ഉത്തരാഖണ്ഡിലെ കാടുകൾ കത്തിത്തീരുന്നു; ആരാണിതിന്റെ പിന്നിൽ?
text_fieldsഇന്ത്യയുടെ ഹിമാലയൻ സംസ്ഥാനങ്ങളിൽ പ്രമുഖ സ്ഥാനത്തുള്ള ഉത്തരാഖണ്ഡിന്റെയും രാജ്യത്തിന്റെ വടക്കൻ മേഖലയുടെയും ആവാസ വ്യവസ്ഥയെ അതീവ അപകടത്തിലാക്കി വനം കത്തിത്തീരുന്നു. 45 ഹെക്ടർ വനമാണ് താരതമ്യേന ചെറുതും ഹരിതാഭവുമായ സംസ്ഥാനത്തിന് പ്രതിമാസം നഷ്ടമാവുന്നത്. സംസ്ഥാന സർക്കാറിന്റെ സമീപകാല റിപ്പോർട്ട് പ്രകാരം മലയോര സംസ്ഥാനത്തിന് സമീപ വർഷങ്ങളിൽ 1,978 ഹെക്ടർ വനഭൂമി നഷ്ടമായി.
ഇന്ത്യയിലെ അതീവ ജൈവ വൈവിധ്യ മേഖലയിൽ ഒന്നാണ് ഈ സംസ്ഥാനം. 112 ഇനം വൃക്ഷ സമ്പത്ത് ഇവിടെ ഉണ്ട്. 94 ഇനം ഔഷധങ്ങളും. പുറമെ എണ്ണമറ്റ ജീവജാലങ്ങളുടെ ബൃഹദ് ആവാസ വ്യവസ്ഥ.
53,483 സ്ക്വയർ കിലോമീറ്റർ ആണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ മൊത്തം വിസ്തൃതി. ഇതിൽ 37,999 സ്ക്വയർ കിലോമീറ്റർ വനമാണ്. ഇത് സംസ്ഥാനത്തിന്റെ 71 ശതമാനം വരും. ഇതിൽ 25,853സ്ക്വയർ കിലോമീറ്ററും സംസ്ഥാന വനം വകുപ്പിന്റെ കൈവശവും 4,768 സ്ക്വയർ കിലോമീറ്റർ വനം റെവന്യൂ വകുപ്പിന്റെ കയ്യിലും 7,168 സ്ക്വയർ കിലോമീറ്റർ വില്ലേജ് പഞ്ചായത്തിന്റെയും ബാക്കിയുള്ളവയൊക്കെ സ്വകാര്യ വ്യക്തികളുടെ കൈകളിലുമാണ്.
ഉത്താരഖണ്ഡിൽ കഴിഞ്ഞ 2002 മുതൽ 23 വരെ നഷ്ടമായത് 27 ഹെക്ടർ ഈർപ്പമുള്ള വനവും 20.7കിലോ ഹെക്ടർ വൃക്ഷ കവചവും ആണ്. ഇതിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് തലസ്ഥാനമായ ഡെറാഡൂണിനാണ്. ഹരിദ്വാർ, ചമോലി, തെഹ്‍രി, പിതോരാഗഡ് എന്നിവയാണ് ഇതിൽ മുൻപന്തിയിലുള്ള മറ്റ് പ്രദേശങ്ങൾ.
വനവിസ്തൃതി കുറയുന്നതിന്റെ വേഗത ഇവിടുത്തെ ജീവിതത്തെ സാരമായി ബാധിച്ചേക്കാമെന്ന് ഉദ്യോഗസ്ഥർ തന്നെ മുന്നറിയിപ്പു നൽകുന്നു. പ്രാഥമികമായും രണ്ട് കാരണങ്ങളാലാണ് ഓരോ വർഷവും ഉത്തരാഖണ്ഡിന്റെ വന വിസ്തൃതി കുറയുന്നത്.
കാരണം ഒന്ന്: റെക്കോർഡിട്ട് കാട്ടുതീ
രാജ്യത്തെ ഏറ്റവും കൂടുതൽ കാട്ടു തീ ഉണ്ടാവുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് റെക്കോർഡിട്ടിരിക്കുന്നു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 900 തീപിടുത്ത സംഭവങ്ങൾ ആണ് സംസ്ഥാനത്തുണ്ടായത്. ഇതിലൂടെ 1100 ഹെക്ടർ വനം കത്തിനശിച്ചു. ഇതിൽ മനുഷ്യ നിർമിതമായ തീപിടുത്തങ്ങൾ 351 എണ്ണമാണ്. സംശയാസ്പദമായ 59 എണ്ണവും കാരണം തിരിച്ചറിയാത്ത 290 എണ്ണവും ഉണ്ട്. 2023 നവംബർ ഒന്നു മുതൽ മാത്രം 575 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ കരിഞ്ഞൊടുങ്ങിയത് 689.89 ഹെക്ടർ ആണ്.
ഉത്തരാഖണ്ഡ്: 4,543
ഒഡിഷ: 2,981
ഛത്തിസ്ഗഢ്: 2,527
ജാർഖണ്ഡ്: 1,420
മധ്യപ്രദേശ്:105
എന്നിങ്ങനെയാണ് ഈ പട്ടിക.
