ഉയർന്ന ചൂട് പ്രായമേറ്റുമോ?
text_fieldsവാഷിങ്ടൺ: ഉയർന്ന ചൂടും ആളുകളുടെ പ്രായം കൂടുന്നതും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്നാണ് യു.എസ്‌സി ലിയോനാർഡ് ഡേവിസ് സ്‌കൂൾ ഓഫ് ജെറന്റോളജിയിലെ ഗവേഷകർ നടത്തിയ ഒരു പുതിയ പഠനത്തിൽ പറയുന്നത്. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, ചൂടുള്ള കാലാവസ്ഥയിൽ മനുഷ്യരുടെ ജീവശാസ്ത്രപരമായ പ്രായത്തിന്റെ മാറ്റത്തെക്കുറിച്ച് പരാമർശിക്കുന്നു.
ഇത് ഒരാളുടെ ജനനത്തീയതിയെ അടിസ്ഥാനമാക്കിയുള്ള കാലക്രമത്തിൽനിന്ന് വ്യത്യസ്തമായി ഉയർന്ന ചൂട് തൻമാത്ര, സെല്ലുലാർ സിസ്റ്റം തലങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ അളവുകോലാക്കിയാണ് പഠനം. യു.എസിൽ 56 വയസോ അതിൽ കൂടുതലോ പ്രായമുള്ള 3,600 പേരിലാണ് ഗവേഷണം നടത്തിയത്.
സാമൂഹികവും സാമ്പത്തികവും മറ്റ് ജനസംഖ്യാപരമായ വ്യത്യാസങ്ങളും ശാരീരിക പ്രവർത്തനങ്ങൾ, മദ്യപാനം, പുകവലി തുടങ്ങിയ ജീവിതശൈലി ഘടകങ്ങളും നിയന്ത്രിച്ചതിനു ശേഷവും കൂടുതൽ തീവ്രമായ ചൂടുള്ള ദിവസങ്ങളും ജൈവിക പ്രായത്തിന്റെ വർധനവും തമ്മിലുള്ള പരസ്പരബന്ധം ഇവർ പരിശോധിച്ചു.
പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങളുടെ സാധ്യതയെ അടിസ്ഥാനമാക്കി ഹീറ്റ് ഇൻഡക്സ് മൂല്യങ്ങളെ മൂന്ന് തലങ്ങളായി തരംതിരിക്കുന്ന യു.എസ് നാഷനൽ വെതർ സർവിസ് ഹീറ്റ് ഇൻഡക്സ് ചാർട്ടിൽ നിന്നുള്ള ഹീറ്റ് ഇൻഡക്സ് മൂല്യങ്ങൾ ഗവേഷകർ ഉപയോഗിച്ചു.
‘ജാഗ്രത’ ലെവലിൽ 26.6 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഹീറ്റ് ഇൻഡക്‌സ് മൂല്യങ്ങളും, ‘അതി ജാഗ്രത’ ലെവലിൽ 32 ഡിഗ്രി സെൽഷ്യസിനും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള മൂല്യങ്ങളും ‘അപകടം’ ലെവലിൽ 39 ഡിഗ്രി സെൽഷ്യസിനും 51 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള മൂല്യങ്ങളും ഉൾപ്പെടുന്നു.
‘ചൂടുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ, പ്രതിവർഷം 10ൽ താഴെ ചൂട് ദിവസങ്ങളുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ അപേക്ഷിച്ച് ജൈവിക വാർധക്യം കൂടുതലായിരുന്നുവെന്ന് യു.എസ്.സി ലിയോനാർഡ് ഡേവിസ് സ്കൂളിലെ പഠന സംഘത്തിലെ മുതിർന്ന എഴുത്തുകാരിയും ജെറന്റോളജി ആൻഡ് സോഷ്യോളജി പ്രഫസറുമായ ജെന്നിഫർ എയിൽഷയർ പറഞ്ഞു. പ്രായമായവരിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുമ്പോൾ ചൂടും ഈർപ്പവും കണക്കിലെടുക്കേണ്ടതിന്റെ പ്രാധാന്യം ഈ പഠനം എടുത്തുകാണിക്കുന്നു. ‘ഇത് ശരിക്കും ചൂടിന്റെയും ഈർപ്പത്തിന്റെയും സംയോജനത്തെക്കുറിച്ചാണ്. പ്രത്യേകിച്ച് പ്രായമായവർക്ക്, വിയർപ്പിന്റെ ബാഷ്പീകരണത്തിൽ നിന്ന് വരുന്ന ചർമത്തെ തണുപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടാൻ തുടങ്ങുന്നു’-എയിൽഷയർ പറഞ്ഞു.
താപവുമായി ബന്ധപ്പെട്ട ജീവശാസ്ത്രപരമായ വാർധക്യത്തിലേക്ക് കൂടുതൽ നയിക്കുന്ന മറ്റ് ഘടകങ്ങൾ ഏതൊക്കെയാണെന്നും അത് ക്ലിനിക്കൽ ഫലങ്ങളുമായി എങ്ങനെ ബന്ധിപ്പിക്കാമെന്നും നിർണയിക്കാനും ഗവേഷകർ ലക്ഷ്യമിടുന്നു.