ജീവിതത്തിലേക്ക് വിളിച്ചുണർത്തുന്ന മനുഷ്യത്വത്തിന്റെ മഹാ മാതൃക
text_fieldsവെറുപ്പിന്റെ വിഷക്കാറ്റ് വീശിയടിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാല പരിസരത്ത് മനുഷ്യസ്നേഹത്തിന്റെ സൗരഭ്യം പ്രശോഭിച്ചുനിൽക്കുന്ന പൂമരം കണക്കെ ഒരു വയോധികൻ ജ്വലിച്ചുനിൽക്കുന്ന ത്രസിപ്പിക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ മണിക്കൂറുകൾ മുഴുവൻ മലയാളി കണ്ടുകൊണ്ടിരിക്കുന്നത്.
സകല പ്രതീക്ഷകളും അസ്തമിച്ച് മരണം കാത്തുകിടക്കുന്ന ഒരു സഹോദരിയെ ജീവിതത്തിലേക്ക് വിളിച്ചുണർത്തി മാനവികതയുടെ മഹാഗോപുരം കണക്കെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്ന മതപണ്ഡിതൻ മനുഷ്യത്വത്തിന്റെ മഹാ മാതൃകയായി കൊണ്ടാടപ്പെടുമ്പോൾ ഭിന്നിപ്പിന്റെ വിഷ ബീജങ്ങളെ വർഷിക്കുന്നവർക്ക് ഒരു താക്കീത് കൂടി നൽകുകയാണ് പ്രബുദ്ധ മലയാളി സമൂഹം.
ആകാശത്തിന് ചുവട്ടിലുള്ള സകല വിഷയങ്ങളിലും വർഗീയത കലർത്തി മനുഷ്യരെ തമ്മിലടിപ്പിക്കാൻ വേണ്ടി മാത്രം കച്ചകെട്ടിയിറങ്ങിയവരെക്കൊണ്ട് പൊതുസമൂഹത്തിന് ഗുണപരമായ എന്ത് നന്മയാണ് ഇക്കാലം വരെയുള്ള കേരള ചരിത്രത്തിൽ ഉണ്ടായതെന്ന് തീർച്ചയായും നിഷ്പക്ഷമതികൾ ഉറക്കെ ചിന്തിക്കേണ്ടതുണ്ട്.
അശാന്തിയുടെ ആഴങ്ങളിലേക്ക് നാടിനെ വലിച്ചെറിയുന്ന, അതിനുമപ്പുറം നിറമുള്ള ഒരു ഓർമപോലും കാലത്തിന് സമ്മാനിക്കാതെ നടുക്കുന്ന നിനവുകളാൽ നമ്മെ ചുട്ടു പൊള്ളിക്കുന്ന, വർഗീയവാദികൾക്കുള്ള സ്നേഹത്തിന്റെ മറുപടികളാണ് ഇത്തരം ഇടപെടലുകൾ.


