ബിരിയാണി കഴിക്കണമെങ്കിൽ ഇനി പോക്കറ്റ് കാലിയാവും...!
text_fieldsകോഴിക്കോട്: കൊതിയൂറും മണവും രുചിയുമുള്ള ബിരിയാണി കഴിക്കണമെങ്കിൽ ഇനി പോക്കറ്റ് കാലിയാവും. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കയമ അരിക്ക് വില കുതിച്ചുയരുകയാണ്. കോഴിക്കോട് മൊത്തവിപണയിൽ 140 രൂപയാണ് ഒരു കിലോ കയമ അരിയുടെ വില.
ഒരു മാസം മുമ്പ് 115 രൂപയായിരുന്നത് പെട്ടെന്ന് വർധിക്കുകയായിരുന്നു. പൊതുവിപണിയിൽ ഇത് 160 വരെയായി. പശ്ചിമ ബംഗാളിലെ ബർധ്മാൻ ജില്ലയിലാണ് കയമ അരി പ്രധാനമായും ഉൽപാദിപ്പിക്കുന്നത്. ഇവിടെ മഴ കാരണം ഉൽപാദനം കുറഞ്ഞതാണ് വില വർധിക്കാൻ കാരണം.
കേരളത്തിലും ജി.സി.സി രാജ്യങ്ങളിലുമാണ് കയമ അരിക്ക് ആവശ്യക്കാർ കൂടുതൽ. കേരളത്തിൽ ബിരിയാണിക്ക് പൊതുവേ ഉപയോഗിക്കുക കയമ അരിയാണ്. ബസുമതി, കോല തുടങ്ങിയ മറ്റിനം അരി വിപണിയിലുണ്ടെങ്കിലും കയമയുടെ മണവും രുചിയും കാരണം അതിനാണ് ആവശ്യക്കാർ കൂടുതൽ.
ബംഗാളിൽനിന്ന് അരി ഇറക്കുമതി കുറഞ്ഞതായി കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരികൾ പറഞ്ഞു. കേന്ദ്ര സർക്കാർ കയറ്റുമതി നിരോധനം ഒഴിവാക്കി വിദേശ രാജ്യങ്ങളിലേക്ക് അരി കയറ്റിയയക്കുന്നതും വില വർധനക്ക് ആക്കംകൂട്ടുന്നുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. വിളവെടുപ്പ് കഴിഞ്ഞ് ഒരു വർഷത്തിലധികം പഴക്കമുള്ള അരിക്കാണ് കൂടുതൽ രുചി.
അതിനാൽ, ബംഗാളിൽ നിന്ന് വരുന്നതും ഇത്തരത്തിൽ ഒരു വർഷത്തിലധികം പഴക്കമുള്ള അരിയാണ്. ബംഗാളിൽ കഴിഞ്ഞ സീസണിൽ വിളവെടുപ്പ് കുറവായതിനാൽ വരുംമാസങ്ങളിലും വില കുതിച്ചുയരുമെന്ന് വ്യാപാരികൾ പറയുന്നു.