ജവഹർലാൽ നെഹ്റുവിന്റെ വസതി 1,100 കോടി രൂപക്ക് വിറ്റു; രാജ്യത്തെ ഏറ്റവും ചെലവേറിയ ഭവന വിൽപന ഇടപാട്
text_fieldsന്യൂഡൽഹി: പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ആദ്യത്തെ ഔദ്യോഗിക വസതിയായ ലൂട്ടിയൻസ് ബംഗ്ലാവ് 1,100 കോടി രൂപക്ക് വിറ്റു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഭവന ഇടപാടുകളിൽ ഒന്നാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ‘17 യോർക്ക് റോഡി’ൽ സ്ഥിതി ചെയ്യുന്ന വസതി ഇപ്പോൾ മോത്തിലാൽ നെഹ്‌റു മാർഗ് എന്നാണറിയപ്പെടുന്നത്. 1946ൽ ഇടക്കാല സർക്കാറിന്റെ കാലത്താണ് നെഹ്റു ഇവിടെ താമസിച്ചത്. പിന്നീട് 1948ൽ ഡൽഹിയിലെ തീൻമൂർത്തി ഹൗസിലേക്ക് താമസം മാറുകയായിരുന്നു.
നിലവിൽ ബംഗ്ലാവിന്റെ കൈവശാധികാരം രാജസ്ഥാൻ രാജകുടുംബാംഗങ്ങളായ രാജ്കുമാരി കക്കറിനും ബീന റാണിക്കുമാണ്. പുതിയ ഉടമസ്ഥരുടെ വിവരം വെളിപ്പെടുത്തിയില്ല. പകരം പ്രമുഖ വ്യവസായിയാണ് പുതിയ ഉടമസ്ഥർ എന്ന വിവരം മാത്രമാണ് പുറത്തുവിട്ടത്. വസ്തു അതിന്റെ പുതിയ ഉടമക്ക് കൈമാറ്റം ചെയ്യുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും ‘ദി എകണോമിക് ടൈംസ്’ പറഞ്ഞു.
വസ്തു കൈമാറ്റം അതിന്റെ അന്തിമ ഘട്ടത്തിലാണെന്നറിയിച്ച് കൊണ്ടുള്ള അറിയിപ്പ് ഒരു പ്രമുഖ നിയമ സ്ഥാപനം പുറത്തുവിട്ടിട്ടുണ്ട്. പ്രസ്തുത സ്വത്തിൽ അവകാശമോ ഉടമസ്ഥാവകാശമോ അവകാശപ്പെടുന്ന ഏതൊരാൾക്കും 7 ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള തെളിവുകൾ സഹിതം തങ്ങളെ സമീപിക്കാവുന്നതാണെന്നും അല്ലാത്തപക്ഷം പ്രസ്തുത സ്വത്തിന്റെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രതികൂലമായ ഉടമസ്ഥാവകാശമോ അവകാശമോ നിലനിൽക്കില്ലെന്നും അറിയിപ്പിൽ പറഞ്ഞു.
ജവഹർലാൽ നെഹ്‌റു ഭവനത്തിന്റെ വിശദാംശങ്ങൾ: 3.7 ഏക്കറിലായി 14,973 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ബംഗ്ലാവാണിത്. ഹോട്ടൽ താജ് മാൻസിങ്ങിന് എതിർവശത്താണിത് സ്ഥിതിചെയ്യുന്നത്. ആകെ 3 നിലകളുണ്ട്. 1912 നും 1930 നും ഇടയിൽ ബ്രിട്ടീഷ് ആർക്കിടെക്റ്റ് എഡ്വിൻ ല്യൂട്ടൻസ് രൂപകൽപന ചെയ്തതാണിത്. മുമ്പ് വാടകക്കു നൽകിയിരുന്ന കെട്ടിടം നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.
മന്ത്രിമാർ, ജഡ്ജിമാർ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ താമസിക്കുന്ന ഏകദേശം 3,000 ബംഗ്ലാവുകൾ ഈ മേഖലയിൽ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള 600 ലധികം സ്വത്തുക്കളും പ്രദേശത്തുണ്ട്. വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഒരു വർഷത്തിലേറെയായി നടന്നുവരികയായിരുന്നു. ഉടമകൾ വസ്തുവിന് 1,400 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 1,100 കോടി രൂപക്ക് പുതിയ ഉടമക്ക് കൈമാറാനാണ് കരാറായത്.