ഇന്ത്യയിലെ നദികളിൽ 6,000ത്തിലേറെ ഡോൾഫിനുകൾ; മിക്കതും അതിജീവന ഭീഷണിയിൽ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ നദികളിൽ ഏകദേശം 6,327 നദി ഡോൾഫിനുകൾ ഉണ്ടെന്ന് ഒരു പുതിയ സർവേ കണ്ടെത്തി. 6,324 ഗംഗാതീര ഡോൾഫിനുകളും വെറും മൂന്ന് സിന്ധു ഡോൾഫിനുകളും. ദക്ഷിണേഷ്യൻ രാജ്യങ്ങളിലൂടെ ഒഴുകുന്ന സിന്ധു ഡോൾഫിനുകളിൽ ഭൂരിഭാഗവും പാകിസ്താനിലാണ് കാണപ്പെടുന്നത്.
ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) ഈ രണ്ട് ഡോൾഫിൻ ഇനങ്ങളെയും ‘വംശനാശഭീഷണി നേരിടുന്നവ’ എന്ന് തരംതിരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നദി ഡോൾഫിനുകളുടെ ആദ്യത്തെ സമ്പൂറണമായ എണ്ണം തിട്ടപ്പെടുത്തുന്നതിനായി 2021നും 2023 നും ഇടയിൽ ‘വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ’യിലെ ഗവേഷകർ 10 സംസ്ഥാനങ്ങളിലെ 58 നദികളിൽ സർവേകൾ നടത്തി.
ഏറ്റവും നീളമേറിയ നദിയായ ഗംഗ ആയിരക്കണക്കിന് ഡോൾഫിനുകളുടെ ആവാസ കേന്ദ്രമാണ്. എന്നാൽ, കടുത്ത ഭീഷണിയിലാണ് അവയുടെ നിലനിൽപ്പ്. സമുദ്രങ്ങളിൽ കാണപ്പെടുന്നതുപോലെയല്ല നദികളിലെ ഡോൾഫിനുകൾ. അവ മനോഹരമായ കമാനങ്ങൾ തീർത്ത് വെള്ളത്തിൽ നിന്ന് ഉയർന്ന് ചാടുകയില്ല. ദീർഘനേരം ഉപരിതലത്തിലേക്ക് ഇറങ്ങുകയോ നിവർന്നു നീന്തുകയോ ചെയ്യുകയില്ല. പകരം, വശങ്ങളിലേക്ക് നീന്തുന്നു. വെള്ളത്തിനടിയിൽ കൂടുതൽ സമയം ചെലവഴിക്കുന്നു. നീളമുള്ള മൂക്കുകൾ ഉണ്ട്. ഇന്ത്യയുടെ ദേശീയ ജലജീവിയായ ഗംഗാ ഡോൾഫിൻ രാജ്യത്തിന്റെ വടക്കൻ ഭാഗത്തുള്ള ഗംഗാ-ബ്രഹ്മപുത്ര നദീതടത്തിൽ കാണപ്പെടുന്നു.
നദി ഡോൾഫിനുകളുടെ ഉത്ഭവകഥ ഏറെ ആകർഷകമാണ്. പലപ്പോഴും ‘ജീവനുള്ള ഫോസിലുകൾ’ എന്ന് വിളിക്കപ്പെടുന്ന ഇവ ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സമുദ്ര പൂർവികരിൽ നിന്നാണ് പരിണമിച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ദക്ഷിണേഷ്യയിലെ താഴ്ന്ന പ്രദേശങ്ങളിൽ കടൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ഈ ഡോൾഫിനുകൾ ഉൾനാടുകളിലേക്ക് നീങ്ങി. വെള്ളം കുറഞ്ഞപ്പോൾ അവ അവിടെ തന്നെ തുടർന്നു. കാലക്രമേണ, അവ ചെളി നിറഞ്ഞതും ആഴം കുറഞ്ഞതുമായ നദികളുമായി പൊരുത്തപ്പെട്ടു. സമുദ്രത്തിൽ വസിക്കുന്ന അവയുടെ ബന്ധുക്കളിൽ നിന്ന് അവയെ വേറിട്ടു നിർത്തുന്ന സ്വഭാവവിശേഷങ്ങൾ വികസിപ്പിച്ചെടുത്തു.