കാട്ടുതീയുടെ ഫലമായി ഹിമാലയൻ താഴ്വാരങ്ങളിലുടനീളം ദീർഘകാല പ്രത്യാഘാതങ്ങൾ ഉടലെടുക്കുന്നു. വടക്കേന്ത്യയിലുടനീളം അപ്രതീക്ഷിതമായ ഉഷ്ണ തരംഗങ്ങൾ, അതി തീവ്ര മഴ, സെപ്റ്റംബർ മുതലുള്ള കനത്ത മഞ്ഞുവീഴ്ച തുടങ്ങിയവ അതിൽ ചിലത്.
കാട്ടുതീകളിൽ 95 ശതമാനവും മനുഷ്യന്റെ കരങ്ങൾ കൊണ്ടുള്ളതാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൃഷിക്കായുള്ള നിലമൊരുക്കൽ കാട്ടുതീയുടെ ഒരു ലക്ഷ്യമായി പറയുന്നു. വന മേഖലയിൽ സിഗററ്റുകൾ കത്തിച്ചിടലാണ് അതിലൊന്ന്. സമൂഹ മാധ്യമങ്ങളിൽ ബോധപൂർവം ഉള്ളടക്കങ്ങൾ സൃഷ്ടിച്ച് യഥാർത്ഥ കാരണം മറച്ചുവെക്കുകയും ചെയ്യുന്നു.
കാരണം 2: ഖനനമടക്കമുള്ള വികസന പദ്ധതികൾ
വനം വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് വ്യവസായ പദ്ധതികൾ ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഉത്തരാഖണ്ഡിന് നഷ്ടമായത് 50000 ഹെക്ടർ വനമാണ്. ഇതിന്റെ ഏറ്റവും വലിയ കാരണം ഖനനമാണ്. മൈനിങ് കൊണ്ടുമാത്രം നഷ്ടമായത് 8,760ഹെക്ടർ വനഭൂമിയാണ്!
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ഉത്തരാഖണ്ഡിലെ മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റപ്പെട്ടു. ജലസേചനത്തിനായുള്ള ജല വൈദ്യുത പദ്ധതികൾ ആണ് മറ്റൊന്ന്. റോഡ് നിർമാണം, വൈദ്യുത വിതരണ ലൈനുകൾ സ്ഥാപിക്കൽ, കുടിവെള്ള പൈപ്പ്‍ലൈനുകൾ സ്ഥാപിക്കൽ തുടങ്ങിയവക്കുവേണ്ടി മാത്രം 21,207 ഹെക്ടർ വന ഭൂമി നഷ്ടപ്പെട്ടതായി രേഖപ്പെടുത്തി. മറ്റ് ചെറിയ വ്യവസായ പ്രവർത്തനങ്ങൾക്ക് 20,998 ഹെക്ടറും നഷ്ടമായി. ഇതിൽ റെയിൽവെ ലൈനുകൾ, ഒപ്ടിക്കൽ ഫൈബറുകൾ സ്ഥാപിക്കൽ, പ്രതിരോധ പ്രവർത്തനം, മറ്റ് നിർമാണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
വരും നാളുകളിൽ വന നശീകരണം കടുക്കുമെന്നതിന്റെ സൂചനകൾ നൽകി സംസ്ഥാന വനം വകുപ്പ് റോഡിനായി സ്ഥലം ഏറ്റെടുക്കാനുള്ള അനുമതി നൽകിയിരിക്കുകയാണ്. 571 പദ്ധതികൾക്കാണ് അനുമതി. ഇതിനു പുറമെ വിവിധ പദ്ധതികൾക്ക് വേറെയും ഹെകട്റുകൾ വകവെച്ചുകൊടുക്കുന്നു.
സംസ്ഥാനത്തെ ജൈവ ൈവധിവ്യത്തെ തച്ചുടക്കുന്നതും കാർബൺ ബഹിർഗമനത്തിനും കാലവസ്ഥാ വ്യതിയാനത്തിനും ആക്കം കൂട്ടുന്ന നീക്കമായാണിതിനെ കാണുന്നത്. ആവാസവ്യവസ്ഥയുടെ സമ്പൂർണ തകർച്ചയിലേക്കാണ് ഇത് നയിക്കുക. കാലാവസ്ഥാ അഭയാർഥികളെയും കൂടുതലായി സൃഷ്ടിക്കും.
ഉത്തരാഖണ്ഡ് ഒരു ചെറിയ വന സംസ്ഥാനമാണെന്നും വികസനത്തിൽ മറ്റ് സംസ്ഥാനങ്ങളോട് മൽസരിക്കുന്നതിനെ തങ്ങൾ പിന്തുണക്കില്ലെന്നും നമ്മുടെ വനങ്ങളെ സംരക്ഷിക്കാൻ ഇവയെല്ലാം നിർത്തിവെക്കണമെന്നും റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥ സംഘം മുന്നറിയിപ്പു നൽകുന്നു.