Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_right‘വെള്ളപ്പൊക്കം...

‘വെള്ളപ്പൊക്കം കൊണ്ടല്ല. പട്ടിണി മൂലമാണ് ഇപ്പോൾ ആളുകൾ മരിക്കുന്നത്’; തെക്കുകിഴക്കനേഷ്യയിൽ മരണസംഖ്യ 1,750 കവിഞ്ഞു

text_fields
bookmark_border
‘വെള്ളപ്പൊക്കം കൊണ്ടല്ല. പട്ടിണി മൂലമാണ് ഇപ്പോൾ ആളുകൾ മരിക്കുന്നത്’; തെക്കുകിഴക്കനേഷ്യയിൽ   മരണസംഖ്യ 1,750 കവിഞ്ഞു
cancel

കൊളംബോ: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ പ്രകൃതി ദുരന്തത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന തെക്കു കിഴക്കനേഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളിൽ മരണസംഖ്യ 1,750ൽ കൂടുതലായി ഉയർന്നു. ഏഷ്യയുടെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കാൻ രക്ഷാസംഘങ്ങളും സന്നദ്ധപ്രവർത്തകരും പാടുപെടുകയാണ്. ഇന്തോനേഷ്യയിൽ, കുറഞ്ഞത് 867 പേർ മരിച്ചതായും 521 പേരെ ഇപ്പോഴും കാണാതായതായും ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 800,000ൽ അധികം ആളുകൾ കുടിയിറക്കപ്പെട്ടിട്ടുണ്ട്.

ശ്രീലങ്കയിൽ 607 മരണങ്ങൾ സർക്കാർ സ്ഥിരീകരിച്ചു. 214 പേരെ കാണാതായി. പ്രസിഡന്റ് അനുര കുമാര ദിസനായകെ രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രകൃതി ദുരന്തം എന്ന് ഇതിനെ വിശേഷിപ്പിച്ചു. വെള്ളപ്പൊക്കത്തിൽ തായ്‌ലൻഡിലും കുറഞ്ഞത് 276 പേർ മരിച്ചു. മലേഷ്യയിൽ രണ്ട് പേർ മരിച്ചു. വിയറ്റ്നാമിൽ കനത്ത മഴയെ തുടർന്ന് ഒരു ഡസനിലധികം മണ്ണിടിച്ചിലുകൾ ഉണ്ടായതിനെ തുടർന്ന് രണ്ട് പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്തോനേഷ്യയിലെ സുമാത്രയിൽ വെള്ളപ്പൊക്കത്തിൽ നിന്നും മണ്ണിടിച്ചിലിൽ നിന്നും രക്ഷപ്പെട്ട നിരവധി പേർ ഇപ്പോഴും കരകയറാൻ പാടുപെടുകയാണ്. ഇന്തോനേഷ്യയുടെ കാലാവസ്ഥാ ഏജൻസി ആചെയിൽ ശനിയാഴ്ച വരെ വളരെ ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.

അരക്കെട്ട് വരെ ചെളിയിൽ മുങ്ങിയ അവസ്ഥയിൽ മൃതദേഹങ്ങൾക്കായി രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ടെന്ന് ആചെ ഗവർണർ മുസാകിർ മനാഫ് പറഞ്ഞു. ഒപ്പം വിദൂരമായ ഗ്രാമങ്ങളിൽ ഏറ്റവും വലിയ ഭീഷണികളിലൊന്നായി പട്ടിണിയും മാറിയെന്ന് അദ്ദേഹം പറഞ്ഞു. പലർക്കും അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമല്ല. ആചെയിലെ വിദൂര പ്രദേശങ്ങളിലെ പല പ്രദേശങ്ങളും എത്തിപ്പെടാൻ കഴിയാതെ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ വെള്ളപ്പൊക്കം കൊണ്ടല്ല. പട്ടിണി മൂലമാണ് ആളുകൾ മരിക്കുന്നത്. മഴക്കാടുകളാൽ മൂടപ്പെട്ട ആചെ തമിയാങ് പ്രദേശം മുകളിൽ നിന്ന് താഴേക്ക് റോഡുകൾ അടക്കം കടലിലേക്ക് പൂർണ്ണമായും ഒലിച്ചുപോയി. നിരവധി ഗ്രാമങ്ങളും ഉപജില്ലകളും ഇപ്പോൾ പേരുകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യയുടെ ഏകദേശം 10 ശതമാനം വരുന്ന രണ്ട് ദശലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ച ശ്രീലങ്കയിൽ തുടർച്ചയായ കനത്ത മഴ തുടരുമെന്നും പുതിയ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നശിച്ച 5,000 ത്തോളം വീടുകൾ ഉൾപ്പെടെ 71,000ത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ശ്രീലങ്കയുടെ ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.

Show Full Article
TAGS:Southeast Asia nations death toll floods and landslides 
News Summary - ‘People are dying now not because of floods. They are dying because of hunger’; Death toll in Southeast Asia exceeds 1,750
Next Story