ജീവിക്കേണ്ട വെള്ളം പോലും അവക്ക് നഷ്ടപ്പെട്ടിരിക്കുന്നു; തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ദേശാടന പഥങ്ങളിൽ റെഡ് സിഗ്നൽ കാണിച്ച് കാലാവസ്ഥാ വ്യതിയാനം
text_fieldsസഹസ്രാബ്ദങ്ങളായി ലോകത്തിലെ ഏറ്റവും വലിയ തിമിംഗലങ്ങളിൽ ചിലത് ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ചൂടുള്ള പ്രജനന കേന്ദ്രങ്ങൾക്കിടയിൽ നിന്ന് ധ്രുവ മേഖലകളിലെ പോഷകസമൃദ്ധമായ ഭക്ഷണ സ്ഥലങ്ങളിലേക്ക് ഭൂമിയിലെ ഏറ്റവും ദൈർഘ്യമേറിയ കുടിയേറ്റങ്ങൾ നടത്തിവരുന്നു. ഹംപ്ബാക്കുകൾ, ഫിൻ തിമിംഗലങ്ങൾ, നീലത്തിമിംഗലങ്ങൾ എന്നിവയുൾപ്പെടെ ഇതിലുണ്ട്. എന്നാൽ, ഈ സമുദ്ര സസ്തനികളുടെ സ്വഭാവിക യത്രാപഥങ്ങളിൽ കാലാവസ്ഥാ വ്യതിയാനം തടസ്സങ്ങൾ തീർത്തതായും കൂടുതൽ അപകടകരമായ ജലാശയങ്ങളിലേക്ക് അവ വഴിമാറാൻ നിർബന്ധിതരാകുന്നുവെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
തിമിംഗലങ്ങൾ എപ്പോൾ നീങ്ങണമെന്നും എവിടേക്ക് പോകണമെന്നും പറയുന്ന അവയുടെ ഓർമയും പാരിസ്ഥിതിക സൂചനകളും വഴി പ്രകൃതി തന്നെ ഇത്തരം യാത്രകളെ സൂക്ഷ്മമായി ക്രമീകരിച്ചിരുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനം ഈ ‘സിഗ്നലു’കളെ തടസ്സപ്പെടുത്തുന്നുവെന്നും സമുദ്ര സസ്തനികളെ വഴിതെറ്റിക്കുന്നുവെന്നും യൂട്ടാ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ക്വിന്നി കോളജ് ഓഫ് അഗ്രികൾച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സസിലെ പരിസ്ഥിതി ശാസ്ത്രജ്ഞയും അസോസിയേറ്റ് പ്രഫസറുമായ തൃഷ ആറ്റ്വുഡ് വ്യക്തമാക്കുന്നു.
ദേശാടന ജീവിവർഗങ്ങളുടെ സംരക്ഷണത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷൻ ഈ വർഷം ആദ്യം സംഘടിപ്പിച്ച ഒരു വർക്ക്‌ഷോപ്പിൽ, കാലാവസ്ഥാ വ്യതിയാനം ദേശാടന ജീവിവർഗങ്ങളിൽ ചെലുത്തുന്ന ആഗോള പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. 70ലധികം ശാസ്ത്രജ്ഞരോടൊപ്പം ആറ്റ്വുഡും ഉണ്ടായിരുന്നു. ഭക്ഷണം, ഇണകൾ, കുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള അനുകൂല സാഹചര്യങ്ങൾ എന്നിവ തേടി അതിർത്തികൾ കടക്കുന്ന 1000ത്തിലധികം ജീവിവർഗങ്ങളെ ഈ സംഘടന നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
ഇത്തരമൊരു ആവശ്യത്തിനായി കൺവെൻഷൻ ചേർന്നത് ഇതാദ്യമായിരുന്നു. ഈ മാസം റിപ്പോർട്ടായി പ്രസിദ്ധീകരിച്ച അവരുടെ കണ്ടെത്തലുകൾ ആശങ്കാജനകമായിരുന്നു. ഈ ജീവി വർഗങ്ങളിൽ 20 ശതമാനത്തിലധികം വംശനാശത്തിന്റെ വക്കിലാണ്. കാലാവസ്ഥാ വ്യതിയാനം ഒരു ദേശാടന ജീവിവർഗത്തെയും ബാധിക്കാതെ പോവുന്നില്ല എന്ന് ആറ്റ്വുഡ് പറയുന്നു.
തിമിംഗലങ്ങളും ഡോൾഫിനുകളും മുതൽ ആർട്ടിക് തീരദേശ പക്ഷികളും ആനകളും വരെ, വർധിച്ചുവരുന്ന താപനില, തീവ്രമായ കാലാവസ്ഥ, മാറുന്ന ആവാസവ്യവസ്ഥകൾ എന്നിവയാൽ ബാധിക്കപ്പെടുന്നു. അവ ദേശാടന പാതകളെ തടസ്സപ്പെടുത്തുകയും ഗ്രഹത്തിലുടനീളമുള്ള നിർണായക ആവാസ വ്യവസ്ഥകളെ പുനഃർനിർമിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരൾച്ചകൾക്കിടയിൽ ഭക്ഷണവും വെള്ളവും തേടി ഏഷ്യൻ ആനകൾ ഉയർന്ന പ്രദേശങ്ങളിലേക്കും മനുഷ്യവാസ കേന്ദ്രങ്ങളിലേക്കും നയിക്കപ്പെടുന്നു. ഇത് മനുഷ്യ-ആന സംഘർഷങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടുന്നു എന്ന് റിപ്പോർട്ട് കണ്ടെത്തി. കടൽപ്പക്ഷികൾ അവയുടെ കുഞ്ഞുങ്ങളുമായി അതിജീവിക്കാൻ ആശ്രയിക്കുന്ന ഇടങ്ങളുമായി പൊരുത്തപ്പെടാനാവാതെ ആർട്ടിക് പ്രജനന കേന്ദ്രങ്ങളിലേക്ക് എത്തുന്നു.
