80ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ബഹ്റൈൻ പ്രവാസികൾ
text_fieldsമനാമ: സ്വാതന്ത്ര്യം പ്രാണവായുവിനേക്കാൾ അമൂല്യമെന്ന് തിരിച്ചറിയുക അടിമത്തത്തിന്‍റെ നുകത്തിന് കീഴിൽ കഴിയുമ്പോഴാണ്. വിദേശാധിപത്യം വരിഞ്ഞുമുറുക്കിയ ചങ്ങലക്കെട്ടുകൾ പൊട്ടിച്ച് ഭാരത ജനത സ്വാതന്ത്ര്യത്തിെന്‍റ പൊൻപുലരിയിലേക്ക് ഉണർന്നെഴുന്നേറ്റ സുന്ദര നിമിഷത്തിന് പ്രായം 80. അറിയപ്പെടുന്നവരും അല്ലാത്തവരുമായ ലക്ഷക്കണക്കിന് ധീരദേശാഭിമാനികൾ സ്വന്തം ജീവൻ ബലിയർപ്പിച്ച് നേടിത്തന്ന സ്വാതന്ത്ര്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ട ബാധ്യതയാണ് നമ്മിൽ അർപ്പിതമായിരിക്കുന്നത്. തന്നേപ്പോലെ തെന്‍റ സഹജീവികൾക്കും സ്വാതന്ത്ര്യം വേണമെന്ന് ഓരോരുത്തരും ചിന്തിക്കുന്നിടത്ത് ആ വാക്ക് പൂർണ്ണാർഥത്തിൽ പൂത്തുലയുന്നു. ഓരോ പൗരനും അഭിമാനിക്കാനുള്ള ദിവസം കൂടിയാണിത്.
ആ അഭിമാന ബോധമാണ് ലോകത്തെവിടെയായാലും ഇന്ത്യയെന്ന വികാരത്തോടെ ഈ ദിവസത്തെ ഓരോരുത്തരും ആഘോഷമാക്കുന്നത്. പതാകയുയർത്തിയും സ്നേഹം പങ്കിട്ടും മധുരം നൽകിയും ദേശീയ സ്നേഹം അവർ പ്രകടപ്പിക്കും. ഗൾഫ് രാജ്യങ്ങളിലാണ് ഇന്ത്യക്കാരേറെ താമസിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇവിടുത്തെ ആഘോഷങ്ങൾക്ക് പകിട്ടൊരൽപ്പം കൂടുതലാണ്.
രാവിലെ ഏഴിന് ഇന്ത്യൻ എംബസി അങ്കണത്തിൽ അംബാസഡർ വിനോദ് കെ. ജേക്കബ് പതാക ഉയർത്തുന്നതോടെയാണ് ബഹ്റൈനിലെ ആഘോഷങ്ങൾക്ക് തുടക്കമാവുക. തുടർന്ന് പ്രവാസി സംഘടനകളും സ്ഥാപനങ്ങളും ആഘോഷം സംഘടിപ്പിക്കും. രക്തം ദാനം ചെയ്തും അധ്വാനിക്കുന്ന തൊഴിലാളികൾക്കിടയിൽ ഭക്ഷണം വിതരണം ചെയ്തും ഈ ദിവസത്തെ കൂടുതൽ മനോഹരമാക്കും. ചർച്ചകളും സംവാദങ്ങളും അടങ്ങിയ സാസ്കാരിക വേദികളും ഒരുക്കിയിട്ടുണ്ട്.


