മോദി സർക്കാറിന്റെ ‘ഒരു രാഷ്ട്രം, ഒരു എ.സി താപനില’ എന്ന നിർദേശത്തിനെതിരെ പ്രതിഷേധം ഉയരുന്നു
text_fieldsന്യൂഡൽഹി: 20 ഡിഗ്രി സെൽഷ്യസിൽ താഴോട്ടുപോകാതെ എ.സി താപനില നിയന്ത്രിക്കാനുള്ള കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നിർദേശത്തിനെതിരെ പൗരൻമാരിൽനിന്നും വലിയ പ്രതിഷേധം. ഉപഭോക്താവിന്റെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിനെതിരെ സർക്കാർ അമിതമായി ഇടപെടുന്നുവെന്നും ഊർജ സംരക്ഷണത്തിന്റെ ‘വലിയ നേട്ട’മായി ഇതിനെ ഉയർത്തിക്കാട്ടുന്നുവെന്നും ആക്ഷേപമുയർന്നു. ഡൽഹി കടുത്ത ചൂടിൽ വലയം ചെയ്തപ്പോഴാണ് ഇത് പ്രഖ്യാപിച്ചത് എന്നതും വിമർശനത്തിനിടയാക്കി.
‘ഒരു രാഷ്ട്രം, ഒരു താപനില’ തുടങ്ങിയ ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ പ്രചാരത്തിലുണ്ട്. ഈ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിച്ചതിന് പൗരന്മാർ സർക്കാറിനെതിരെ പരിഹാസങ്ങൾ ഉന്നയിച്ചു. മോദി ‘നമ്മുടെ ചിൽ വൈബുകൾ’ക്കെതിരെ യുദ്ധം ചെയ്യുകയാണെന്ന് ഒരു ഉപയോക്താവ് വിമർശിച്ചു.
‘എല്ലാവർക്കും തണുപ്പിന്റെ ആവശ്യങ്ങളിൽ വ്യത്യാസമുണ്ടായിരിക്കും. അപ്പോൾ എല്ലാവർക്കും ഒരുപോലെയുള്ള നിയമം എങ്ങനെ നടപ്പിലാക്കാൻ കഴിയും? ഉയർന്ന നിലകളിലുള്ളവർക്ക് പലപ്പോഴും കുറഞ്ഞ താപനില ആവശ്യമാണ്’- ഒരു ‘എക്സ്’ ഉപയോക്താവ് പരാതിപ്പെട്ടു.
എന്നാൽ, ഇന്ത്യൻ വിപണിയിലെ പുതിയ എയർ കണ്ടീഷണറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥ ഉടൻ നടപ്പിലാക്കുമെന്ന് ഖട്ടർ പറഞ്ഞു. രാജ്യത്തെ 300കോടി ഡോളർ മൂല്യമുള്ള എ.സി വിപണിയിൽ ഊർജ കാര്യക്ഷമത കൊണ്ടുവരാനുള്ള ശ്രമമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഈ പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് എല്ലാ എ.സികൾക്കും താപനില 20 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കണം -ഖട്ടർ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. നമ്മളിൽ ആരും 20 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനിലയിൽ എ.സി ഉപയോഗിക്കുന്നുണ്ടെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ അതിന്റേതായ രീതിയിൽ എ.സി യൂനിറ്റുകൾക്ക് ‘താപനില സ്റ്റാൻഡേർഡൈസേഷൻ’ മാനദണ്ഡങ്ങൾ ബാധകമാകും. മുൻ സർക്കാർ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് നിയന്ത്രണം നടപ്പിലാക്കാനും നിർമാതാക്കളെ അറിയിക്കാനും ഏകദേശം മൂന്ന് മുതൽ നാലു മാസം വരെ എടുക്കും.
ഉപഭോക്താക്കൾ എന്ന നിലയിൽ തങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ സർക്കാർ അതിക്രമം കാണിക്കുന്നതായി പല പൗരന്മാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന താപനിലയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇതു സംബന്ധമായ ഏക നയം കൊണ്ടുവരുന്നതിനുപകരം ഉപഭോക്താക്കൾക്ക് എ.സികൾ കൂടുതൽ പ്രാപ്യമാക്കാൻ സർക്കാർ പ്രവർത്തിക്കുകയാണ്വേണ്ടതെന്നും ചിലർ വാദിച്ചു.
‘അടുത്തത് എന്താണ് 20 കിലോമീറ്ററിൽ താഴെയും 60 കിലോമീറ്ററിൽ കൂടുതലും ഓടിക്കാൻ കഴിയാത്ത കാറുകൾ’-സുപ്രീംകോടതി അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ‘എക്‌സിൽ’ പരിഹസിച്ചു. എന്നിരുന്നാലും, നിയന്ത്രണത്തിലെ ഈ മാറ്റം ദീർഘകാല ഊർജ്ജ കാര്യക്ഷമതക്ക് നല്ലതായിരിക്കുമെന്നും ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകൾ കുറക്കുമെന്നും വ്യവസായ ഉദ്യോഗസ്ഥരും ഊർജ്ജ വിദഗ്ധരും പറയുന്നു.
ന്യൂഡൽഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റർ ഫോർ എനർജി എൻവയോൺമെന്റ് ആൻഡ് വാട്ടറിലെ പ്രോഗ്രാം ഡയറക്ടർ ഷാലു അഗർവാൾ ഈ നിർദേശത്തെ ഒരു മികച്ച അവസരമായി കാണുന്നു. 18 ഡിഗ്രി സെൽഷ്യസിൽ നിന്ന് 20ഡിഗ്രി സെൽഷ്യസി ലേക്കുള്ള ഒരു ചെറിയ മാറ്റം പോലും എ.സി ഊർജ ഉപയോഗം 12 ശതമാനം കുറക്കാൻ സഹായിക്കുമെന്ന് അഗർവാൾ പറഞ്ഞു. പുതുതായി എ.സി വാങ്ങുന്നവരിൽ 30 ശതമാനം പേർ (5 ദശലക്ഷം) ഈ മാറ്റം സ്വീകരിച്ചാൽ പ്രതിവർഷം 1.4 ബില്യൺ യൂണിറ്റ് വൈദ്യുതി ലാഭിക്കാൻ കഴിയും. ഒരു മാസത്തേക്ക് 10–14 ദശലക്ഷം വീടുകൾക്ക് വൈദ്യുതി നൽകാൻ ഇത് മതിയാകുമെന്നും 2020 ലെ പഠനത്തെ ഉദ്ധരിച്ച് ഷാലു അഗർവാൾ കൂട്ടിച്ചേർത്തു.