സർക്കാറിന്റെ കരാറുള്ള സ്വകാര്യ കമ്പനികളിൽ തൊഴിലാളികൾ 50 ശതമാനം ബഹ്റൈനികളാവണം
text_fieldsമനാമ: സർക്കാറിന്റെ കരാറുള്ള സ്വകാര്യ കമ്പനികളിൽ തൊഴിലാളികൾ 50 ശതമാനം ബഹ്റൈനികളാവണമെന്ന നിർദേശത്തിന് പാർലമെന്റ് അംഗീകാരം. സാമ്പത്തിക കാര്യ സമിതിയുടെ അംഗീകാരം എതിർപ്പില്ലാതെ ലഭിച്ചതോടെ നിർദേശം ശൂറ കൗൺസിലിലേക്ക് കൈമാറിയിട്ടുണ്ട്.
ഗതാഗതം, ഊർജം, ജലം, ടൂറിസം, ടെലികോം, തുറമുഖങ്ങൾ, പോസ്റ്റ്, എണ്ണ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ കരാർ നൽകിയ സ്വകാര്യ മേഖലകളിലെല്ലാം നിയമം ബാധകമാകും. സ്വകാര്യവത്കരണത്തിന്റെ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനാണ് 50 ശതമാനം എന്ന നിർദേശമെന്ന് ചേംബറിൽ സംസാരിച്ച എം.പി. ലുൽവ അൽ റൊഹൈമി പറഞ്ഞു. ബഹ്റൈനി പൗരന്മാരെ ഇത്തരം മേഖലകളിൽ നിയമിക്കുന്നതിനായുള്ള നിയമങ്ങൾ ഭേദഗതി ചെയ്യാനായിരുന്നു നിർദേശം മുന്നോട്ടുവെച്ചത്.
എം.പിമാരായ മുനീർ സുറൂർ, മുഹമ്മദ് അൽ അഹമ്മദ്, ലുൽവ അൽ റൊമൈഹി എന്നിവർ സമർപ്പിച്ച നിർദിഷ്ട ഭേദഗതി, 2002 ലെ സ്വകാര്യവൽത്കരണ നിയമത്തിലെ ആർട്ടിക്കിൾ നാലിൽ ഒരു പുതിയ വ്യവസ്ഥ ചേർക്കാനാണ് ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാനും ദേശീയ തൊഴിൽ ശക്തി പങ്കാളിത്തം ശക്തിപ്പെടുത്താനും ഭേദഗതി സഹായകമാകുമെന്നാണ് നിർദേശത്തെ അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ. സർക്കാർ പല പദ്ധതികളും നിലവിൽ സ്വകാര്യ കമ്പനികൾക്ക് കരാർ നൽകുന്നുണ്ട്.
ഞങ്ങൽ അതിനെതിരല്ല. പക്ഷേ അത്തരം സ്ഥാപനങ്ങളിൽ 50 ശതമാനം ബഹ്റൈനികളെ നിയമിക്കണമെന്നും ദേശീയ തൊഴിൽ ലക്ഷ്യങ്ങളുമായി തീരുമാനങ്ങൾ പൊരുത്തപ്പെടണമെന്നും എം.പി മുനീർ സൂറൂർ പറഞ്ഞിരുന്നു.