അപകട സാഹചര്യത്തിലും ജീവൻ പണയപ്പെടുത്തി ഡെലിവറി തൊഴിലാളികൾ
text_fieldsമനാമ: രാജ്യത്ത് നിലനിൽക്കുന്ന അസാധാരണ സാഹചര്യത്തിലും കനത്ത കാലാവസ്ഥയിലും തങ്ങളുടെ ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്ന ഡെലിവറി തൊഴിലാളികളുടെ സുരക്ഷയിൽ ആശങ്കയേറുന്നു. ആകാശത്ത് മുഴങ്ങുന്ന സൈറണുകളും സ്ഫോടന ശബ്ദങ്ങളും കാരണം അതീവ അപകടകരമായ സാഹചര്യത്തിലൂടെയാണ് ഓരോ തൊഴിലാളിയും കടന്നുപോകുന്നത്.
“അലാറങ്ങൾ മുഴങ്ങുമ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാണ്. ഓരോ ഡെലിവറിയും ഭീതിയോടെയാണ് ചെയ്യുന്നത്. എന്നിട്ടും കൃത്യസമയത്ത് ഡെലിവറി വേണമെന്നാണ് ആളുകൾ ആഗ്രഹമെന്ന്” ഒരു ഡെലിവറി തൊഴിലാളി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയും കാറ്റും ഇവരുടെ യാത്ര കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡെലിവറി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി പൊതുജനങ്ങൾ അത്യാവശ്യമില്ലാത്ത ഓർഡറുകൾ ഒഴിവാക്കണമെന്ന് സാമൂഹിക പ്രവർത്തകർ അഭ്യർഥിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓർഡറുകൾ എത്താൻ വൈകിയാൽ പ്രകോപിതരാകാതെ ക്ഷമയോടെ കാത്തിരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.


