സർക്കാർ ഭവനങ്ങളിലെ ഉയർന്ന വൈദ്യുതി ബില്ലുകൾ; മീറ്ററുകൾ കൃത്യമായി നിരീക്ഷിക്കാനും പരിശോധിക്കാനും ആവശ്യം
text_fieldsമനാമ: സ്വകാര്യ വില്ലകളെ അപേക്ഷിച്ച് സർക്കാർ ഭവനങ്ങൾക്ക് ഉയർന്ന ‘ഇവ’ ബില്ലുകൾ ലഭിക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് ഉയർന്നുവന്ന പരാടികളിൽ വിശദമായ അന്വേഷണം നടത്തണമെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും സതേൺ ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിൽ അംഗം ഹമദ് അൽ ദോരി ആവശ്യപ്പെട്ടു. സമാനമായ വിസ്തൃതിയും ഉപയോഗ രീതികളുമുള്ളപ്പോൾ സർക്കാർ ഭവനങ്ങളെയും സ്വകാര്യ വില്ലകളെയും വ്യത്യസ്തമായാണോ സേവന ദാതാക്കൾ കാണുന്നതെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. വീടുകളിലെല്ലാം കറന്‍റ് കൂടുതലുപയോഗിക്കാത്ത സ്മാർട്ട് എയർകണ്ടീഷണറുകൾ ഉപയോഗിക്കുമ്പോഴും ബില്ലുകളിൽ വൻ വർദ്ധനവുണ്ടാകുന്നത് വിശദീകരണം ആവശ്യപ്പെടുന്ന കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ സ്വന്തം വീട്ടിലെ വൈദ്യുതി മീറ്റർ റീഡിംഗിലുണ്ടായ പിഴവ് മൂലം ഉയർന്ന ബിൽ വന്ന അനുഭവവും അദ്ദേഹം പങ്കുവെച്ചു. തുടർന്ന് മീറ്റർ മാറ്റുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
മീറ്ററുകൾ കൃത്യമായി നിരീക്ഷിക്കാനും പരിശോധിക്കാനും വൈദ്യുതി-ജല അതോറിറ്റിയോട് (ഇ.ഡബ്ല്യു.എ) അദ്ദേഹം ആവശ്യപ്പെട്ടു. പൗരന്മാരുടെ മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി സോഷ്യൽ ഹൗസിംഗും സ്വകാര്യ വില്ലകളും തമ്മിലുള്ള ഈ അസാധാരണ വ്യത്യാസത്തിന്റെ കാരണങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഒരേ വീട്ടിൽ ഒന്നിലധികം കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നത് മൂലം ഉയർന്ന താരിഫ് സ്ലാബുകളിലേക്ക് മാറുമ്പോഴുണ്ടാകുന്ന ബിൽ വർദ്ധനവ് പരിഹരിക്കാൻ കൂടുതൽ നടപടികൾ വേണമെന്ന് കൗൺസിലർമാരും എം.പിമാരും നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.


