Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightആശങ്കയുണർത്തുന്ന...

ആശങ്കയുണർത്തുന്ന സൂര്യകളങ്കം; ഉറ്റുനോക്കി ശാസ്ത്രജ്ഞർ

text_fields
bookmark_border
representative image
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

കോഴിക്കോട്: ആശങ്കയുണർത്തി പത്തുവർഷത്തിനിടയിലെ ഏറ്റവും വലുപ്പം കൂടിയ സൂര്യ കളങ്കം (Sun spot) സൂര്യനിൽ പ്രത്യക്ഷപ്പെട്ടു. ഇക്കഴിഞ്ഞ നവംബർ അവസാന വാരത്തിലാണ് വാനഗവേഷകരുടെ ശ്രദ്ധയിൽ പെട്ടത്. വെറുമൊരു ആകാശക്കാഴ്ച എന്നതിലുപരി ആധുനിക ജീവിതത്തിന്റെ വിവിധ മേഖലകളെ സ്വാധീനിക്കുമെന്നതിനാൽ ശാസ്ത്രലോകം ഭീമൻ സൂര്യ കളങ്കത്തെ സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണ്.

ചൊവ്വയിൽ പഠനം നടത്തുന്ന അമേരിക്കൻ ബഹിരാകാശവാഹനമായ പെഴ്സിവറൻസ് (Perseverance) റോവറാണ് സൂര്യന്റെ മറുഭാഗത്തായിരുന്ന കളങ്കത്തിന്റെ ചിത്രം ആദ്യം പകർത്തിയത്. എ.ആർ 4294-96 എന്ന പേരിലറിയപ്പെടുന്ന ഈ കളങ്കസമുച്ചയത്തിന് ഭൂമിയുടെ 10 മടങ്ങിലധികം വലുപ്പമുണ്ട്. സജീവമാകുന്ന അഗ്നിപർവതങ്ങളും, കാലാവസ്ഥ വ്യതിയാനങ്ങളും സൂര്യകളങ്കങ്ങളുടെ പശ്ചാത്തലത്തിൽ പഠനവിധേയമാക്കുകയാണ് ശാസ്ത്രജ്ഞർ. ഇടക്കിടെ പ്രത്യക്ഷപ്പെടുന്നതും പരിസരത്തേക്കാൾ അൽപം താപനില കുറഞ്ഞതുമായ ഇരുണ്ട ഭാഗങ്ങളാണ് സൂര്യകളങ്കങ്ങൾ. ഇവ സൗരോപരിതലത്തിലെ പ്ലാസ്മയിലെ കാന്തികച്ചുഴികളാണെന്നു പറയപ്പെടുന്നു. ഇതിൽനിന്ന് പുറത്തേക്ക് അതിശക്തമായ സൗരജ്വാലകൾ നാക്കുനീട്ടുന്നു.

അറോറകൾ അഥവാ ധ്രുവദീപ്തികൾ ഉണ്ടാവാൻ ഇവ കാരണമാകുന്നുണ്ട്. കൂടാതെ, വൈദ്യുത വിതരണശൃംഖല തകിടം മറിക്കാനും, ഉപഗ്രഹവാർത്താവിനിമയ സംവിധാനത്തെ താളം തെറ്റിക്കാനും ഈ സമയത്തെ കണികാപ്രവാഹത്തിനു കഴിയും. ഇതോടനുബന്ധിച്ച് ഉണ്ടാകുന്ന ചാർജ് കണങ്ങൾ ഭൗമ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ സാരമായ പങ്കുവഹിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നതെന്ന് വാനനിരീക്ഷകനും കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.

ഇനിയുള്ള ഏതാനും ദിവസങ്ങൾ കൂടി ഇത് സൂര്യനിൽ ഭൂമിക്കഭിമുഖമായ ഭാഗത്ത് തന്നെ കാണപ്പെടും. ഈ കളങ്കങ്ങൾക്ക് വെറും കണ്ണുകൊണ്ടുതന്നെ കാണത്തക്ക വലുപ്പമുണ്ടെങ്കിലും അംഗീകൃത സോളാർ ഫിൽട്ടറുകൾ ഇല്ലാതെ സൂര്യനെ നോക്കുന്നത് അപകടമാണ്. ടെലിസ്കോപ്, ബൈനോക്കുലർ മുതലായ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരും, ഫോട്ടോ എടുക്കുന്നവരും സോളാർ ഫിൽട്ടർ ഉപയോഗിക്കണം. സാധാരണനിലയിൽ മിക്ക കളങ്കങ്ങളും ഏതാനും മണിക്കൂറുകളോ, ദിവസങ്ങളോ മാത്രമേ നിലനിന്നു കാണാറുള്ളൂ. ഇത്തവണ രൂപപ്പെട്ട സൂര്യകളങ്കത്തെ ഏറെ ഗൗരവത്തിലാണ് കാണുന്നത്.

Show Full Article
TAGS:Scientists Sunspots Environment News 
Next Story