കടലാമകളും ഡുഗോങ്ങുകളും ഭക്ഷിക്കുന്ന കടൽപ്പുല്ലും പുൽമേടുകളും ചൂടുള്ള വെള്ളം, ചുഴലിക്കാറ്റുകൾ, സമുദ്രനിരപ്പ് ഉയരൽ എന്നിവ കാരണം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ലോകത്തിലെ കടൽപ്പുല്ലുകളുടെ 30 ശതമാനത്തോളം നഷ്ടപ്പെട്ടു. ഇത് അവയെ ആശ്രയിക്കുന്ന മൃഗങ്ങളെ മാത്രമല്ല, മനുഷ്യരെയും ഭീഷണിപ്പെടുത്തുന്നു. മത്സ്യബന്ധനത്തെ പിന്തുണക്കുന്നതിനും തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനും പുറമേ, ലോകത്തിലെ സമുദ്ര കാർബണിന്റെ 20 ശതമാനവും പുറത്തേക്കു വിടാതെ ഈ സുപ്രധാന ആവാസവ്യവസ്ഥകൾ സംഭരിച്ചിരുന്നു.
യു.എസിന്റെ പടിഞ്ഞാറൻ തീരത്ത്, ചൂടുള്ള കടൽവെള്ളം വെള്ള സ്രാവുകളെ അവയുടെ പരമ്പരാഗത ആവാസ വ്യവസ്ഥകളിൽ നിന്ന് പുറത്താക്കുന്നുവെന്ന് ആറ്റ്വുഡ് പറയുന്നു. കാലിഫോർണിയയിലെ മോണ്ടെറി ബേയിൽ കടൽ നീർനാക്കളുടെ മരണനിരക്ക് കുത്തനെ കൂടാൻ ഈ മാറ്റം കാരണമായി. അവിടെ അവക്ക് സ്രാവുകളുടെ കടിയേൽക്കുന്നതിന്റെ എണ്ണം ഏറിവരികയാണ്.
മെഡിറ്ററേനിയനിലെ ഉഷ്ണതരംഗങ്ങൾ, വംശനാശഭീഷണി നേരിടുന്ന ഫിൻ തിമിംഗലങ്ങളുടെ അനുയോജ്യമായ ആവാസവ്യവസ്ഥയെ 70 ശതമാനം വരെ കുറക്കുമെന്ന് പ്രവചിക്കപ്പെടുന്നു. വടക്കൻ അഡ്രിയാറ്റിക് കടൽ പോലുള്ള ചില സ്ഥലങ്ങളിൽ, ഉയർന്ന താപനില ‘കുപ്പിമൂക്കൻ’ ഡോൾഫിനുകൾക്ക് അസഹനീയമായി മാറിയേക്കാമെന്നും റിപ്പോർട്ട് പറയുന്നു,
ആമസോൺ നദി പോലുള്ള ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത് ഇതിനകം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും ഇത് ചൂണ്ടിക്കാണിക്കുന്നു. 2023ൽ ആമസോണിലെ പോഷകനദികൾക്കും തടാകങ്ങൾക്കും ഇടയിൽ ദേശാടനം നടത്തുന്ന 200ലധികം നദീ ഡോൾഫിനുകൾ, അവയുടെ ഇരകളിൽ ഭൂരിഭാഗവും റെക്കോർഡ് ഉയർന്ന താപനില കാരണം ചത്തു. ചില പ്രദേശങ്ങളിലെ ആഴം കുറഞ്ഞ ജല ആവാസ വ്യവസ്ഥകളിൽ ചൂട് 100 ഡിഗ്രി ഫാരൻഹീറ്റ് കവിഞ്ഞു.
നദീതടങ്ങൾ അസാധാരണമാംവിധം ശൂന്യവും വരണ്ടതുമായി മാറുവെന്നും മൃഗങ്ങൾ ഒറ്റപ്പെടുന്നുവെന്നും ഫെബ്രുവരിയിൽ നടന്ന വർക്ക്‌ഷോപ്പിൽ സെറ്റേഷ്യനുകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചില ചർച്ചകൾക്ക് നേതൃത്വം നൽകിയ, യു.എൻ കൺവെൻഷന്റെ സമുദ്ര മലിനീകരണത്തിനായുള്ള ശാസ്ത്ര കൗൺസിലർ മാർക്ക് സിമ്മണ്ട്സ് പറഞ്ഞു. അവർ ജീവിക്കേണ്ടിയിരുന്ന വെള്ളം പോലും അവർക്ക് നഷ്ടപ്പെട്ടുവെന്നും സിമ്മണ്ട്സ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് ദേശാടന ജീവിവർഗങ്ങൾ വളരെക്കാലമായി അതിജീവിക്കാൻ ആശ്രയിച്ചിരുന്ന സൂക്ഷ്മമായ സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതെന്ന് ഈ ഉദാഹരണങ്ങൾ ഒരുമിച്ച് വെളിപ്പെടുത്തുന്നു.


