കനത്ത മഴയ്ക്ക് കാരണം മേഘരേഖയും കൂമ്പാര മേഘങ്ങളും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതക്കാൻ കാലവർഷത്തിന് ‘ഇന്ധന’മായത് മേഘരേഖയും കൂമ്പാരമേഘങ്ങളുടെ സാന്നിധ്യവുമെന്ന് കാലാവസ്ഥ നിരീക്ഷകർ. കാലവർഷത്തിനൊപ്പമെത്തിയ ശക്തമായ കാറ്റിൽ സംസ്ഥാനത്തെമ്പാടും ആയിരക്കണക്കിന് മരങ്ങൾ കടപുഴകി നിരവധി വീടുകളും നൂറുകണക്കിന് വാഹനങ്ങളും തകർന്നപ്പോൾ 120.80 കോടിയുടെ നഷ്ടമാണ് വൈദ്യുതിമേഖലയിൽ മാത്രമുണ്ടായത്.
അഞ്ചുദിവസത്തിനിടെയുണ്ടായ മഴയിൽ 300 കോടിയോളം രൂപയുടെ കൃഷിനാശവും ഉണ്ടായി. മഴക്കൊപ്പം ചെറിയ സമയത്തേക്ക് ആഞ്ഞടിച്ച ശക്തമായ കാറ്റാണ് വ്യാപകമായ നാശനഷ്ടങ്ങൾക്കിടയാക്കിയതെന്നും കാറ്റിന് കാരണം സ്കോൾ വിൻഡ് അഥവാ മേഘരേഖയാണെന്ന് കാലാവസ്ഥാ വിദഗ്ധനും കൊച്ചിയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചിന്റെ ഡയറക്ടറുമായ ഡോ. എസ്. അഭിലാഷ് അറിയിച്ചു.
ഒരേ രേഖയിൽ കുറേയേറെ മേഘക്കൂട്ടങ്ങൾ (മേഘരേഖ) വരുന്ന സമയത്ത് കാറ്റിന്റെ വേഗം പെട്ടെന്ന് വർധിക്കും. കൂമ്പാര മേഘങ്ങളിൽനിന്ന് താഴേക്കുവരുന്ന കാറ്റിന്റെ വേഗംകൂടി ആകുന്നതോടെ മേഘരേഖ കാരണം തീവ്രത വർധിക്കും.സാധാരണ മൺസൂൺ കാറ്റ് 50-60 കിലോമീറ്റർ വേഗത്തിലാണ് വീശാറ്. ഇതിന്റെകൂടെ കൂമ്പാര മേഘങ്ങളിൽനിന്ന് താഴേക്ക് വീശുന്ന കാറ്റ് കൂടി ആകുന്നതോടെ കേരളതീരത്ത് വീശിയടിച്ച കാറ്റിന് 70-80 കിലോമീറ്റർവരെ വേഗം കൈവന്നതാണ് ദുരിതത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
ആഗോള താപനത്തിന്റെ ഭാഗമായി സമുദ്രവും അന്തരീക്ഷവും ഒരുപോലെ ചുടൂപിടിച്ചതാണ് വലിയതോതിൽ കൂമ്പാര മേഘങ്ങൾ കേരളതീരത്ത് രൂപപ്പെടാൻ കാരണം. നേരത്തെ കേരളതീരത്ത് 6-7 കിലോമീറ്റർ വരെ ഉയരമുള്ള മേഘങ്ങളാണ് രൂപപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ 12-15 കിലോമീറ്റർ ഉയരമുള്ള മേഘങ്ങൾ ഉണ്ടാകുന്നതായാണ് പഠനങ്ങൾ. കിഴക്കൻ അറബിക്കടലിൽ കേരളത്തോട് ചേർന്നുകിടക്കുന്ന മേഖലയിൽ മേഘങ്ങളുടെ കട്ടികൂടിയതും ഘടനമാറിയതും മഴയുടെ തീവ്രത വർധിപ്പിച്ചിട്ടുണ്ട്.
തെക്ക് പടിഞ്ഞാറൻ മൺസൂണിൽ വലിയ മേഘങ്ങൾ രൂപപ്പെടാറില്ലെങ്കിലും ഇത്തവണ ക്യുമിലോ നിംബസ് മേഘങ്ങൾ രൂപപ്പെട്ടു. ഉയരത്തിലുള്ള ഈ വലിയ മേഘങ്ങളിൽ നിന്നാണ് ശക്തമായ മഴയും ചെറിയ സമയത്തേക്ക് അതിശക്തിയായി ആഞ്ഞടിക്കുന്ന കാറ്റും ഉണ്ടാകുന്നത്. സംസ്ഥാനം മുഴുവനും സമാന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും വരുംദിവസങ്ങളിൽ ഈ അവസ്ഥക്ക് മാറ്റമുണ്ടാകുമെന്നാണ് പ്രവചനം.
സംസ്ഥാനത്ത് 66 ദുരിതാശ്വാസ ക്യാമ്പുകൾ
തൃശൂർ: സംസ്ഥാനത്ത് നിലവിൽ 66 ദുരിതാശ്വാസ ക്യാമ്പുകളിലായി 1894 പേർ താമസിക്കുന്നതായി മന്ത്രി കെ. രാജൻ പറഞ്ഞു. മേയ് 29ന് മാത്രം 19 ക്യാമ്പുകൾ തുടങ്ങി, 612 പേരെ മാറ്റിത്താമസിപ്പിച്ചു. ആവശ്യമായ ഇടങ്ങളിൽ ക്യാമ്പുകൾ തുറക്കാനുള്ള നിർദേശം ജില്ല കലക്ടർമാർക്ക് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച മാത്രം ഏഴു വീടുകൾ വീടുകൾ പൂർണമായും 181 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.