29 കോടി വിലയുള്ള ട്യൂണ മത്സ്യം; റെക്കോഡ് വിലക്ക് സ്വന്തമാക്കിയത് ടോക്യോയിലെ റസ്റ്ററന്‍റ്
text_fieldsടോക്യോ: ജപ്പാനിൽ ഒരു മത്സ്യം വിറ്റുപോയ വില കേട്ടാൽ ഒന്ന് അമ്പരക്കും. ആയിരമോ പതിനായിരമോ അല്ല, 29 കോടിക്കാണ് മീൻ വിറ്റുപോയത്. കടലിലെ റാണി എന്നറിയപ്പെടുന്ന ബ്ലൂഫിൻ ട്യൂണയാണ് ഇത്രയും വലിയ തുകക്ക് വിറ്റുപോയത്. 243 കിലോ ഭരമുള്ള മീനിന് കിലോക്ക് 12 ലക്ഷം വെച്ചാണ് വില കണക്കാക്കിയത്. ലോകത്ത് ഇതുവരെ വിറ്റുപോയതിൽ ഏറ്റവും വലിയ തുകക്ക് ട്യൂണയെ സ്വന്തമാക്കിയത് സുഷി സാൻമെ എന്ന പ്രശസ്തമായ ജാപ്പനീസ് റസ്റ്ററന്‍റാണ്. കഴിഞ്ഞ വർഷവും ഇവർ ഒരു ട്യൂണ മത്സ്യത്തിനായി 20 കോടി മുടക്കിയിരുന്നു. റസ്റ്ററന്‍റ് വ്യവസായ രംഗത്ത് ശ്രദ്ധ നേടുക എന്ന വ്യവസായ തന്ത്രവും ഇത്രയും വലി തുക മുടക്കുന്നതിനു പിന്നിലുണ്ട്.
കൊഴുപ്പും പോഷക സമ്പന്നവുമായ മത്സ്യം സുഷി, സാഷിമി എന്നിങ്ങനെയുള്ള ജാപ്പനീസ് ഭക്ഷണ പദാർഥങ്ങൾ ഉണ്ടാക്കാനാണ് ബ്ലൂഫിൻ ട്യൂണ ഉപയോഗിക്കുന്നത്. പോഷക ഗുണങ്ങളാണ് ആഗോള ഭക്ഷ്യ മാർക്കറ്റിൽ ട്യൂണയുടെ വില കുത്തനെ ഉയരാൻ കാരണം.
ടൊയോസ എന്ന മീൻ ലേല മാർക്കറ്റിലാണ് ഇത്രയും തുകക്ക് മീൻ വിറ്റുപോയത്. മീനിന്‍റെ ലഭ്യത കുറയുന്നതും ഡിമാൻഡ് കൂടുന്നതും, മത്സ്യ കൃഷി മേഖലയിലെ കർശന നിയന്ത്രണങ്ങളും കാരണം എല്ലാ വർഷവും മീനിന്‍റെ വില കൂടാറുണ്ട്.