നദീ ഡോൾഫിനുകളുടെ എണ്ണം ട്രാക്ക് ചെയ്യുന്നതിന് പുതിയ സർവേ നിർണായകമാണെന്ന് വിദഗ്ദ്ധർ പറയുന്നു. 1980 മുതൽ, കുറഞ്ഞത് 500 ഡോൾഫിനുകളെങ്കിലും ഇല്ലാതായിട്ടുണ്ട്. അവയിൽ പലതും ആകസ്മികമായി മത്സ്യബന്ധന വലകളിൽ കുടുങ്ങിപ്പോകുകയോ മനഃപൂർവ്വം കൊല്ലപ്പെടുകയോ ചെയ്തു.
2000കളുടെ ആരംഭം വരെ നദീ ഡോൾഫിനുകളെക്കുറിച്ചുള്ള അവബോധം വളരെ കുറവായിരുന്നുവെന്ന് സംരക്ഷകനായ രവീന്ദ്ര കുമാർ സിൻഹ പറയുന്നു. സംരക്ഷണം വർധിപ്പിക്കുന്നതിനായി 2009ൽ ഗംഗാ നദിയിലെ ഡോൾഫിനെ ഇന്ത്യയുടെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചു. 2024ൽ ഒരു സമർപ്പിത ഗവേഷണ കേന്ദ്രം തുടങ്ങിയ നടപടികൾ അതിന്റെ എണ്ണം പുനരുജ്ജീവിപ്പിക്കാൻ സഹായിച്ചു. എങ്കിലും ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് സംരക്ഷകർ പറയുന്നു.
മാംസത്തിനും തോലിനും വേണ്ടി ഡോൾഫിനുകളെ വേട്ടയാടുന്നത് തുടരുന്നു. അതിൽ നിന്ന് എണ്ണ വേർതിരിച്ചെടുത്ത് മത്സ്യബന്ധന ചൂണ്ടയായി ഉപയോഗിക്കുന്നു. മറ്റ് ചിലപ്പോൾ അവ ബോട്ടുകളിൽ കൂട്ടിയിടിക്കുകയോ മത്സ്യബന്ധന വലകളിൽ കുടുങ്ങി ജീവൻ ശവടിയുകയോ ചെയ്യുന്നു. നിയമപരമായ പ്രശ്‌നങ്ങൾ ഭയന്ന് പല മത്സ്യത്തൊഴിലാളികളും ഡോൾഫിനുകളുടെ ആകസ്മിക മരണങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വൈൽഡ്‌ലൈഫ് കൺസർവേഷൻ ട്രസ്റ്റിലെ നചികേത് കെൽക്കർ പറഞ്ഞു.
ഇന്ത്യൻ വന്യജീവി നിയമങ്ങൾ പ്രകാരം ആകസ്മികമായോ ലക്ഷ്യം വച്ചോ ഉള്ള ഡോൾഫിനുകളെ കൊല്ലുന്നത് ‘വേട്ട’ ആയി കണക്കാക്കുകയും കർശനമായ ശിക്ഷകൾ നൽകുകയും ചെയ്യുന്നു. തൽഫലമായി, പിഴ ഒഴിവാക്കാൻ പല ദരിദ്ര മത്സ്യത്തൊഴിലാളികളും വലിയിൽ കുടുങ്ങുന്നവയുടെ ശവശരീരങ്ങൾ നിശബ്ദമായി ഉപേക്ഷിക്കുന്നത് പതിവാണ്.