Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_right‘ഞങ്ങൾക്ക് ഭയമില്ല,...

‘ഞങ്ങൾക്ക് ഭയമില്ല, ഫ്രാൻസ് ഞങ്ങളെയാണ് പേടിക്കേണ്ടത്’; മുന്നറിയിപ്പുമായി ലമീൻ യമാൽ

text_fields
bookmark_border
‘ഞങ്ങൾക്ക് ഭയമില്ല, ഫ്രാൻസ് ഞങ്ങളെയാണ് പേടിക്കേണ്ടത്’; മുന്നറിയിപ്പുമായി ലമീൻ യമാൽ
cancel

ആർലിങ്ടൺ (ടെക്സസ്): ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിനെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ക്യാമ്പിൽ നിന്ന് എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ്. ഫ്രഞ്ച് പടയെ തങ്ങൾക്ക് ഒട്ടും ഭയമില്ലെന്നും സമീപകാലത്തെ വിജയങ്ങൾ ടീമിന് പൂർണ്ണ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും സ്പാനിഷ് യുവതാരം ലമീൻ യമാൽ വ്യക്തമാക്കി. ക്വാർട്ടറിൽ ബെൽജിയത്തെ തകർത്ത് സെമിയിലെത്തിയ ശേഷമാണ് ബാഴ്സലോണ വിങ്ങറായ യമാൽ പ്രതികരിച്ചത്. ടെക്സസിലെ ആർലിങ്ടണിലാണ് ഇരു യൂറോപ്യൻ വൻശക്തികളും തമ്മിലുള്ള സെമിഫൈനൽ പോരാട്ടം നടക്കുക.

കഴിഞ്ഞ യൂറോ കപ്പ് (യൂറോ 2024) സെമിഫൈനലിലും, തൊട്ടുപിന്നാലെ നടന്ന നേഷൻസ് ലീഗിലും ഫ്രാൻസിനെ സ്പെയിൻ പരാജയപ്പെടുത്തിയിരുന്നു. ഈ ചരിത്രം ചൂണ്ടിക്കാട്ടിയാണ് 18-കാരനായ യമാലിന്റെ പ്രതികരണം. 'ഫ്രാൻസിന് ആരെയെങ്കിലും പേടിയുണ്ടെങ്കിൽ അത് ഞങ്ങളെയായിരിക്കണം. മുൻപ് ഞങ്ങൾ അവരെ ടൂർണമെന്റുകളിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്, തുടർച്ചയായി രണ്ടുതവണ തോൽപ്പിച്ചിട്ടുമുണ്ട്. സത്യസന്ധമായി പറഞ്ഞാൽ, ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് ഞങ്ങളിരുവർക്കും. മൈതാനത്ത് എന്താണ് സംഭവിക്കുകയെന്ന് കാണാം, പക്ഷേ ഞങ്ങൾക്ക് ആരെയും ഭയമില്ല," യമാൽ മാധ്യമങ്ങളോട് പറഞ്ഞു. എതിരാളികൾ പ്രതിരോധത്തിലൂന്നി കളിക്കുന്നത് കൊണ്ടാണ് തങ്ങൾക്ക് ചില മത്സരങ്ങളിൽ ആധിപത്യം പുലർത്താൻ കഴിയാത്തതെന്നും എന്നാൽ വിജയം സ്വന്തമാക്കുക എന്നതാണ് പ്രധാനമെന്നും താരം കൂട്ടിച്ചേർത്തു.

ലോസ് ഏഞ്ചലസിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ അവസാന നാലിൽ ഇടംപിടിച്ചത്. ഫാബിയൻ റൂയിസിലൂടെ സ്പെയിൻ മുന്നിലെത്തിയെങ്കിലും ചാൾസ് ഡി കെറ്റെലറെയിലൂടെ ബെൽജിയം സമനില പിടിച്ചു. എന്നാൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി അവസാന നിമിഷങ്ങളിൽ നിർണായക ഗോൾ നേടിയ മിക്കൽ മെറിനോ സ്പെയിന് വിജയം സമ്മാനിക്കുകയായിരുന്നു. ഈ വിജയത്തോടെ സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അപരാജിത കുതിപ്പും (36 മത്സരങ്ങൾ) അവർ സ്വന്തമാക്കി. 2024 മാർച്ചിൽ കൊളംബിയയോട് തോറ്റതിന് ശേഷം സ്പെയിൻ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. 2010-ൽ കിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് സെമിഫൈനലിൽ പ്രവേശിക്കുന്നത്.

കളിക്കാരുടെ ആത്മവിശ്വാസത്തെ സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെയും പിന്തുണച്ചു. ഫ്രാൻസ് അതിശക്തരായ എതിരാളികളാണെന്ന് ബോധ്യമുണ്ടെങ്കിലും അവരെ തോൽപ്പിക്കാൻ സ്പെയിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

"അടുത്ത മത്സരത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരെ വലുതാണ്. മുൻപ് സെമിയിൽ നമ്മളവരോട് ജയിച്ചിട്ടുണ്ട്. എന്നാൽ ഈ മത്സരം കഠിനമായിരിക്കും, മികച്ച കളി തന്നെ പുറത്തെടുക്കേണ്ടി വരും. പരസ്പര ബഹുമാനത്തോടെ തന്നെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഫ്രാൻസിനെ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ തോൽപ്പിച്ച ഏക ടീം ഞങ്ങളാണ്. അതുകൊണ്ട് അവർക്കും നമ്മളെക്കുറിച്ച് കൃത്യമായ ആശങ്കയുണ്ടാകും," ഫ്യൂന്റെ വ്യക്തമാക്കി.

ടൂർണമെന്റിൽ കളിച്ച ആറ് മത്സരങ്ങളും ജയിച്ചാണ് ദിദിയർ ദെഷാംപ്സിന്റെ ഫ്രാൻസ് സെമിയിലെത്തുന്നത്. എട്ട് ഗോളുകളുമായി ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലുള്ള നായകൻ കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ പ്രധാന കരുത്ത്. ചൊവ്വാഴ്ച നടക്കുന്ന ഈ ആവേശപ്പോരാട്ടം 2026 ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായി മാറുമെന്നുറപ്പാണ്.

Show Full Article
TAGS:FIFA World Cup 2026 Spain Lamine Yamal Mbappe semifinal 
News Summary - Spain vs France: Lamine Yamal's Bold Warning Ahead of World Cup Semi-Final
Next Story