പ്രവാസത്തിന്‍റെ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കി ജോർജും ഷൈനിയും നാട്ടിലേക്ക്
text_fieldsമനാമ: പ്രവാസം സമ്മാനിച്ച മൂന്ന് പതിറ്റാണ്ടിലധികം നീണ്ട മനോഹരമായ ഓർമ്മകൾ ഹൃദയത്തോട് ചേർത്തുപിടിച്ച് പത്തനംതിട്ട ഊന്നുകൽ സ്വദേശികളായ ജോർജ് സ്കറിയയും ഷൈനി ജോർജും ബഹ്റൈനോട് വിടപറയുന്നു. ജീവിതസാഹചര്യങ്ങൾക്കൊപ്പം പ്രവാസത്തെയും ഒരുപോലെ നെഞ്ചിലേറ്റിയ ഇരുവരും 33 വർഷത്തെ സുദീർഘമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഈ മാസം 19-ന് സ്ഥിരതാമസത്തിനായി ജന്മനാട്ടിലേക്ക് തിരിക്കും.
ഷൈനി ജോർജും ജോർജ് സ്കറിയയും
രാജ്യസേവനത്തിൻ്റെ കൗമാരക്കരുത്തുമായാണ് ജോർജ് സ്കറിയ 1993 നവംബറിൽ ബഹ്റൈനിൽ എത്തിയത്. പ്രീഡിഗ്രിക്ക് ശേഷം ഐ.ടി.ഐ പൂർത്തിയാക്കിയ അദ്ദേഹം ഇരുപതാം വയസ്സിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബി.എസ്.എഫ്) സിഗ്നൽ ഓപറേറ്ററായി ജോലിയിൽ പ്രവേശിച്ചിരുന്നു. രാജസ്ഥാൻ അതിർത്തിയിൽ നാലര വർഷക്കാലം നീണ്ട സൈനിക സേവനത്തിന് ശേഷമാണ് കുടുംബത്തിൻ്റെ താല്പര്യപ്രകാരം അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.
പിതാവിൻ്റെയും സഹോദരൻ്റെയും അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് കുടുംബത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതോടെയാണ് ഇരുപത്തഞ്ചാം വയസ്സിൽ ഒരു കുടുംബ സുഹൃത്ത് വഴി ജോർജ് ബഹ്റൈനിലേക്ക് വിമാനം കയറുന്നത്.
ആദ്യകാലങ്ങളിൽ കോംസിപ് കമ്പനിയിലും പിന്നീട് എയർമെക്കിലും ഇലക്ട്രീഷ്യനായി ജോലി ചെയ്ത അദ്ദേഹം, നിലവിൽ അൽ അമ്മാരി കോൺട്രാക്ടിങ് കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഭാര്യ ഷൈനി ജോർജ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ കഴിഞ്ഞ 26 വർഷമായി നഴ്സായി സേവനമനുഷ്ഠിക്കുകയാണ്. മക്കളായ ജിജിനും ജീവനും ബഹ്റൈനിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മൂത്തമകൻ ജിജിനും ഭാര്യ റോഷ്നിയും നിലവിൽ ബഹ്റൈനിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഇളയ മകൻ ജീവൻ സഭാശുശ്രൂഷയിൽ സജീവമാവുകയും വൈദികനായി അച്ചൻപട്ടം സ്വീകരിക്കുകയും ചെയ്തു.
സ്വന്തം നാടിനേക്കാളേറെ കാലം മറുനാട്ടിൽ ജീവിച്ച്, അവിടുത്തെ ആതിഥ്യമര്യാദയും നന്മകളും അനുഭവിച്ചറിഞ്ഞ ശേഷമുള്ള മടക്കയാത്ര പ്രവാസത്തിന്റെ സുഖമുള്ളൊരു നോവായി മാറുന്നുണ്ടെന്ന് ഈ ദമ്പതികൾ പറയുന്നു. തുടർന്നുളള കാലം നാട്ടിൽ അമ്മയോടൊപ്പം ചെലവഴിക്കാനാണ് ജോർജ് എന്ന കുഞ്ഞുമോനും ഭാര്യ ഷൈനിയും ആഗ്രഹിക്കുന്നത്.


