ഉപ്പുമാവിന് പകരം മുട്ട ബിരിയാണിയും പുലാവും; അംഗൻവാടിയിൽ ഇനി ‘ശങ്കു’ മെനു
text_fieldsഅംഗൻവാടി കുട്ടികൾക്കുള്ള ഭക്ഷണ മെനു പരിഷ്കരിച്ചപ്പോഴാണ് ഇഷ്ടവിഭവങ്ങൾ ഇടംപിടിച്ചത്. മുട്ട ബിരിയാണി, പുലാവ് അടക്കം ഉൾപ്പെടുന്നതാണ് പുതിയ മെനു. ചൊവ്വാഴ്ചയാണ് മുട്ട ബിരിയാണി. അംഗൻവാടികളിൽ ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പാക്കുന്നത്.
അംഗൻവാടിയിൽ പുതിയ മെനു വൈവിധ്യമാർന്നതാണ്. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ച് പോഷക മാനദണ്ഡ പ്രകാരം വളർച്ചക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തിയും ഒപ്പം രുചികരവുമാക്കിയാണ് മെനു പുതുക്കിയത്.
പുതുക്കിയ ഭക്ഷണ മെനു
- തിങ്കൾ: രാവിലെ പാൽ, പിടി, കൊഴുക്കട്ട/ഇലയട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയർ കറി, ഇലക്കറി, ഉപ്പേരി/തോരൻ, പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം.
- ചൊവ്വ: രാവിലെ ന്യൂട്രി ലഡു, ഉച്ചക്ക് മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണമായി റാഗി അട.
- ബുധൻ: രാവിലെ പാൽ, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി, ഉച്ചക്ക് പയർ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം ഇഡ്ഡലി, സാമ്പാർ, പുട്ട്, ഗ്രീൻപീസ് കറി.
- വ്യാഴം: രാവിലെ റാഗി, അരി-അട/ഇലയപ്പം, ഉച്ചക്ക് ചോറ്, മുളപ്പിച്ച ചെറുപയർ, ചീരത്തോരൻ, സാമ്പാർ, മുട്ട, ഓംലറ്റ്, പൊതുഭക്ഷണമായി അവൽ, ശർക്കര, പഴം മിക്സ്.
- വെള്ളി: പ്രാതലായി പാൽ, കൊഴുക്കട്ട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയർ കറി, അവിയൽ, ഇലക്കറി, തോരൻ, പൊതുഭക്ഷണമായി ഗോതമ്പ് നുറുക്ക് പുലാവ്.
- ശനി: രാവിലെ ന്യൂട്രി ലഡു, ഉച്ചക്ക് വെജിറ്റബിൾ പുലാവ്, മുട്ട, റൈത്ത, പൊതു ഭക്ഷണമായി ധാന്യ പായസം എന്നിവ നൽകുന്നതാണ്.
പത്തനംതിട്ടയിൽ നടന്ന സംസ്ഥാന അംഗൻവാടി പ്രവേശനോത്സവത്തിലായിരുന്നു ഭക്ഷണ മെനുവിൽ മാറ്റം വരുത്തുന്ന പ്രഖ്യാപനം മന്ത്രി നടത്തിയത്. ഉപ്പുമാവിനു പകരം ബിരിയാണി വേണമെന്ന് ആലപ്പുഴ ദേവികുളങ്ങര പ്രയാർ പുന്നക്കുഴിയിൽ സോമസുന്ദർ-അശ്വതി ദമ്പതികളുടെ മകൻ നാലു വയസ്സുകാരൻ ശങ്കു എന്ന ത്രിജൽ എസ്. സുന്ദറാണ് ആവശ്യം ഇൻസ്റ്റഗ്രാമിൽ ഉന്നയിച്ചത്.
എന്നും ഉപ്പുമാവ് മാത്രം തിന്ന് മടുത്തതാണ് ആവശ്യത്തിന് കാരണമായത്. അമ്മയോടൊപ്പം ബിരിയാണി കഴിക്കുന്നതിനിടയിലെ സംഭാഷണദൃശ്യം വൈറലായതാണ് ഇതിന് നിമിത്തമായത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലായിരുന്നു ഇങ്ങനെയൊരാവശ്യം.
ദേവികുളങ്ങര ഒമ്പതാം വാർഡ് പ്രയാർ കിണർമുക്കിലെ ഒന്നാംനമ്പർ അംഗൻവാടിയിലാണ് ശങ്കു പഠിച്ചിരുന്നത്. അവധിക്കാലം ആസ്വദിക്കാൻ അച്ഛനൊപ്പം ഖത്തറിലാണിപ്പോൾ ശങ്കു. ഒരു മാസം കൂടി കഴിഞ്ഞേ ഖത്തറിൽ നിന്ന് തിരിച്ചെത്തൂ. ഇതിനു ശേഷം ആദ്യം അംഗൻവാടിയിലെത്തി കൂട്ടുകാർക്കൊപ്പം ‘ബിർയാണി’ കഴിക്കുമെന്ന് ശങ്കു പറഞ്ഞു.