കാലം കാത്തുവച്ച കുന്നുകള്‍ ഓർമകളായി
text_fieldsകൂറ്റനാട്: ഒരുകാലത്ത് പ്രകൃതിയും മനുഷ്യനും ഒന്നാണെന്നും പ്രകൃതിയോടിണങ്ങിയാണ് മനുഷ്യനടക്കം സര്‍വജീവജാലങ്ങളും നിലകൊള്ളുന്നതെന്നും പൂർവികര്‍ നമുക്ക് പകര്ന്നുനല്കിയതിന്റെ മകുടോദാഹരണമായിരുന്നു കുന്നുകള്‍. ഓരോ കുന്നുകളും നിർമാണപ്രവൃത്തികളുടെ പേരില്‍ ഇടിച്ച് നിരത്തുന്നതാണ് വർത്തമാന യാഥാർഥ്യം. അനധികൃത മണ്ണുകടത്തുകാരുടെ സ്വാധീനത്തിന് മുന്നിൽ പ്രതിഷേധങ്ങളുടെ വായ് മൂടിക്കെട്ടുകയാണ്.
പ്രകൃതിവിരുദ്ധ പ്രവൃത്തികളാല്‍ വരുന്ന ദുരന്തങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കേണ്ട അവസ്ഥയിലാണ് നാട്. ചെറുതും വലുതുമായി തൃത്താല മേഖലയില്‍ മാത്രം 52ഓളം കുന്നുകള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് ഒട്ടും അവശേഷിക്കുന്നില്ല. എല്ലാം കല്ലും മണ്ണുമായി ഇതര ജില്ലകളിലേക്കും മറ്റും കടത്തിക്കഴിഞ്ഞു.
ഒട്ടേറെ ഔഷധസസ്യങ്ങള്‍ നിറഞ്ഞുനിന്നിരുന്ന കുന്നുകളാണ് നഷ്ടപെട്ടവയില് പലതും. കാലവര്‍ഷം കനത്തതോടെ നിലമാക്കിയ കുന്നുകളുടെ സ്ഥാനത്ത് മഴവെള്ളം കെട്ടിക്കിടന്ന് അതും മറ്റൊരു ഭീഷണിയായി തീര്‍ന്നു. കഴിഞ്ഞദിവസം ചാലിശ്ശേരി, കപ്പൂര്‍ പഞ്ചായത്തുപരിധികളില് ഇത്തരത്തില്‍ വലിയൊരു ദുരിതത്തിലാണ് പ്രദേശവാസികള്‍ അകപ്പെട്ടത്.