടിയും വർത്തമാനങ്ങൾ പറഞ്ഞും സന്തോഷത്തോടെ ചെലവഴിച്ചു. പിന്നീട് എല്ലാം നിശബ്ദമാക്കപ്പെട്ടു’വെന്നും വേദനയോടെ അവർ വിവരിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ത​ദ്ദേശീയ ജനത സമാനമായ യുദ്ധത്തിലേർപ്പെട്ടു ​കൊണ്ടിരിക്കുകയാണ്. അവരെ നയിക്കേണ്ട പ്രസ്ഥാനങ്ങളെപോലും ഭരണകൂടങ്ങൾ കടുത്ത നടപടികളിലൂടെയും കോർപ​റേറ്റുകൾ പലവിധ പ്രചാരണ തന്ത്രങ്ങളിലുടെയും നിശബ്ദരാക്കുന്നു.


കോർപ്പറേറ്റ് ഗ്രീൻവാഷിങ്

കമ്പനികൾ അവർ പാരിസ്ഥിതിക ഉത്തരവാദിത്തം ഉള്ളവരാണെന്ന് തോന്നിപ്പിക്കുന്നതിനായി നടത്തുന്ന മിഥ്യാഭാസങ്ങൾ, അല്ലെങ്കിൽ പരിസ്ഥിതി പ്രതിബന്ധങ്ങൾ മറികടക്കുന്നതിനായി നടത്തുന്ന പ്രചാരണങ്ങൾ എന്നിവയാണ് കോർപറേറ്റ് ഗ്രീൻവാഷിങ് എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇത് സാധാരണയായി കമ്പനികളുടെ അന്യായമായ അല്ലെങ്കിൽ അഴിമതി നിറഞ്ഞ ഇടപെടലുകളെ മറയ്ക്കാനോ അവരുടെ ഉൽപന്നങ്ങയെും സേവനങ്ങളെയും പരിസ്ഥിതി സൗഹൃദം എന്നു വിശേഷിപ്പിക്കാനോ ഉപയോഗിക്കുന്നു. അത്തരം തന്ത്രങ്ങളിൽ ചിലത് താഴെ പറയുന്നു.

*പരിസ്ഥിതി അനുകൂലമാണെന്ന് മിഥ്യാ ധാരണ സൃഷ്ടിക്കുക. പ്രത്യേകിച്ച് പരസ്യങ്ങളിലുടെയും മാർക്കറ്റിങ്ങിലൂടെയും.

*പരസ്യങ്ങളിലൂടെ വലിയ മലിനീകരണ പ്രവർത്തനങ്ങളെ മറയ്ക്കുക. ‘ഗ്രീൻ’ അല്ലെങ്കിൽ ‘സുസ്ഥിരം’ എന്ന് അടയാളപ്പെടുത്തിയ ഉൽപന്നങ്ങളും നിർമാണങ്ങളും എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയായിരിക്കില്ല.

* പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് പറയുന്ന കമ്പനികൾ യഥാർത്ഥത്തിൽ അവ പാലിക്കാതിരിക്കുകയോ അതിന്റെ അളവു കുറച്ചുകൊണ്ടിരിക്കുകയോ ചെയ്യുക.

*കണ്ണിൽപൊടിയിടുന്ന പരിരക്ഷണ പ്രവർത്തനങ്ങൾ നടത്തി പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നതായി കാണിച്ചുകൂട്ടുക. എന്നാൽ, വലിയ പ്രശ്നങ്ങൾ ഉൽപാദിപ്പിക്കുന്നത് തുടരുകയും ചെയ്യും.

*പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള പൊതു ചർച്ചകളിൽ കൃത്യമായ വിവരങ്ങൾ നൽകാതിരിക്കുക. ‘ലോബിയിങ്ങി’ലൂടെ അനുകൂലമായ അഭി​പ്രായ രൂപീകരണം നടത്തുക.

*തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് ഉപരിപ്ലവമായ പരിസ്ഥിതി സംരംഭങ്ങളെയും ബ്രാൻഡിംഗ് ശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കുക.

ഇവയെല്ലാം പരിസ്ഥിതി സംരക്ഷണത്തിന്റെ യഥാർത്ഥ ഉദ്ദേശ്യത്തെ ദുർബലപ്പെടുത്തുകയും സുസ്ഥിരത ശ്രമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.


ഉണരണം, പൊതുജന പ്രതികരണങ്ങളും പ്രസ്ഥാനങ്ങളും

കർശനമായ പരിസ്ഥിതി നിയന്ത്രണങ്ങൾക്ക് ഭരണകൂടങ്ങളെയും അവ പാലിക്കുന്നതിന് കോർപറേറ്റുകളെയും ഉത്തരവാദിത്തമുള്ളവരാക്കുന്ന ജനകീയ പ്രസ്ഥാനങ്ങളും പ്രതിഷേധങ്ങളും ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയിലേക്കാണിവ വിരൽ ചൂണ്ടുന്നത്.

സുസ്ഥിരമായ സംരക്ഷണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൽ, പുനഃരുപയോഗിക്കാവുന്ന ഊർജത്തെ സ്വീകരിക്കൽ, നീതിപൂർവകമായ വിഭവ കൈകാര്യ കർതൃത്വം എന്നിവക്ക് പ്രേരിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പരിസ്ഥിതി ദിനത്തെ മാറ്റിയെടുക്കേണ്ടതുണ്ട്.

പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളെയും ഉൽപന്നങ്ങളെയും പിന്തുണക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കൽ അടക്കമുള്ള വലിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനുള്ള പ്രചോദകരായി ജനകീയ വേദികളും മാറിയേ പറ്റൂ.

Show Full Article
TAGS:Corporate Greenwashing Environmental Day Environmental Awareness sustainability csr fund 
News Summary - Farces of celebrating Environment Day in the era of 'corporate greenwashing'
Next Story