സാമ്പത്തിക പ്രതിസന്ധി കുട്ടികളെ പഠിക്കാൻ വിടാതെ പ്രവാസി രക്ഷിതാക്കൾ
text_fieldsമനാമ: ഉയർന്ന സാമ്പത്തിക പ്രാരബ്ധങ്ങൾക്കിടയിൽ പ്രവാസലോകത്ത് കുടുംബത്തെ കൂടെ നിർത്തുന്നവർ കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ ഹനിക്കുന്നതായി കണ്ടെത്തൽ. നിത്യചെലവിനുള്ള തുക പോലും കണ്ടെത്താൻ കഴിയാതെ ദുരിതജീവിതം തുടരുന്ന കുടുംബങ്ങൾ പലരും ഫീസ് അടക്കാൻ സാധിക്കാത്തതിനാൽ കുട്ടികളെ സ്കൂളുകളിൽ പറഞ്ഞയക്കുന്നില്ല എന്നതാണ് വസ്തുത. ഒന്നുമുതൽ 14 വർഷത്തോളമായി സ്കൂളിന്റെ വരാന്ത കാണാത്ത കുട്ടികൾ ബഹ്റൈനിലുണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. സാമ്പത്തിക ഭദ്രതയില്ലാത്തതും കുറഞ്ഞ സാലറിയിൽ ജോലി ചെയ്യുന്നവരുമായ അധിക പ്രവാസികളും വീട്ടിലെ അസ്വാരസ്യങ്ങളോ ഭാര്യമാരുടേയോ മറ്റോ സമ്മർദത്തിന് വഴങ്ങിയോ കുടുംബത്തെ ഇവിടേക്ക് പറിച്ചുനടാൻ നിർബന്ധിതരായവരാകും.
കുട്ടികളടങ്ങിയ കുടുംബങ്ങളാവും അധികവും ഇത്തരത്തിൽ ഇവിടെയെത്തിയിട്ടുണ്ടാവുക. മറ്റു ചിലർ ബിസിനസിലോ ജോലിയിലോയുണ്ടായ പ്രതിസന്ധി കാരണം ദുരിതത്തിലായവരാകും. അവരുടെയും കുടുംബം ഇവിടെ തുടരുന്നുണ്ടാകും. ഇത്തരം കുടുംബങ്ങളാണ് ഈ തെറ്റായ പ്രവണത സ്വീകരിക്കുന്നത്. പ്രതിസന്ധിഘട്ടത്തിലും കുടുംബം നാട്ടിലേക്ക് പോകാൻ സന്നദ്ധത കാണിക്കുന്നില്ല എന്നതാണ് പല പ്രവാസികളുടെയും പരാതി. അവിടെയാണ് സാമ്പത്തിക ലഘൂകരണം ലക്ഷ്യമിട്ട് കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ ഹനിക്കാൻ ഒരുങ്ങുക. ഒരു വർഷത്തേക്കോ രണ്ട് വർഷത്തേക്കോ നിർത്തിവെക്കാമെന്നായിരിക്കും തീരുമാനം.
എന്നാൽ, കരകയറാത്ത ദുരിതത്തിൽ അകപ്പെട്ടവരുടെ കുട്ടികൾ വർഷങ്ങളോളം വിദ്യാഭ്യാസം ലഭിക്കാതെ തുടരേണ്ട ഗതിയാവും. ബാച്ചിലർ റൂമുകളിലും മറ്റുമായി ജീവിച്ചു പോന്നിരുന്ന പ്രവാസി, കുടുംബത്തെ ഇവിടെയെത്തിക്കുമ്പോൾ സ്വന്തമായി വാടകക്ക് റൂമെടുക്കേണ്ട സാഹചര്യമാവും. വെള്ളവും കറന്റും തുടങ്ങി സകല ചെലവും അവർ തന്നെ സ്വന്തമായി വഹിക്കേണ്ടിവരുകയാണ്. കുട്ടികളെ ഇവിടെ പഠിപ്പിക്കുകയെന്നാൽ ഫീസടക്കം മാസം 40 മുതൽ 50 ദീനാർ വരെ ചെലവ് വരും. യാത്ര, യൂനിഫോം, പുസ്തകം തുടങ്ങിയ ചെലവുകളും വേറെ. എന്നാൽ അതിനുള്ള സാമ്പത്തിക സ്രോതസ്സ് അവർക്കുണ്ടാവുകയുമില്ല. 500 ദീനാറിൽ കുറഞ്ഞ ജോലിയുള്ള പ്രവാസിക്ക് ഒരു കുട്ടിയടങ്ങിയ കുടുംബത്തെ ഇവിടെ നിർത്തി പരിപാലിക്കാൻ വളരെയേറെ ബുദ്ധിമുട്ടാണ്.
കോവിഡ് കാലത്തിന് ശേഷമാണ് ഈ പ്രതിസന്ധി രൂക്ഷമായതെന്നാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഇത്തരം കുടുംബങ്ങളെ സന്ദർശിക്കേണ്ടി വരുമ്പോഴാണ് ഇത്തരത്തിലുള്ള ദുരിത ജീവിതങ്ങൾ കാണാനാവുന്നത്. പുറം ലോക സംബന്ധമില്ലാതെ വീടകങ്ങളിൽ അടച്ചിട്ടിരിക്കുന്ന കുട്ടികളും കറന്റ് ബില്ല് അടക്കാത്തതിന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടവരും എന്തിനേറെ നിത്യ ജീവിത ചെവലിനുപോലും പണം കണ്ടെത്താനാകാത്തവരുമുണ്ടെന്നതാണ് വസ്തുത.
സ്കൂളുകൾ പലരും ഫീസിളവ് നൽകി കൂടെ നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും അതും അടക്കാൻ ഇത്തരം കുടുംബങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. സാമ്പത്തിക പ്രതിസന്ധി ആർക്കും എപ്പോഴും വന്നു ചേർന്നേക്കാം, ആ സമയങ്ങളിൽ ദുരഭിമാനം മുറുകെപ്പിടിച്ച് തെറ്റായ തീരുമാനമെടുക്കുന്ന പ്രവണത കുടുംബനാഥനും കുടുംബിനിയും മാറ്റണമെന്നാണ് സാമൂഹിക പ്രവർത്തകരുടെ ഭാഷ്യം. നാട്ടിലെ സൗജന്യ വിദ്യാഭ്യാസ നയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടും അത് നമ്മുടെ കുട്ടികൾക്ക് നൽകുന്നതുകൊണ്ടും അഭിമാനത്തിന് ഒരുക്ഷതവും സംഭവിക്കില്ലെന്നുകൂടി ഓർമപ്പെടുത്തട്ടേ..കൂടാതെ കുട്ടികളുടെ അവകാശമായ വിദ്യാഭ്യാസം ഹനിക്കുന്നത് അവരോടു ചെയ്യുന്ന കൊടും ക്രൂരതയാണെന്ന ബോധം മാതാപിതാക്കൾക്ക് എപ്പോഴും ഉണ്ടായിരിക്കേണ്ടതുമാണ്.