'മുറിവുണങ്ങാൻ ഇനിയും സമയമെടുക്കും, വേദന അത്രത്തോളം വലുതാണ്'; തോൽവിക്ക് പിന്നാലെ വികാരാധീനനായി മെസ്സി
text_fieldsന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി അർജന്റീനൻ നായകൻ ലയണൽ മെസ്സി. തോൽവിയുടെ ആഘാതം വളരെ വലുതാണെന്നും അതിൽ നിന്നുള്ള മുറിവുണങ്ങാൻ ഇനിയും സമയമെടുക്കുമെന്നും മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പരാജയത്തിന്റെ വേദനകൾക്കിടയിലും കിരീടം നേടിയ സ്പാനിഷ് ടീമിനെ അഭിനന്ദിക്കാനും താരം മറന്നില്ല.
"ഈ വേദന വളരെ വലുതാണ്, മുറിവുണങ്ങാൻ ഇനിയും സമയമെടുക്കും. എന്നാൽ ഈ ടൂർണമെന്റിലെ നല്ല ഓർമകളെല്ലാം ഞാൻ ഹൃദയത്തോട് ചേർത്തുവെക്കുന്നു. നമ്മൾ തിരികെവന്ന മത്സരങ്ങൾ, അതിനായി നൽകിയ അധ്വാനങ്ങൾ, അതൊന്നും ഒരിക്കലും മറക്കാനാകില്ല. ഈ ഗ്രൂപ്പിന്റെ കഠിനാധ്വാനത്തിനൊപ്പം രാജ്യത്തിന്റെ മുഴുവൻ പിന്തുണയും കൂടിച്ചേർന്നപ്പോഴാണ് ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നാകാൻ നമുക്ക് സാധിച്ചത്. രണ്ട് തുടർച്ചയായ ലോകകപ്പ് ഫൈനലുകളിൽ കളിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണ്" - മെസ്സി കുറിച്ചു.
പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ച മെസ്സി, ഒരു രാജ്യമെന്ന നിലയിൽ വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും കൂട്ടിച്ചേർത്തു. അർഹിച്ച വിജയമാണ് സ്പെയിൻ സ്വന്തമാക്കിയതെന്നും പുതിയ ചാമ്പ്യന്മാർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും പോസ്റ്റിലുണ്ട്.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് മെസ്സി കാഴ്ചവെച്ചത്. 8 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും 4 അസിസ്റ്റുകളും താരം നേടി. എന്നാൽ ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ ലൂസേഴ്സ് ഫൈനലിൽ രണ്ട് ഗോളുകൾ നേടിയതോടെയാണ് എംബാപ്പെ പുരസ്കാരമുറപ്പിച്ചത്. ഫൈനലിൽ സ്പെയിനെതിരെ ഒരു ഹാട്രിക് നേടിയിരുന്നെങ്കിൽ മാത്രമേ മെസ്സിക്ക് എംബാപ്പെയെ മറികടക്കാൻ സാധിക്കുമായിരുന്നുള്ളൂ. കൂടാതെ, ഫൈനലിൽ ഒരു ഷോട്ട് പോലും ഗോൾവല ലക്ഷ്യമാക്കി തൊടുക്കാൻ അർജന്റീനൻ നായകന് സാധിച്ചിരുന്നില്ല.
നിലവിലെ ചാമ്പ്യന്മാരെന്ന വലിയ പ്രതീക്ഷകളോടെയാണ് അർജന്റീന ടൂർണമെന്റിനെത്തിയത്. നോക്കൗട്ട് റൗണ്ടുകളിൽ മികച്ച പ്രകടനമാണ് അവർ പുറത്തെടുത്തത്. പ്രീ ക്വാർട്ടറിൽ ഈജിപ്തിനെതിരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ചാണ് അർജന്റീന വിജയം കണ്ടത്. സെമിയിൽ ഇംഗ്ലണ്ടിനെതിരെയും സമാനമായ രീതിയിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ ടീമിന് സാധിച്ചു.
എന്നാൽ ഫൈനലിൽ സ്പെയിന്റെ അച്ചടക്കമുള്ള പ്രതിരോധത്തിന് മുന്നിൽ അർജന്റീനൻ താരങ്ങൾക്ക് പിടിച്ചുനിൽക്കാനായില്ല. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിലാണ് സ്പെയിൻ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. തോൽവിയറിയാതെയുള്ള സ്പെയിനിന്റെ തുടർച്ചയായ 38-ാമത്തെ മത്സരമായിരുന്നു ഫൈനലിലേത്.


